കുരയ്ക്കുന്ന നായയെ കൊലപ്പെടുത്തി പാകം ചെയ്തു: സദ്യയൊരുക്കിയത് ഉടമയ്ക്ക്!
സിയോൾ: അയല്‍വാസിയുടെ കുരയ്ക്കുന്ന പട്ടിയെ കൊന്ന് സദ്യയൊരുക്കി. സദ്യയൊരുക്കിയ ശേഷം പട്ടിയുടെ ഉടമയെ ക്ഷണിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലാണ് സംഭവം. ലോക്കൽ പോലീസാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പട്ടിയുടെ നിരന്തരമുള്ള കുര കാരണം അസ്വസ്തനായ 62 കാരനാണ് പട്ടിയെ കൊലപ്പെടുത്തി സദ്യയൊരുക്കിയത്. ഇദ്ദേഹം കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കല്ലെടുത്തെറിഞ്ഞതോടെ രണ്ട് വയസ് മാത്രം പ്രായമുള്ള വളർത്തുനായയുടെ ബോധം നഷ്ടമായെന്നും ജീവൻ പോയെന്ന് ഉറപ്പാക്കിയ ശേഷം കഴുത്തറുത്ത് ഭക്ഷണം പാകം ചെയ്യുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. ദക്ഷിണ കൊറിയയിലെ ഒരു ഡിറ്റക്ടീവിനെ ഉദ്ധരിച്ച് എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കുറ്റക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉടമയുടെ മകളാണ് ഓണ്‍ലൈനിൽ പിന്തുണ തേടി രംഗത്തെത്തിയിട്ടുള്ളത്. ഓൺലൈൻ പരാതിയ്ക്ക് ഇതിനകം തന്നെ 15,000 ഓളം ഒപ്പുകളാണ് ലഭിച്ചത്. കാണാതായ പട്ടിയെ കണ്ടെത്തുന്നതിനായി നോട്ടീസ് അടിച്ച് വിതരണം ചെയ്തുുവെന്നും പ്രതിഫലം വാഗ്ദാനം ചെയ്തുുവെന്നും പെൺകുട്ടി പറയുന്നു. വളർത്തുനായയെ കണ്ടെത്തുന്നവർക്ക് 940 ഡോളറാണ് പ്രതിഫലം പ്രഖ്യാപിച്ചതെന്നും പെണ്‍കുട്ടിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഊർജ്ജം വര്‍ധിപ്പിക്കാൻ നായകളുടെ മാംസത്തിന് കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ രാജ്യത്ത് ലക്ഷക്കണക്കിന് നായ്ക്കളാണ് ഇത്തരത്തിൽ കശാപ്പ് ചെയ്യപ്പെടുന്നത്. മൃഗാവകാശ പ്രവർത്തകർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. നായ്ക്കളെ കശാപ്പ് ചെയ്യുന്നവരില്‍ നിന്ന് വൻതുക പിഴയായി ഈടാക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. നിലവിലെ നിയമം പരിഷ്കരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു.