മാലിദ്വീപ് പ്രതിസന്ധിയ്ക്ക് അന്ത്യമില്ല: അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി നീട്ടി
മാലി: മാലി ദ്വീപില്‍ പ്രതിസന്ധി തുടരുന്നു. മാലിദ്വീപിലെ 15 ദിവസത്തെ അടിയന്തരാവസ്ഥ ഒരു മാസത്തേയ്ക്ക് കൂടി നീട്ടിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തി വരുന്നതിനിടെയാണ് പ്രസിഡന്റ് അബ്ദുള്ള യമീനാണ് മാലിദ്വീപിലെ അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടി നീട്ടിനൽകിയിട്ടുള്ളത്.
ഫെബ്രുവരി ആദ്യമാണ് നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. മാലിദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവാണ് സുപ്രീം കോടതി പരിഷ്കരിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: അഞ്ച് പേർ കുടി അറസ്റ്റിൽ, അഞ്ചില്‍ ഒരാള്‍ അംബാനി കുടുംബാംഗം!
എന്തുകൊണ്ട് മാലിദ്വീപ് ഇന്ത്യയ്ക്ക് പ്രധാനപ്പെട്ട രാഷ്ട്രമാകുന്നു: നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍
പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യൻ ഇടപെടൽ
മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടൽ തേടിക്കൊണ്ട് മാലിദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യമീന്‍ ചൈന, പാകിസ്താൻ, സൗദി അറേബ്യ എന്നീ സൗഹൃദ രാജ്യങ്ങളിലേയ്ക്ക് പ്രതിനിധികളെ അയച്ചിരുന്നു. എന്നാൽ ഇന്ത്യയെ ഒഴികെയുള്ള രാജ്യങ്ങളിലേയ്ക്കാണ് മാലിദ്വീപ് പ്രസിഡന്റ് പ്രതിനിധികളെ അയച്ചതെന്ന വാർത്തകൾ ചർച്ചയായിരുന്നു. സാമ്പത്തിക വികസനകാര്യ മന്ത്രി മുഹമ്മദ് സയീദിനെ ചൈനയിലേയ്ക്കും വിദേശകാര്യ മന്ത്രി മുഹമ്മദ് അസീമിനെ പാകിസ്താനിലേയ്ക്കുമാണ് അയച്ചത്. ഫിഷറീസ് ആന്‍ഡ് അഗ്രികൾച്ചർ മന്ത്രി മുഹമ്മദ് ഷെയ്നിയാണ് സൗദിയിലേയ്ക്ക് പോയത്. എന്നാൽ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യൻ ഇടപെടൽ തേടിയിരുന്നുവെന്ന് മാലിദ്വീപ് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ഇടപെടൽ ചൈനയ്ക്ക് ആശങ്ക
മാലിദ്വീപിൽ ഒരു തരത്തിലുള്ള സൈനിക നീക്കവും ഉണ്ടാകാന്‍ പാടില്ലെന്ന മുന്നറിയിപ്പുമായി ചൈനീസ് വിദേശകാര്യ വക്താവും നേരത്തെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കെ കോടതി ഉത്തരവ് പാലിക്കാൻ തയ്യാറാവാത്ത പ്രസിഡന്റ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവികാസങ്ങൾക്കെല്ലാം ഒടുവിലാണ് പ്രസിഡന്റ് യമീനിനോട് അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇന്ത്യൻ സൈനിക ഇടപെടലിനെ എതിർത്ത് രംഗത്തെത്തുന്നത്.
തടവുകാരെ മോചിപ്പിക്കണമെന്ന് നഷീദ്
ഇന്ത്യ സൈന്യത്തെയും പ്രത്യേക പ്രതിനിധിയെയും മാലിദ്വീപിലേയ്ക്ക് അയച്ച് തടവിൽ പാർപ്പിച്ചിട്ടുള്ള ജഡ്ജിമാരെയും പ്രതിപക്ഷാംഗങ്ങളെയും മോചിപ്പിക്കണമെന്ന ആവശ്യമാണ് നഷീദ് ഇന്ത്യയ്ക്ക് മുമ്പിൽ വച്ച ആവശ്യം. മുന്‍ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഖയ്യൂമും ഉൾപ്പെടെയുള്ളവരാണ് രാഷ്ട്രീയ തടവുകാർക്കൊപ്പം തടങ്കലിലാക്കിയിട്ടുള്ളത്. തടങ്കലിൽ നിന്ന് മോചിപ്പിക്കുന്ന ഇവരെ വീട്ടിലെത്തിക്കണമെന്നും നഷീദ് പറയുന്നു. ഞങ്ങൾ ചോദിക്കുന്നത് മാലിദ്വീപിൽ ഇന്ത്യയുടെ സ്വാധീനമാണെന്നും നഷീദ് ട്വീറ്റിൽ കുറിക്കുകയായിരുന്നു. കൊളംബോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാൽദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ് നഷീദ്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കണക്കിലെടുത്തില്ല
മാലിദ്വീപിലെ അടിയന്തരാവസ്ഥ നീട്ടാനുള്ള തീരുമാനത്തെ എതിർത്തുകൊണ്ടാണ് പ്രസിഡന്റ് അബ്ദുള്ളാ യമീന്‍ വീണ്ടും അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. പാർലമെന്റിൽ നടന്ന വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. എന്നാൽ 38 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അടിയന്തരാവസ്ഥ തുടരാനുള്ള തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. സർക്കാര്‍ നീക്കം അനധികൃതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. മാൽദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടിയാണ് അടിയന്തരാവസ്ഥ നീട്ടാനുള്ള നീക്കത്തെ എതിർത്ത് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്.