പ്രതീക്ഷ: ഗള്‍ഫ് അതിശക്തമായി തന്നെ തിരിച്ചു വരും; ചരിത്രം ഓര്‍മ്മിപ്പിച്ച് എംഎ യൂസഫലി
ദുബായി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത പ്രതിസന്ധിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടമാവുമെന്ന ആശങ്കയിലാണ് കഴിഞ്ഞു വരുന്നത്. അനേകം പേര്‍ക്ക് ഇതിനോടകം തന്നെ തൊഴില്‍ നഷ്ടമായിട്ടുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണംകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.
എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി അഭിപ്രായപ്പെടുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
കനത്ത പ്രതിസന്ധി
എല്ലാ മേഖലയിലും കനത്ത പ്രതിസന്ധിയാണ് ഉള്ളത്. ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങല്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുമെന്നും എംഎ യൂസഫലി വ്യക്തമാക്കുന്നു. സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത് യുദ്ധാനന്തരം
കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണയുടെ വില കുത്തനെ ഉയര്‍ന്നപ്പോഴും പിന്നൂട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ജനങ്ങള്‍ വലിയ ഭീതിയിലായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്. അന്ന് ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങി.
വീണ്ടും തിരിച്ചെത്തി
എന്നാല്‍ മടങ്ങിയ ലക്ഷണക്കിന് ആളുകള്‍ ഗള്‍ഫിലേക്ക് വീണ്ടും തിരിച്ചെത്തി. അതുപോലെ ഈ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. ലോകത്തിന്റെ ഇന്നത്തെ അവസ്ഥ ഏറെ വേദനാജനകമാണ്. ഏറെ കഷ്ടപ്പെട്ടാണ് മനുഷ്യര്‍ ജീവിക്കുന്നത്.
പരാജയപ്പെട്ടു
യൂറോപ്പ്-അമേരിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും അധികം ജീവിത സൗകര്യങ്ങള്‍ ഉള്ളതെന്നാണ് നമ്മളെല്ലാം കരുതിയിരുന്നത്. എന്നാല്‍ അവിടെയെല്ലാം വലിയ ബുദ്ധിമുട്ടാണ് ഉള്ളത്. അവരുടെ ആരോഗ്യ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടു പോയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജീവന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പരിചയക്കാരും
മരിച്ചവരില്‍ എന്റെ പരിചയക്കാരും സുഹൃത്തുക്കളും പോലും ഉള്‍പ്പെടുന്നു. വൈറസ് വ്യാപനത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നത് വരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാന്‍. ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. വിദേശങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഉപജീവനമാർഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങൾ മാധ്യമങ്ങളുൾപ്പെടെയുള്ളവർ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം.
ആശങ്കയുണ്ട്
ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോകുന്നവരുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ട്. പല കമ്പനികളും ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചു. ശമ്പളവും ജോലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരും ഏറെയാണ്. 80 ശതമാനം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.
ശമ്പളം ഇതുവരെ വെട്ടിക്കുറച്ചിട്ടില്ല
ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീണ്ടു പോയാല്‍ ഇതിലും വലിയ പ്രയാസമായിരിക്കും പലരും അനുഭവിക്കേണ്ടി വരിക. സാധാരണ തൊഴിലാളികളുടേത് അടക്കമുള്ളവരുടെ പ്രയാസങ്ങള്‍ ശാശ്വതമായി മറികടക്കാനുള്ള ശ്രമമാണ് വേണ്ടത്. ലുലു ജീവനക്കാരുടെ ശമ്പളം ഇതുവരെ വെട്ടിക്കുറച്ചിട്ടില്ല. വരും മാസങ്ങളിലും വെട്ടിക്കുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖല പോലെ
കോവിഡ് കാലത്ത് ആരോഗ്യ മേഖല എന്നത് പോലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഭക്ഷ്യ വിതരണ മേഖല. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലുലുവിന്റെ ഗള്‍ഫിലെ എല്ലാ ശാഖകളിലും ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്ത 9 മാസത്തേക്കുള്ള അവശ്യവസ്തുക്കള്‍ 3 മാസം മുമ്പ് ലുലില് ശേഖരിച്ചെന്നും എംഎ യൂസഫലി പറഞ്ഞു.
ബി.ആർ.ഷെട്ടിക്ക്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയില്‍ നിയമനടപടികള്‍ നേരിടുന്ന ഇന്ത്യൻ ബിസിനസുകാരൻ ബി.ആർ.ഷെട്ടിയുടെ യഥാർഥ പ്രശ്നമെന്താണെന്ന് തനിക്കറിയില്ലെന്നും യൂസഫലി പറഞ്ഞു. ഷെട്ടി വളരെ മിടുക്കനായ ബിസിനസുകാരനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നിലെ കാരണം തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.. രാഹുൽ മുതൽ ഡികെ വരെ, അക്കമിട്ട് നിരത്തി ചാമക്കാല!