ബ്രിട്ടീഷ് സൈന്യവും വരുന്നു?; എന്തിനും തയ്യാറായി ഗള്‍ഫ് തീരത്ത് 2 യുദ്ധക്കപ്പലുകള്‍, 48 മണിക്കൂര്‍
Recommended Video
ടെഹ്റാന്‍: ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ മുഴുവന്‍ യുദ്ധഭീതിയിലായിരിക്കുകയാണ്. ഇറാന്‍ ആക്രമണത്തെ അമേരിക്ക സ്ഥിരീകരിച്ചെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പെന്‍റഗണ്‍ അവകാശപ്പെടുന്നത്.
എന്നാല്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരയുണ്ടായ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഇറാന്‍റെ അവകാശവാദം. ഈ കണക്കുകള്‍ സ്ഥിരീകരിക്കുകയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നാകും ഇത്. വിശദാംശങ്ങള്‍ ഇങ്ങനെ..
15 മിസൈലുകള്‍
അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ഇറാന്‍റെ ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. ഖുദ്സ് ഫോഴ്സ് തലവന്‍ ജനറല്‍ മേജര്‍ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തില്‍ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ തിരിച്ചടി.
ബ്രിട്ടന്‍റെ പിന്തുണ
ഇതിനിടെ, സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്തെത്തി. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവണമെന്ന് മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദ്ദേശം നല്‍കി. ബ്രിട്ടന്‍റെ നീക്കത്തെ ശ്രദ്ധാപൂര്‍വ്വമാണ് ഇറാനും നോക്കികാണുന്നത്.
രണ്ട് യുദ്ധക്കപ്പലുകള്‍
ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ഗള്‍ഫ് തീരത്ത് രണ്ട് ബ്രീട്ടീഷ് യുദ്ധക്കപ്പലുകള്‍ തങ്ങുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ ഇറാഖിലെത്താന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അനുശോചിക്കില്ല
നിലവില്‍ 400 ബ്രീട്ടീഷ് സൈനികര്‍ ഇറാഖില്‍ ക്യാംപ് ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം കിട്ടിയാല്‍ ഇവര്‍ക്ക് പുറമെ രണ്ട് കപ്പല്‍ സേനയും ഇറാഖില്‍ എത്തിച്ചേര്‍ന്നേക്കും. നിരവധി നിഷ്കളങ്കരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരാവദിയായ സുലൈമാനിയുടെ മരണത്തില്‍ അനുശോചിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍
ബ്രിട്ടീഷ് പാര്‍ലമെന്‍റിലായിരുന്നു സുലൈമാനിയുടെ വധത്തെ ബോറിസ് ജോണ്‍സണ്‍ പിന്തുണച്ചത്. അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ വിശേഷിപ്പിച്ചത് മേഖലയിലെ പ്രധാന ശല്യമെന്നായിരുന്നു. സംഭവത്തില്‍ ബ്രീട്ടീഷ് സ്ഥാനപതിയെ വിളിച്ചു വരുത്തി ഇറാന്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഹെലികോപ്‍റ്ററുകള്‍ക്കും
ഇതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയിലെ യുദ്ധക്കപ്പലുകള്‍ക്ക് നിര്‍ദ്ദേശവുമായി ബോറിസ് ജോണ്‍സണ്‍ രംഗത്ത് എത്തിയത്. ഇറാഖിലെ ബ്രിട്ടീഷ് പൗരന്‍മാരുടേയും മേഖലയുടേയും സുരക്ഷയ്ക്കായി ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നാണ് കപ്പലുകള്‍ക്ക് മിലിറ്ററി ഹെലികോപ്‍റ്ററുകള്‍ക്കും ബോറിസ് ജോണ്‍സണ്‍ നല്‍കിയ നിര്‍ദ്ദേശം.
ജവാദ് സരീഫ്
അതേസമയം, യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണ് ഇറാന്‍ സ്വീകരിച്ചതെന്നാണ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണത്തെക്കുറിച്ച് ഇറാന്‍ വിദേശ കാര്യമന്ത്രി ജവാദ് സരീഫ് പ്രതികരിച്ചത്.
സ്വയം പ്രതിരോധം
ഇറാന്‍റെ പൗരന്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീരുത്വത്തോടെ ആക്രമണം നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരെ യുഎന്‍ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി സ്വീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധ നടപടികളെടുക്കുമെന്നും ജവാദ് സരീഫ് ട്വീറ്റ് ചെയ്തത്.
വിസ നിഷേധിച്ചു
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച്ച സരിഫീന് യുഎസ് വിസ നിഷേധിച്ചിരുന്നു. സൈനിക താവളത്തിന് നേരേയുണ്ടായ മിസൈലാക്രമണത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടായാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ ഉപദേഷ്ടാവും ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വഴിതിരിച്ചു വിട്ടു
യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ മേഖലകളുടെ വ്യോമാര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്നറിയിപ്പ്
ഇറാഖിലേക്ക് യാത്രാ മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും രംഗത്ത് എത്തിയിട്ടുണ്ട്. അത്യാവശ്യമില്ലെങ്കില്‍ ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ കാര്യമന്ത്രാലം അറിയിച്ചു. ഇറാഖിലെ ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ഇറാഖില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഇറാഖ്-ഇറാന്‍ വ്യോമപാത ഉപയോഗിക്കരുതെന്നും വിദേശ കാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
തിരിച്ചടിച്ചാല്‍ ദുബായിയേയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ; ഫേസ്ബുക്ക് അല്‍ഗോരിതം, ആശങ്കയിലെ വസ്തുതയെന്തെന്ന് പോലീസ് പറയുന്നു