ഇറാഖിലെ ടൈഗ്രിസ് നദിയിൽ ഫെറി മറിഞ്ഞ് 94 മരണം; അപകടം വിനോദസഞ്ചാര ദ്വീപിലേക്കുളള യാത്രക്കിടെ
ബാഗ്ദാദ്: ഇറാഖിലെ മൊസൂളിൽ ടൈഗ്രിസ് നദിയിൽ ഫെറി മറിഞ്ഞുണ്ടായ അപകടത്തിൽ 94 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 19 പേർ കുട്ടികളാണ്. 200ലേറെ യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. 55ഓളം ആളുകളെ ഇതുവരെ രക്ഷിക്കാനായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കുട്ടികളും സ്ത്രീകളുമാണ് മരിച്ചവരിൽ കൂടുതലെന്ന് മൊസൂൾ രക്ഷാപ്രവർത്തന അതോരിറ്റി മേധാവി ഹുസാം ഖലീൽ വ്യക്തമാക്കി. കൂടുതലായി ആളുകൾ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. 50 പേർക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന ഫെറിയിൽ ഇരുന്നൂറിനടത്ത് ആളുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
സാങ്കേതിക തകരാറും അമിത ഭാരവും മൂലം ഫെറി മുങ്ങുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ എത്താൻ വൈകിയതും മരണസംഖ്യ ഉയരാൻ കാരണമായി. കുർദിഷ് പുതുവത്സരാഘോഷത്തിനായി വിനോദസഞ്ചാര ദ്വീപിലേക്ക് പോയവരാണ് അപകടത്തിൽ പെട്ടത്.
അപകടവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാഖ് പ്രധാനമന്ത്രി അദേൽ അബ്ദുൾ മഹ്ദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാണാതായവർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
യുപിയിൽ ബിജെപിയുടെ കടുംവെട്ട്; കേന്ദ്രമന്ത്രിയടക്കം 6 സിറ്റിംഗ് എംപിമാർക്ക് സീറ്റില്ല