മാലിദ്വീപ് പ്രസിഡൻ്റിനെതിരെ 'കൂടോത്രം'; മന്ത്രി അറസ്റ്റിലായെന്ന് റിപ്പോർട്ട്, സംഭവം ഇങ്ങനെ..
മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയതായി ആരോപണം. സംഭവത്തിൽ മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമ ഷംനാസ് അലി സലീമിനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഫാത്തിമ ഷംനാസിനൊപ്പം, രാഷ്ട്രപതിയുടെ ഓഫീസിൽ മന്ത്രിയായിരുന്ന ഇവരുടെ മുൻ ഭർത്താവ് ആദം റമീസും മറ്റ് രണ്ട് പേരും ദുർമന്ത്രവാദത്തിൻ്റെ പേരിൽ കസ്റ്റഡിയിലുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജൂൺ 23- നാണ് സംഭവം പുറത്തറിഞ്ഞത്, തുടർന്ന് നാല് പ്രതികളെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബുധനാഴ്ച, ഫാത്തിമ ഷംനാസിനെ പരിസ്ഥിതി മന്ത്രാലയത്തിലെ സംസ്ഥാന മന്ത്രി ചുമതലയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രാദേശിക മാധ്യമമായ സൺ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ അഹമ്മദ് ഷിഫാൻ പറഞ്ഞതായാണ് റിപ്പോർട്ട്. മാലിദ്വീപ് പരിസ്ഥിതി മന്ത്രാലയത്തിൻ്റെ രാഷ്ട്രീയ നിയമന പട്ടികയിൽ നിന്ന് ഫാത്തിമ ഷംനാസിൻ്റെ പേര് നീക്കം ചെയ്യുകയും മുൻ നിയമനം ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഫാത്തിമ ഷംനാസും അവരുടെ ആരോപണവിധേയനായ മുൻ ഭർത്താവും മുയിസു നഗരത്തിൻ്റെ മേയറായിരിക്കെ മെയിൽ സിറ്റി കൗൺസിൽ അംഗങ്ങളായിരുന്നു.
കഴിഞ്ഞ വർഷം മുയിസു പ്രസിഡൻ്റായതിന് ശേഷം ഷംനാസ് കൗൺസിലിൽ നിന്ന് രാജിവച്ച് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ മുളിയാഗെയിൽ സംസ്ഥാന മന്ത്രിയായി നിയമിതനായി. പിന്നീട് അവരെ പരിസ്ഥിതി മന്ത്രാലയത്തിലേക്ക് മാറ്റി.
മുയിസുവിൻ്റെ അടുത്ത സഹായിയായി അറിയപ്പെടുന്ന ഫാത്തിമ ഷംനാസിന്റെ മുൻ ഭർത്താവ് റമീസ് അഞ്ച് മാസമായി പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് അവിടെയുള്ള പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മാലിദ്വീപ് സർക്കാരോ പ്രസിഡൻ്റിൻ്റെ ഓഫീസോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.












Click it and Unblock the Notifications