മലേഷ്യന്‍ വിമാനം ഉക്രൈനില്‍ തകര്‍ന്നു, 298 മരണം
കോലാലംപുര്‍: ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരുപ മലേഷ്യന്‍ വിമാന ദുരന്തം. ആംസ്റ്റര്‍ഡാമില്‍ നിന്ന് കോലാലംപൂരിലേക്ക് പുറപ്പെട്ട എംഎച്ച്17 ബോയിങ് 777 വിമാനമാണ് ഉക്രൈന് അതിര്‍ത്തിയില്‍ തകര്‍ന്ന് വീണത്. വിമാനത്തില്‍ 283 യാത്രക്കാരും 15 ജീവനക്കാരും ഉണ്ടായിരുന്നു. 298 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഉക്രൈന്റെ അതിര്‍ത്തി പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 50 മൈല്‍ മാത്രം അകലെയാണിത്. ഉക്രൈനിലെ റഷ്യന്‍ അനുകൂലികളായ വിമതരാണ് വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതെന്ന് ഉക്രൈന് സര്‍ക്കാര്‍ ആരോപിക്കുന്നു.
കിഴക്കന്‍ ഉക്രൈന്റെ ഡോണെസ്ക് എന്ന പ്രദേശത്ത് 33,000 അടി ഉയരത്തില്‍ പറക്കവെ മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നാണ് ഉക്രൈന് അധികൃതര്‍ പറയുന്നത്. ഡച്ച് പൗരന്മാരായിരുന്നു വിമാനത്തില്‍ ഏറെയും ഉണ്ടായിരുന്നത്. തങ്ങളുടെ 154 പൗരന്മാരായിരുന്നു വിമാത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നതെന്ന് ഹോളണ്ട് അധികൃതര്‍ അറിയിച്ചു.
പ്രദേശിക സമയം പുലര്‍ത്തെ 12.14 നാണ് വിമാനം ആംസ്റ്റര്‍ഡാമില്‍ നിന്ന് പുറപ്പെട്ടത്. ഉക്രൈന് സര്‍ക്കാരും റഷ്യന്‍ അനുകൂല വിമതരും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭാഗമായി നടന്ന ആക്രമണമാണിതെന്നാണ് ലോക രാജ്യങ്ങളും സംശയിക്കുന്നത്. പ്രദേശത്ത് ഇതിന് മുമ്പും സമാനമായ രീതിയില്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.
ദുരന്തത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് അറിയിച്ചു, അന്വേഷണത്തിന് എല്ലാവിധ സഹായസഹകരണങ്ങളും അമേരിക്ക നല്‍കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ ഹോളണ്ടിനെ അറിയിച്ചു.