ബംഗ്ലാദേശിൽ വൻ തീപിടുത്തം; രാസവസ്തുക്കളുടെ സംഭരണശാലയിലേക്ക് തീ പടർന്നു, 70 മരണം
Recommended Video
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ രാസവസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 70 പേർ കൊല്ലപ്പെട്ടു. നിരവധിയാളുകൾ ഇപ്പോഴും കെട്ടിടത്തിനകത്ത് കുരുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അപകടത്തെ തുടർന്ന് പ്രദേശത്തെ ഇടുങ്ങിയ വഴികളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടതോടെ നിരവധിയാളുകൾ അപകട സ്ഥലത്ത് കുടുങ്ങി.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ബംഗ്ലാദേശ് അഗ്നിശമന സേനാ വിഭാഗം മേധാവി അലി അഹമ്മദ് വ്യക്തമാക്കി. ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
രാസവസ്തുക്കളുടെ സംഭരണ ശാലയായി ഉപയോഗിക്കുന്ന നാല് കെട്ടിടങ്ങളിലേക്കായി തീ പടർന്ന് പിടിക്കുകയായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം. ആളുകൾക്ക് രക്ഷാപെടാൻ കഴിയാത്ത തരത്തിൽ ഞൊടിയിടയിലാണ് തീ പടർന്നത്.
അപകട സ്ഥലത്തിനടുത്ത് ഒരു വിവാഹസൽക്കാരം നടക്കുന്നുണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്.
45ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില അതീവ ഗുരുതരമാണ്. 2010ലും ധാക്കയിൽ സമാനമമായ രീതിയിൽ അപകടം ഉണ്ടായത്. രാസവസ്തുക്കളുടെ സംഭരണ ശാലയിലേക്ക് തീപടർന്നതിനെ തുടർന്ന് 120 ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം ജനവാസ കേന്ദ്രങ്ങളിൽ രാസവസ്തുക്കൾ വലിയ അളവിൽ സൂക്ഷിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.