മെക്സിക്കോ ഭൂചലനം: മരിച്ചവരുടെ എണ്ണം 248 ആയി, ദുരന്തത്തിന്‍റെ ആഘാതത്തില്‍ ജനങ്ങള്‍!!
റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
മെക്സിക്കോ സിറ്റി: മെക്സിക്കോ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 248 ആയി. ചൊവ്വാഴ്ച മെക്സിക്കോയെ ഭീതിയിലാഴ്ത്തിയ ഭൂചലനത്തില്‍ ഒരു സ്കൂളിലെ 26 പേരാണ് മരിച്ചത്. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മെക്സിക്കോ സിറ്റിയിലെ ദക്ഷിണ ഭാഗത്തുള്ള എന്‍ റിക്ക് റെബ്സാമെന്‍ പ്രൈമറി സ്കൂളിന്‍റെ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് നിരവധി കുട്ടികളും അധ്യാപകരുമാണ് കുടുങ്ങിക്കിടക്കുന്നത്.
മൂന്ന് നില കെട്ടിടത്തിന്‍റെ ഓരോ നിലയായി മേല്‍ക്കുമേല്‍ തകര്‍ന്നുവീഴുകയായിരുന്നു. 21 കുട്ടികളും അഞ്ച് മുതിര്‍ന്നവരുമാണ് മരിച്ചതെന്ന് മെക്സിക്കന്‍ നാവികസേനയാണ് വ്യക്തമാക്കിയത്. 30-40 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ 11 കുട്ടികളെ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്ഷപ്പെടുത്തിയിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികളില്‍ ഒരാള്‍ക്ക് സൈന്യം ഓക്സിജന്‍ നല്‍കിവരുന്നതായും പ്രാദേശിക മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രസിഡന്‍റ് എന്‍റിഖ് പെന്ന നെയ്റ്റോ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. ഇതോടെ മെക്സിക്കോ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 248ആയതായി നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഏജന്‍സി ട്വിറ്ററില്‍ വ്യക്തമാക്കി.
മെക്സിക്കോ നഗരത്തിന് പുറമേ പുയേബ്ല, മോറിലോസ്, മെക്സിക്കോ സ്റ്റേറ്റായ ഗ്വെറേരാ, എന്നീ പ്രദേശങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ മരിച്ചതായി മെക്സിക്കോ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 1985ല്‍ മെക്സിക്കോയില്‍ ഏറ്റവുമധികം നാശനഷ്ടം വിതച്ച ഭൂചലനത്തിന്‍റെ വാര്‍ഷികത്തിലാണ് ലോകത്തെ നടുക്കിക്കൊണ്ട് മറ്റൊരു ഭൂചലനത്തിന് കൂടി രാജ്യം സാക്ഷ്യം വഹിക്കുന്നത്.
പ്രാദേശിക സമയം 2.15നാണ് ഭൂചലനം ഉണ്ടായത്. സാൻ ജുവാൻ റബോസോ നഗരത്തിൽനിന്ന് 31 മൈൽ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിക്കുന്നു. മെക്സിക്കോയിലെ ജനങ്ങൾക്കൊപ്പം തങ്ങളുമുണ്ട് എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഈ മാസം ആദ്യം മെക്സിക്കോയിലുണ്ടായ ഭൂചലനത്തിൽ 90 പേർ മരിച്ചിരുന്നു.