പിണക്കം തീര്‍ന്നു; സാദ് ഹരീരി വീണ്ടും സൗദിയിയില്‍, രാജാവുമായി ചര്‍ച്ച നടത്തി
റിയാദ്: മൂന്നു മാസം നീണ്ട പിണക്കത്തിനു ശേഷം ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരി വീണ്ടും സൗദിയിലെത്തി. സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഹരീരി സൗദിയിലെത്തിയത്. അദ്ദേഹത്തെ സൗദി രാജകീയ കോടതി ഉപദേശകന്‍ നിസാര്‍ അല്‍ അലൂല, ലബനാന്‍ അംബാസഡര്‍ ഫൗസി കബാറ, വിദേശകാര്യമന്ത്രാലയം പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം സല്‍മാന്‍ രാജാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലബനാനിലെ രാഷ്ട്രീയ സംഭവവികാസങ്ങളും മറ്റ് ഉഭയകക്ഷി ബന്ധങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കഴിഞ്ഞ ദിവസം ലബനാന്‍ സന്ദര്‍ശിച്ച സൗദി ദൂതന്‍ നിസാര്‍ അല്‍ അലൂല ഹരീരിക്ക് രാജാവിന്റെ ക്ഷണക്കത്ത് കൈമാറിയിരുന്നു. പുതുതായി നിയമിതനായ ലബനാനിലെ സൗദി അംബാസഡര്‍ വലീദ് അല്‍ യാഖൂബിനോടൊപ്പമായിരുന്നു അല്‍ അലൂല ഹരീരിയെ കണ്ടത്. സൗദി ദൂതനുമായി നടത്തിയ ചര്‍ച്ച ഗംഭീരമായിരുന്നുവെന്നും താമസിയാതെ സൗദി സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു മാസങ്ങള്‍ക്കു ശേഷം ഹരീരി വീണ്ടും സൗദിയിലെത്തിയത്.
കഴിഞ്ഞ നവംബറില്‍ സൗദിയില്‍ വച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് ലബനാനിലെത്തിയ ശേഷം രാജി പിന്‍വലിക്കുകയും ചെയ്ത സംഭവത്തിന് ശേഷം ആദ്യമായാണ് ഹരീരി സൗദിയിലെത്തുന്നത്.
ഇറാനും ഹിസ്ബുല്ലയും ലബനാനിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരീരി റിയാദില്‍ വെച്ച് സൗദി ടിവിയിലൂടെ രാജി പ്രഖ്യാപിച്ചത്. തന്റെ ജീവന് ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സൗദി ഭരണകൂടം ഹരീരിയെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തിയാണ് രാജിവയ്പ്പിച്ചതെന്നും ലബനാനില്‍ നിന്ന് ആരോപണമുയര്‍ന്നു. ഇതേത്തുടര്‍ന്ന് ലബനാനില്‍ തിരിച്ചെത്തിയ ഹരീരിയാവട്ടെ, രാജിപ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുകയും പ്രധാനമന്ത്രി പദത്തില്‍ തുടരുകയുമായിരുന്നു. സൗദിയുടെ ഭീഷണിയാണ് രാജിക്കുപിന്നിലെന്ന ആരോപണം ശക്തിപ്പെടുകയാണ് ഇതോടെ ചെയ്തത്. ഇതായിരുന്നു സൗദിയുടെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന ഹരീരി അവരുമായി അകന്നത്.
എന്നാല്‍ ഹരീരിയുമായുള്ള പിണക്കും തീര്‍ന്നുവെന്നതിന്റെ സൂചനയായാണ് അദ്ദേഹത്തിന് സല്‍മാന്‍ രാജാവ് കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണം വിലയിരുത്തപ്പെടുന്നത്.
കുടുതൽ ബാങ്ക് തട്ടിപ്പുകള്‍ പുറത്തേക്ക്! കാനറാ ബാങ്കും കൺസോർഷ്യവും 515 കോടിയുടെ തട്ടിപ്പിന്റെ ഇര
കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയിൽ വിട്ടയച്ചു: അറസ്റ്റിലെത്തിയത് ഇന്ദ്രാണിയുടെ മൊഴി!