നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം ഇന്ന്; 1 മണിക്കൂർ 43 മിനിറ്റ് ദൈർഘ്യം
Recommended Video
ദില്ലി: ലോകം ഒരിക്കൽ കൂടി അത്യപൂർവ്വമായ ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയപൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. 103 മിനിറ്റ് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്നുണ്ടാകുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. ഗ്രഹണത്തിന്റെ പ്രാഥമിക ഘട്ടം രാത്രി 11.44ന് ആരംഭിക്കും. തൊട്ടുപിന്നാലെ ഭാഗികമായ ഗ്രഹണവും ആരംഭിക്കും. ഇത് കൃത്യം 11.54 തുടങ്ങും.
പൂര്‍ണചന്ദ്ര ഗ്രഹണം രാത്രി ഒരുമണിക്കാണ് ആരംഭിക്കുക. ഈ സമയത്ത് ചന്ദ്രന്‍ ഭൂമിയുടെ നിഴലിന്റെ മധ്യത്തിലായിരിക്കും. ഏഷ്യയിലും ആഫ്രിക്കയിലുമാണ് പൂർണഗ്രഹണം ഏറ്റവും നന്നായി ദൃശ്യമാവുക. യൂറോപ്പിലും തെക്കേ അമേരിക്കയിലും ആസ്ട്രേലിയിയൽ ഗ്രഹണം ഭാഗികമായിരിക്കും. വടക്കേഅമേരിക്കയിലും അന്റാർട്ടിക്കയിലും ഗ്രഹണം ദൃശ്യമാകില്ല.
ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ചുവപ്പുനിറമാകുന്ന ബ്ലഡ്മൂൺ പ്രതിഭാസവും ഇന്ന് ദൃശ്യമാകും. ഭൂമിയുടെ നിഴലിൽ നിന്ന് മാറുന്നതോടെയാണ് ചന്ദ്രന് ചുവപ്പും ഓറഞ്ചും നിറം ലഭിക്കുന്നത്. ഇത്ര ദൈര്‍ഘ്യമേറിയൊരു ബ്ലഡ് മൂണിനെ കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം.
ബ്ലഡ് മൂണ്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമോ..... സമയം, ദൈര്‍ഘ്യം എത്ര, നിങ്ങളറിയേണ്ട കാര്യങ്ങള്‍
സൂര്യഗ്രഹണം പോലെ അപകടം പിടിച്ചതല്ല ബ്ലഡ് മൂണെന്ന് നാസ പറയുന്നു. നഗ്ന നേത്രങ്ങള്‍ കൊണ്ട് നേരിട്ട് കാണാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഈ വര്‍ഷം 11 ചാന്ദ്ര പ്രതിഭാസങ്ങളാണ് ഉള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജനുവരി 31ന് കണ്ടത് വൂള്‍ഫ് മൂണാണ്. മാര്‍ച്ച് 31ന് വോം മൂണാണ് കണ്ടത്. പിങ്ക് മൂണ്‍, ഫ്‌ളവര്‍ മൂണ്‍, സ്‌ട്രോബറി മൂണ്‍, ബക്ക് മൂണ്‍, സ്റ്റുര്‍ഗണ്‍ മൂണ്‍, ഫുള്‍ കോണ്‍ മൂണ്‍, ഹണ്ടേഴ്‌സ് മൂണ്‍, ബീവേഴ്‌സ് മൂണ്‍, കോള്‍ഡ് മൂണ്‍ എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന ചാന്ദ്ര പ്രതിഭാസങ്ങള്‍.
ബ്ലഡ് മൂൺ വീണ്ടും വരുന്നത് ലോകത്തിന്റെ നാശമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ചന്ദ്രൻ രക്തനിറത്തിലാകുന്നത് ലോകാവസാനമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുള്ളതായി ചില ക്രിസ്ത്യൻ വിഭാഗങ്ങൾ വാദിക്കുന്നുണ്ട്. 2000 ജൂലൈ 16നായിരുന്നു ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്.