ലുലു ഗ്രൂപ്പിന്റെ 20% ഓഹരി വിറ്റെന്ന് റിപ്പോർട്ട്! 7600 കോടിയുടെ ഇടപാട്, വാങ്ങിയത് രാജകുടുംബാംഗം
അബുദാബി: ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഇരുപത് ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങിയെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യം ലുലു ഗ്രൂപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അബുദാബി രാജകുടുംബം ഓഹരികള്‍ വാങ്ങിയതോടെ ഗള്‍ഫില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ നിക്ഷേപാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിലേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ:
20 ശതമാനം ഓഹരികള്‍ വാങ്ങി
പ്രവാസികള്‍ക്കിടയിലെ ഏറ്റവും പ്രമുഖനായ മലയാളി വ്യവസായി എംഎ യൂസഫലിയുടെതാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. വന്‍ വ്യവസായ സാമ്രാജ്യമാണ് യൂസഫലിക്ക് ഗള്‍ഫിലടക്കം ഉളളത്. ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങി ഒരു ബില്യണ്‍ ഡോളര്‍, അതായത് 7600 കോടി രൂപയോളമാണ് അബുദാബി രാജ കുടുംബം നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അബുദാബി രാജ കുടുംബാംഗം
അബുദാബി രാജ കുടുംബാംഗമായ ഷെയ്ഖ് തഹ് നൂന്‍ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ആണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ വാങ്ങിയത്. റോയല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയാണ് ഷെയ്ഖ് നഹ്യാന്‍. അബുദാബിയിലെ പ്രമുഖ ഇന്‍വെസ്റ്റിംഗ് കമ്പനിയാണ് റോയല്‍ ഗ്രൂപ്പ്. മാത്രമല്ല യുഎഇ പ്രസിഡമ്ട് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന്‍ കൂടിയാണ്.
ഔദ്യോഗികമായി പ്രതികരിച്ചില്ല
അബുദാബിയിലെ ആദ്യത്തെ ബാങ്കായ പിജെഎസ്എസിയുടെ ചെയര്‍മാന്‍ കൂടിയാണ് ഷെയ്ഖ് തഹ് നൂന്‍ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍. ഓഹരി വാങ്ങിയതുമായി ബന്ധപ്പെട്ട് റോയല്‍ ഗ്രൂപ്പോ ലുലു ഗ്രൂപ്പോ ഔദ്യോഗികമായി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ലുലു ഗ്രൂപ്പിന്റെ നടത്തിപ്പില്‍ റോയല്‍ ഗ്രൂപ്പ് പ്രത്യക്ഷത്തില്‍ കൈ കടത്തില്ല എന്നാണ് പുറത്ത് വരുന്ന സൂചന.
ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല
ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല എന്നാണ് ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍ ബ്ലൂംബെര്‍ഗിനോട് പ്രതികരിച്ചിരിക്കുന്നത്. പുതിയതായി എന്തെങ്കിലും ഉണ്ടെങ്കില്‍ കമ്പനി ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ലുലു ഗ്രൂപ്പ് അബുദാബി ആസ്ഥാനമായാണ് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നത്.
22 രാജ്യങ്ങളിലായി 188 സ്‌റ്റോറുകൾ
ഗള്‍ഫിലുളള ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ആണ്. ഇന്ത്യയിലും യുഎഇയിലും ഉള്‍പ്പെടെ ലുലു ഗ്രൂപ്പിന് നിരവധി റീട്ടെയ്ല്‍ സ്റ്റോറുകളുണ്ട്. 22 രാജ്യങ്ങളിലായി 188 സ്‌റ്റോറുകളുണ്ടെന്നാണ് കണക്ക്. ഇത് രണ്ട് വര്‍ഷത്തിനുളളില്‍ 250 എണ്ണമാക്കി ഉയര്‍ത്തുക എന്നതാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
വ്യവസായ സാമ്രാജ്യം
ലുലുവിന്റെ ഇക്കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 7.4 ബില്യണ്‍ ഡോളറാണ്. റിയല്‍ എസ്‌റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്‌ക്കരണം, വിതരണം, റീട്ടെയ്ല്‍ അടക്കം വിവിധ മേഖലകളില്‍ എംഎ യൂസഫലിയുടെ വ്യവസായ സാമ്രാജ്യം പരന്ന് കിടക്കുകയാണ്. മലയാളികള്‍ അടക്കം പതിനായിരങ്ങള്‍ ലുലുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികളെയും കേരളത്തേയും സഹായിച്ച് യൂസഫലി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.
എന്നും കേരളത്തിനൊപ്പം
പ്രളയ കാലത്ത് കോടികള്‍ നല്‍കി യൂസഫലി കേരളത്തെ സഹായിക്കുകയുണ്ടായി. ഇത്തവണ കൊവിഡ് ദുരിതത്തെ മറികടക്കാന്‍ 10 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുസഫലി സംഭാവന നല്‍കിയത്. ഗള്‍ഫിലെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതാണ് ഇദ്ദേഹം. 2019ല്‍ ഫോബ്‌സ് പുറത്തിറക്കിയ പട്ടിക പ്രകാരം യൂസഫലിയുടെ സമ്പാദ്യം 8.2 ബില്യണ്‍ യുഎസ് ഡോളര്‍, അതായത് 58,200 കോടി രൂപയാണ്.