ഫ്ലോറിഡയിൽ വീഡിയോ ഗെയിം ടൂർണമെന്റിനിടെ വെടിവെയ്പ്പ്; 4 പേർ കൊല്ലപ്പെട്ടു... നിരവധി പേർക്ക് പരുക്ക്
വാഷിംഗ്ടൺ: ഫ്ലോറിഡയിലെ ജാക്സൺവില്ലെയിൽ ഉണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പത്തിലേറെ പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു വീഡിയോ ഗെയിം ടൂർണമെന്റിനിടയിലാണ് വെടിവെയ്പ്പുണ്ടായത്. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രിയാണ് വെടിവെയ്പ്പുണ്ടായത്.
24കാരനായ ഡേവിഡ് കാറ്റ്സ് എന്ന യുവാവാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം ഇയാൾ സ്വയം വെടിയുതിർത്തു. 12 തവണ ഇയാൾ വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാൾ ടൂർണമെന്റിൽ പങ്കെടുത്ത് പുറത്തായിരുന്നതായും സൂചനയുണ്ട്.
ടൂർണമെന്റിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിൽ നൽകിയിരുന്നു. ആളുകൾ അലമുറയിട്ടുകൊണ്ട് ചിതറിയോടുന്ന ദൃശ്യങ്ങളാണ് അവസാനമായി കണ്ടത്. കഴിഞ്ഞ് ഫെബ്രുവരിയിൽ പാർക്ലൻഡിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ഒർലാൻഡോയിലെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പ്പിൽ 49 പേരും കൊല്ലപ്പെട്ടിരുന്നു.
അമേരിക്കയിൽ തോക്ക് കൈവശം വയ്ക്കാനുള്ള നിബന്ധനകൾ കർശനമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെയാണ് വീണ്ടും വെടിവെയ്പ്പുണ്ടായിരിക്കുന്നത്.