'മക്കയിലെ പെണ്‍കുട്ടികള്‍ മധുരമിഠായികള്‍'; സൗദിയില്‍ വനിതാ റാപ്പറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
റിയാദ്: സൗദിയില്‍ വനിതാ റാപ്പറെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് മക്ക ഗവർണർ. 'ബിന്‍റ് മക്ക' (ഗേൾ ഫ്രം മക്ക) എന്ന സംഗീത വീഡിയോ ഒരുക്കിയ അയാസെല്‍ സ്ലേ എന്ന വനിതാ റാപ്പറേയും വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും അറസ്റ്റ് ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.
പുണ്യനഗരമായ മക്കയിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണ് വീഡിയോ എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മക്കയിലെ പെണ്‍കുട്ടികളെ കുറിച്ചാണ് അയാസെല്‍ വീഡിയോയില്‍ പറയുന്നത്. അതേസമയം ഭരണകുട നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
അപമാനിക്കുന്നു
മക്കയിലെ ജനങ്ങളുടെ ആചാരങ്ങളേയും പാരമ്പര്യങ്ങളെയും വ്രണപ്പെടുത്തുകയും അവിടത്തെ ജനതയുടെ സ്വത്വത്തെ അപമാനിക്കുകയും ചെയ്യുന്ന ബിന്റ് മക്ക റാപ്പ് ഗാനത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാൻ മക്കയിലെ പ്രിൻസ് ഖാലിദ് ബിൻ ഫൈസൽ ഉത്തരവിട്ടെന്ന് മക്ക റീജണല്‍ അതോറിറ്റീസ് ട്വീറ്റ് ചെയ്തു. തൊട്ട് പിന്നാലെ വീഡിയോ യുട്യൂബില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടികളെ കുറിച്ച്
മക്കയിലെ പെണ്‍കുട്ടികളെ കുറിച്ചുള്ള വീഡിയോയിലാണ് അയാസെല്‍ പാടി അഭിനയിച്ചത്. മക്കയിലെ പെണ്ണുങ്ങള്‍ സൗദിയിലെ മറ്റിടങ്ങളിലുള്ള പെണ്ണുങ്ങളേക്കാള്‍ സുന്ദരികളും ശക്തരുമാണെന്ന് അയാസെല്‍ വീഡിയോയില്‍ പറയുന്നത്.
മധുരമിഠായികളാണ്
മക്കയില്‍ നിന്നുള്ള പെൺകുട്ടിയെയാണ് നിങ്ങൾക്ക് വേണ്ടത്, അവളെ വിഷമിപ്പിക്കരുത്, അവൾ നിങ്ങളെ വേദനിപ്പിക്കും, മക്കയില്‍ നിന്നുള്ള സ്ത്രീയെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം, നിങ്ങളുടെ ജീവിതം പറുദീസയായി മാറും, മറ്റ് പെണ്‍കുട്ടികളോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ട്, എന്നാല്‍ മക്കയിലെ പെണ്‍കുട്ടികള്‍ മധുരമിഠായികളാണ് തുടങ്ങിയ വരികയാണ് അയാസെല്‍ വീഡിയോയില്‍ പറയുന്നത്.
അപമാനിച്ചു
എന്നാല്‍ മക്കയിലെ സ്ത്രീകളെ അപമാനിക്കുന്നതാണ് വീഡിയോ എന്നാരോപിച്ച് അയാസെലിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്. കടുത്ത വംശീയ അധിക്ഷേപങ്ങളും അയാസെലിനെതിരെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
നാടുകടത്തണമെന്ന്
വനിതാ റാപ്പര്‍ കറുത്തവളാണെന്നും അതുകൊണ്ട് തന്നെ അവര്‍ മക്കയില്‍ നിന്നുള്ളവളല്ലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മക്ക സുന്ദരമായ മുടിയുള്ള നീലക്കണ്ണുള്ള സ്ത്രീകള്‍ക്ക് പേരുകേട്ട ഇടമാണെന്നായിരുന്നു ഇക്കൂട്ടരുടെ കമന്‍റ്. വനിതാ റാപ്പറെ സൗദിയില്‍ നിന്ന് നാടുകടത്തണമെന്നും ചിലര്‍ വാദിക്കുന്നു.
ഇരട്ടത്താപ്പ്
അതേസമയം വംശീയ പരാമര്‍ശങ്ങള്‍ നടത്തുന്നവരേയാണ് സൗദിയില്‍ നിന്ന് നാട് കടത്തേണ്ടെന്നായിരുന്നു ഒരു വിഭാഗം ഇതിനോട് പ്രതികരിച്ചത്. ഭരണകുടത്തിന്‍റെ ഇരട്ടത്താപ്പാണ് അയാസലിനെതിരായ നടപടിയെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഹിജാബ് ധരിച്ചിട്ടുണ്ട്
നഗ്നത പ്രദര്‍ശിപ്പിക്കാത്ത, പുകവലിയോ പോണോഗ്രാഫിക് രംഗങ്ങളോ ഇല്ലാത്ത ഒരേയൊരു റാപ്പ് ഗാനമാണിത്, റാപ്പർ ഹിജാബ് പോലും ധരിച്ചിട്ടുണ്ട്. പുതിയ സൗദി അറേബ്യയ്ക്കോ പഴയതിനോ ഈ ഗാനം അനുയോജ്യമല്ലാത്തതിനാലാണ് പെൺകുട്ടി അറസ്റ്റിനെ അഭിമുഖീകരിക്കുന്നതെന്നായിരുന്നു ഒരാളുടെ ട്വീറ്റ്.