ലോകത്തിലെ ഏറ്റവും 'വയസ്സന്' ഭരണാധികാരി... രണ്ട് പതിറ്റാണ്ട് അടക്കി ഭരിച്ചു...92-ാം വയസ്സിൽ വീണ്ടും
ക്വാലാലംപൂര്‍: ഒമ്പത് വര്‍ഷത്തെ നജീബ് റസാക്കിന്റെ ഭരണത്തിന് മലേഷ്യ അന്ത്യം കുറിച്ചിരിക്കുകയാണ്. ഒരുപാട് ആരോപണങ്ങള്‍, വലിയ ദുരന്തങ്ങള്‍.. ഇതെല്ലാം നേരിട്ട നജീബ് റസാക്കിന് പക്ഷേ. തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ സാധിച്ചില്ല.
അങ്ങനെ മഹാതിര്‍ മുഹമ്മദ് വീണ്ടും അധികാരത്തില്‍ എത്തുകയാണ്. അതും തന്റെ 92-ാം വയസ്സില്‍. ലോകത്തിലെ തന്നെ തിരഞ്ഞെടുക്കപ്പെടുന്ന(ജീവിച്ചിരിക്കുന്ന) ഏറ്റവും പ്രായമേറിയ ഭരണാധികാരി എന്ന പട്ടം ഇനി മഹാതിര്‍ മുഹമ്മദിന് സ്വന്തം.
മഹാതിര്‍ മുഹമ്മദിന്റെ തണലില്‍ വളര്‍ന്ന ആളായിരുന്നു നജീബ് റസാക്ക്. ഭരണത്തിന്റെ ആദ്യനാളുകളില്‍ മഹാതിര്‍ തന്നെ ആയിരുന്നു അവസാന വാക്ക്. എന്നാല്‍ പിന്നീട് നജീബ് റസാക്ക് ഒറ്റയാനായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ആധുനിക മലേഷ്യയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാതിര്‍ മുഹമ്മദിനെ തന്നെ ജനങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് പറയേണ്ടി വരും.
ചരിത്രം തിരുത്തിയ തിരഞ്ഞെടുപ്പ്
മലേഷ്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരൊറ്റ മുന്നണിയേ അധികാരത്തില്‍ എത്തിയിരുന്നുള്ളൂ. അതാണ് ബിഎന്‍ എന്ന് വിളിക്കപ്പെടുന്ന ബാരിസന്‍ നാഷണല്‍ സഖ്യം എന്ന യുണൈറ്റഡ് മലായ്സ് നാഷണല്‍ ഓര്ഗനൈസേഷന് എന്ന യുഎംഎന്‍ഒ. ആദ്യ പ്രധാനമന്ത്രി ടുങ്കു അബ്ദുള്‍ റഹ്മാന് അധികാരത്തില്‍ എത്തുമ്പോള്‍ ഈ സഖ്യത്തിന്റെ പേര് അലയന്‍സ് പാര്‍ട്ടി എന്നായിരുന്നു. അബ്ദുള്‍ റസാക്ക് ഹുസൈന്റെ കാലത്താണ് ബിഎന്‍ എന്ന പേരില്‍ സഖ്യം അറിയപ്പെട്ട് തുടങ്ങിയത്
അനിഷേധ്യ നേതാവ്
ബിഎന്‍ സഖ്യത്തിന്റെ അനിഷേധ്യ നേതാവായിരുന്നു മഹാതിര്‍ മുഹമ്മദ്. സഖ്യം രൂപവത്കരിക്കുന്ന കാലം മുതലേ അദ്ദേഹം ഇതിന്റെ ഭാഗം ആയിരുന്നു. 1981 മുതല്‍ ബിഎന്‍ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ആളും ആണ്. എന്നാല്‍ അദ്ദേഹം തന്നെ പിന്നീട് ആ സഖ്യത്തില്‍ നിന്ന് പുറത്തിറങ്ങുകയും പുതിയ പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.
പകാത്തന്‍ ഹാരപ്പന്‍
പകാത്തന്‍ ഹാരന്‍ അഥവാ പിഎച്ച് എന്നാണ് പുതിയ സഖ്യം അറിയപ്പെടുന്നത്. മലേഷ്യന്‍ യുണൈറ്റഡ് ഇന്‍ഡീജീനിയസ് പാര്‍ട്ടി എന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് മുന്നണി. 2016 ല്‍ ആയിരുന്നു ഈ പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. മഹാതിര്‍ മുഹമ്മദ് തന്നെ ആണ് പുതിയ പാര്‍ട്ടിയുടെ ചെയര്‍മാനും. ഇപ്പോഴിതാ ചരിത്രത്തെ തന്നെ അവര്‍ അട്ടിമറിച്ചിരിക്കുകയാണ്.
ആര്‍ക്കും ഭൂരിപക്ഷമില്ല?
സത്യത്തില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 222 സീറ്റുകളില്‍ 113 എണ്ണത്തിലും വിജയിച്ച പഎച്ച് മുന്നണി തന്നെ അധികാരത്തില്‍ എത്തും. ആ മുന്നണിയെ നയിക്കുന്നത് മഹാതിര്‍ മുഹമ്മദ് ആണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഒരുപക്ഷേ, മലേഷ്യന്‍ രാജാവ് എടുത്തേക്കും എന്ന രീതിയിലും ചില റിപ്പോര്‍ട്ടുകളുണ്ട്.
എനിക്ക് ഇപ്പോഴും ജീവനുണ്ട്
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ മലേഷ്യന്‍ തെരുവുകളില്‍ മഹാതിര്‍ അനുകൂലികളുടെ ആഹ്ലാദ പ്രകടനം ആണ് അരങ്ങേറിയത്. ' അതേ, എനിക്കിപ്പോഴും ജീവനുണ്ട' എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യ മണിക്കൂറില്‍ തന്നെ മഹാതിര്‍ മുഹമ്മദ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ആധുനിക മലേഷ്യയുടെ പിതാവ്
സത്യത്തില്‍ മലേഷ്യയെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയത് മഹാതിര്‍ മുഹമ്മദ് എന്ന പ്രധാനമന്ത്രി ആയിരുന്നു. വികസന കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു മഹാതിര്‍ മുഹമ്മദിന്. പക്ഷേ, അദ്ദേഹത്തിന്റെ ഏകാധിപത്യ പ്രവണ പിന്നീട് വിനയാവുകയും ചെയ്തു. ഉപ പ്രധാനമന്ത്രിയായിരുന്ന അന്‍വന്‍ ഇബ്രാഹിമിനെ അഴിമതി കേസില്‍ കുടുക്കിയതോടെ മഹാതിരിന്റെ ജനപ്രീതി ഇടിയുകയായിരുന്നു.
നീണ്ട 15 വര്‍ഷങ്ങള്‍
2003 ല്‍ ആയിരുന്നു മഹാതിര്‍ മുഹമ്മദ് അധികാരം ഒഴിയുന്നത്. അതിന് ശേഷം അബ്ദുള്ള അഹമ്മദ് ബദാവി പ്രധാനമന്ത്രിയായി. 2008 ല്‍ നജീബ് റസാഖും. ഇക്കാലയളവില്‍ ഏറെക്കുറെ നിശബ്ദനായിരുന്നു മഹാതിര്‍. എന്നാല്‍ റസാഖിനെതിരെ ജനവികാരം ഉയരുന്ന ഘട്ടത്തില്‍ അതിനെ ഏകോപിപ്പിച്ചുകൊണ്ട് പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശനം ചെയ്യുകയായിരുന്നു.
ഗതികെട്ട നജീബ്
അഴിമതി ആരോപണങ്ങള്‍ കൊണ്ട് ഗതികെട്ടിരിക്കുകയായിരുന്നു നജീബ് റസാക്ക്. അതിന്റെ മേല്‍ അന്വേഷണം നടത്തി സ്വയം കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ജനം അത് വിശ്വസിച്ചില്ല. അതിനിടയിലാണ് ഒരു മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത്. മറ്റൊരു വിമാനം അപകടത്തില്‍ തകരുകയും ചെയ്തു. ഇതിന്റെ എല്ലാം ഉത്തരവാദിത്തം നജീബിന്റെ തലയില്‍ തന്നെ വീഴുകയായിരുന്നു.
പരാജയം സമ്മതിക്കുന്നില്ല... കുതിരക്കച്ചവടം
എന്നാല്‍ ഏറ്റവും ഒടുവില്‍ മലേഷ്യയില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാന്‍ നജീബ് റസാക്കി തയ്യാറായിട്ടില്ലത്രെ. എതിര് മുന്നണിയില്‍ നിന്ന് എംപിമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് മില്യണ്‍ ഡോളര്‍ വരെ ആണത്രെ എതിര് ചേരിയിലെ എംപിമാര്‍ക്ക് നജീബ് റസാക്ക് വാദ്ഗാനം നല്‍കുന്നത്.
എന്തായാലും ചരിത്രം
മഹാതിര്‍ മുഹമ്മദ് അധികാരത്തിലേറിയാല്‍ അത് മലേഷ്യയുടെ മാത്രമല്ല, ലോക ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിക്കും. ഇനി, അതല്ല, മഹാതിറിനെ അട്ടിമറിച്ച് കുതിരക്കച്ചവടത്തിലൂടെ നജീബ് റസാക്ക് അധികാരത്തില്‍ എത്തിയാല്‍ അതും ചരിത്രമാകും. ഒരു രാജ്യത്ത് തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന മുന്നണി എന്ന പേര് ബിഎന്‍ മുന്നണിക്ക് ലഭിക്കുകയും ചെയ്യും.
ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് ഇറാന്... 20 റോക്കറ്റുകള്‍; ഗോലാന്‍ മലനിരകള്‍ പ്രകമ്പനം കൊണ്ടു, തിരിച്ചടി
കുലൂ... കിഷനാടാ! ഒന്നും തോന്നരുത്!!! ഇടിവെട്ടാക്കി ദില്‍സേ! അംബാനി പെരുങ്കോഴയെന്ന് പാണ്ടീസ്... ട്രോൾ
അമേരിക്ക അടിച്ചത് ഇറാനെ... പക്ഷേ, കൊള്ളുന്നത് ഇന്ത്യക്ക്? അടിമുടി തിരിച്ചടി; മോദിയുടെ കൂറ് ആരോട്?