അണുനാശിനി കുത്തിവെച്ചാൽ കൊറോണ മാറുമോ: ട്രംപിന്റെ വാദം പണി കൊടുത്തു, ചികിത്സ തേടിയത് 30 ഓളം പേർ!!
വാഷിംഗ്ടൺ: അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തമെന്ന യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം ലോകം മുഴുവൻ ചർച്ചയായിരുന്നു. ഇതോടെ ന്യൂയോർക്ക് നിവാസികൾ ആരോഗ്യവകുപ്പ് അധികൃതരെ വിളിച്ച് തുരുതുരാ സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. ട്രംപിന്റെ വാദം പുറത്തുവന്നതോടെ 18 മണിക്കൂറിനുള്ളിൽ ബ്ലീച്ചോ മറ്റ് അണുനാശിനികളോ കുത്തിവെച്ചാലാണോ കൊറോണ വൈറസ് ഭേദമാകുക എന്ന ചോദ്യങ്ങളുമായി നിരവധി പേരാണ് നഗരത്തിലെ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടതെന്നാണ് ഡെയ് ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂയോർക്കിൽ 30 കേസുകൾ
വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കും വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്കമിടയിൽ 30 ഓളം കേസുകളാണ് ഇത്തരത്തിൽ അണുനാശിനികൾ കുത്തിവെച്ചതുമായി ബന്ധപ്പെട്ട് എത്തിയതെന്നാണ് നഗരത്തിലെ പോയിസൺ കൺട്രോൾ സെന്റർ വക്താവ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇവിടെ ഇത്തരത്തിൽ എത്തിച്ചേർന്ന ആരും മരണമടയുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇരട്ടി കേസുകളാണ് ഇത്തരത്തിൽ അണുനാശിനികൾ ഉള്ളിൽച്ചെന്ന നിലയിലെത്തിയത്. കഴിഞ്ഞ 18 മണിക്കൂറിനുള്ളിൽ ഇത്തരത്തിലുള്ള 13 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നാണ് കണക്കുകൾ പറയുന്നത്.

ശരീരത്തിൽ ലൈസോളും ബ്ലീച്ചും
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ കുടുതലും ലൈസോൾ ഉള്ളിൽച്ചെന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചവരാണ്. ഇവരിൽ പത്തോളം പേർ ബ്ലീച്ചും 11 ഓളം വീടുകളിൽ ഉപയോഗിക്കുന്ന മറ്റ് അണുനാശിനികളുമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ആശുപത്രി വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ ആളുകളിലൊന്നും ലൈസോളിന്റെയോ ബ്ലീച്ചിന്റെയോ അംശം കണ്ടെത്തിയിരുന്നില്ലെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.

സാഹസത്തിന് ജനങ്ങൾ
വ്യാഴാഴ്ച രാത്രി കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റ് അസാധാരണ വാദം ഉന്നയിച്ചത്. ഡോക്ടർമാർ രോഗികളുടെ ശ്വാസകോശത്തിലേക്ക് നേരിട്ട് ബ്ലീച്ച് പോലുള്ള അണുനാശിനികൾ കുത്തിവെച്ചാൽ കൊറോണ വൈറസ് ഭേദമാകുമെന്നായിരുന്നു പ്രസ്താവന. കൊറോണ വൈറസ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിലെ ജനങ്ങളാണ് ട്രംപിന്റെ പ്രസ്താവന മുഖവിലക്കെടുത്ത് അതിസാഹത്തിനൊരുങ്ങിയത്.

ട്രംപിന് പരിഹാസം
ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് മാധ്യമങ്ങൾ രംഗത്തെത്തിയതോടെ പ്രസിഡന്റ് അടവ് മാറ്റുകയും ചെയ്തു. ഒന്ന് തിരിഞ്ഞ് ആരോഗ്യ രംഗത്തെ തന്റെ ഉപദേശകരോടും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം തമാശയായാണ് പറഞ്ഞതെന്നാണ് ട്രംപ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. പ്രതികരണം എന്തായിരിക്കും എന്നറിയാനായി മാധ്യപ്രവർത്തകരോട് തമാശരൂപേണ ചോദിച്ച ചോദ്യമായിരുന്നു അതെന്നാണ് ട്രംപ് ഈ പ്രസ്താവനയ്ക്ക് നൽകിയ വിശദീകരണം. ആരോഗ്യ വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് അതൊരു അപകടകരമായ നിർദേശമാണെന്നും തമാശയായാണ് പറഞ്ഞതെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. പ്രസ്താവന പുറത്തുവന്നതോടെ പ്രസിഡന്റിന്റെ വാക്കുകൾ വിശ്വസിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.












Click it and Unblock the Notifications