110 പേർ മരിച്ച മക്ക ക്രെയിൻ അപകടം; 13 പ്രതികളെയും വെറുതെ വിട്ടു കോടതി
റിയാദ്; മക്കയിലെ ക്രയിൻ ദുരന്തത്തിലെ 13 പ്രതികളേയും കുറ്റവിമുക്തരാക്കി കോടതി വിധി. ബിൻലാദിൻ ഗ്രൂപ്പ് ഉൾപ്പെടെയുള്ള പ്രതികളെയാണ് മക്ക ക്രമിനൽ കോടതി വെറുതേ വിട്ടത്. നേരത്തെയുണ്ടായ വിധിക്കെതിരായ അപ്പീലിലാണ് കോടതി വീണ്ടും വാദം കേട്ടത്. കേസിൽ പുതിയതായൊന്നും കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. സൂക്ഷ്മ പരിശോധനക്കായി പുതിയ വിധി പ്രസ്താവം അപ്പീൽ കോടതിയിലേക്ക് അയക്കുമെന്നും കോടതി അറിയിച്ചു.

2015 ലായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം നടന്നത്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ക്രെയിൻ തകർന്ന് വീണ് 108 പേരാണ് മരിച്ചത്. അപകടത്തിൽ മലയാളി ഹജ്ജ് തീർത്ഥാടകരുൾപ്പെടെയുള്ളവരാണ് മരണപ്പെട്ടത്. 200 ലധികം പേര്ക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ക്രൈയിനായിരുന്നു തകർന്ന് വീണത്.
ഇതിന് 200 മീറ്റര്‍ ഉയരവും 1350 ടണ്‍ ഭാരവുമുണ്ടായിരുന്നു. അന്ന് മക്കയിലുണ്ടായ ശക്തമായ കാറ്റിന് പിന്നാലെയായിരുന്നു ക്രയിന്‍ ഹറം പരിസരത്ത് പ്രാര്‍ഥന നടത്തുകയായിരുന്നവർക്ക് മേലെ പതിച്ചത്.
കേസിൽ കരാറുകാരായ സഊദി ബിന്‍ ലാദന്‍ കമ്പനിയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള 170 ഓളം പേരെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവ ദിവസം പള്ളി പരിസരത്ത് ഉണ്ടായ ശക്തമായ കാറ്റും മഴയും മൂലമാണ് അപകടം സംഭവിച്ചതെന്നും മാനുഷിക പിഴവായി അപകടത്തെ കാണേണ്ടതില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
അപകട ദിവസം കാലാവസ്ഥാ വിഭാഗം കൊടുങ്കാറ്റിനു സാധ്യത പ്രവചിച്ചിരുന്നില്ല. കാറ്റിന്റെ വേഗം മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ മുതല്‍ 38 കിലോമീറ്റര്‍ വരെയായിരിക്കുമെന്നായിരുന്നു പ്രവചനമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. സംഭവത്തിൽ 2017ലും കോടതി സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2018 ലെ പുനര്‍ വിചാരണയില്‍ ക്രിമിനല്‍ കോടതിയുടെ വിധി സുപ്രിം കോടതി റദ്ദാക്കുകയായിരുന്നു.












Click it and Unblock the Notifications