മാലിയിൽ പട്ടാള അട്ടിമറി; പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ കെയ്റ്റ രാജിവെച്ചു
ബമാക്കോ; മാലിയിൽ പട്ടാള അട്ടിമറി നീക്കത്തിനിടെ പ്രധാനമന്ത്രി ബോബോ കിസ്സെയെയും പ്രസിഡന്റ് ഇബ്രാഹിം ബൗബക്കര്‍ കെയ്റ്റയേയും ബന്ദികളാക്കി. തൊട്ട് പിന്നാലെ താൻ രാജിവെച്ചതായി പ്രസിഡന്റ് കെയ്റ്റേ പ്രഖ്യാപിച്ചു. ഇബ്രാഹിം കെയ്റ്ററിന്റെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് സൈനീക നീക്കം നടന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി മാലിയിൽ പ്രക്ഷോഭം നടന്നുവരികയായിരുന്നു.
സൈന്യത്തിലെ ചില വിഭാഗങ്ങൾ രാജ്യത്ത് പലതും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എനിക്ക് അധികാരത്തിൽ തുടരാൻ ഇവിടെ രക്തച്ചൊരിച്ചൽ ആഗ്രഹിക്കുന്നില്ല എനിക്ക് മുൻപിൽ മറ്റ് വഴികൾ ഒന്നുമില്ല, സ്റ്റേറ്റ് ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ കെയ്റ്റേ പറഞ്ഞു. സർക്കാരും ദേശീയ അസംബ്ലിയും പിരിച്ചുവിട്ടതായും കെയ്റ്റേ വ്യക്തമാക്കി. 2013 ലാണ് കെയ്റ്റേ അധികാരത്തിലേറിയത്. തുടർന്ന് അഞ്ച് വർഷത്തിന് ശേഷം രണ്ടാമൂഴം ലഭിക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് സായുധരായ പട്ടാളക്കാർ പ്രസിഡന്റിന്റെ വസതി വളയുകയും ആകാശത്തേക്ക് വെടിയുതിർത്ത ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുക്കുകയായിരുന്നു. പ്രസിന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരും പട്ടാളക്കാർക്കൊപ്പം ചേർന്നു. പിന്നാലെ പ്രധാനമന്ത്രിയേയും പ്രസിഡൻറിനേയും ബന്ദികളാക്കുകയായിരുന്നു. ബമാക്കോയ്ക്ക് പുഫത്ത് സൈനിക താവളത്തിലാണ് കെയ്റ്റെയെ തടവിലാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ഭരണം ഔദ്യോഗികമായി സൈന്യം ഏറ്റെടുത്തോ എന്ന് വ്യക്തമല്ല. അട്ടിമറി നീക്കത്തിൽ ഇതുവരെ പ്രതികരിക്കാൻ സൈന്യം തയ്യാറായിട്ടില്ല.
അതേസമയം പശ്ചിമ ആഫ്രിക്കയിലെ രാജ്യങ്ങളും, മുൻ കൊളോണിയൽ ശക്തിയായ ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ എന്നിവയും സൈനിക നടപടികളെ അപലപിച്ചു. ഭരണഘടനാവിരുദ്ധമായ നടപടികൾ പാടില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നൈജീരിയ, ഐവറി കോസ്റ്റ്, സെനഗൽ എന്നീ രാജ്യങ്ങളിലെ തലവൻമാരുമായി ചർച്ച നടത്തി. മാലിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ആഫ്രിക്കൻ രാ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ പിന്തുണയും മാക്രോൺ പ്രഖ്യാപിച്ചു.ജൂൺ മുതലാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളായിരുന്നു പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.












Click it and Unblock the Notifications