നാദിർഷായുടെ സഹോദരനും കുടുംബവും താമസിച്ച ഫ്ലാറ്റിൽ തീപിടുത്തം; ഉറക്കത്തിൽ ഒന്നും അറിഞ്ഞില്ല...
അർദ്ധരാത്രിയിൽ വന്ന സുഹൃത്തിന്റെ ഫോൺ കോളും ദുബായ് സിവിൽ ഡിഫൻസിന്റെ കാര്യക്ഷമമായ ഇടപെടലുമാണ് സാലിയെയും കുടുംബത്തെയും വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.
ദുബായ്: സംവിധായകനും നടനുമായ നാദിർഷായുടെ സഹോദരൻ സാലിയും കുടുംബവും വൻ തീപിടുത്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബായ് മുഹൈസിനയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നിന്നാണ് സാലിയും കുടുംബാംഗങ്ങളും അതിസാഹസികമായി രക്ഷപ്പെട്ടത്.
അർദ്ധരാത്രിയിൽ വന്ന സുഹൃത്തിന്റെ ഫോൺ കോളും ദുബായ് സിവിൽ ഡിഫൻസിന്റെ കാര്യക്ഷമമായ ഇടപെടലുമാണ് സാലിയെയും കുടുംബത്തെയും വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. മനോരമ ന്യൂസ് ചാനലാണ് കഴിഞ്ഞദിവസം ദുബായിലുണ്ടായ ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാലിയും കുടുംബവും...
നാദിർഷായുടെ സഹോദരൻ സാലിയും കുടുംബവും താമസിക്കുന്ന മുഹൈസിനയിലെ ഫ്ലാറ്റിൽ കഴിഞ്ഞദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. എന്നാൽ താമസിക്കുന്ന കെട്ടിടത്തെ അഗ്നി വിഴുങ്ങിയ കാര്യം ഉറക്കത്തിലായിരുന്ന സാലിയും കുടുംബാംഗങ്ങളും അറിഞ്ഞിരുന്നില്ല. മുഹൈസിനയിലെ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായതറിഞ്ഞ് ദുബായ് സിവിൽ ഡിഫൻസും പോലീസും മെഡിക്കൽ ജീവനക്കാരും ഉടനടി സ്ഥലത്തെത്തി. ഇതിനിടെയാണ് ദൈവദൂതനെ പോലെ സാലിയുടെ സഹപ്രവർത്തകനായ അനീസ് ആ വഴി കടന്നുവരുന്നത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനീസാണ് കെട്ടിടത്തിന് തീപിടിച്ച വിവരം സാലിയെ ഫോണിൽ വിളിച്ചറിയിച്ചത്.
രക്ഷപ്പെടാൻ...
'സാലി നീ എവിടെയാണ്, നിന്റെ കെട്ടിടത്തിന് താഴെ ആളുകൾ തടിച്ചുകൂടിയിരിക്കുകയാണ്' ഇത്രമാത്രം അനീസ് പറഞ്ഞതോടെ സാലി ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു. തുടർന്ന് ഫ്ലാറ്റിൽ നിന്ന് താഴേക്ക് നോക്കിയപ്പോഴാണ് ആംബുലൻസും പോലീസ് വാഹനങ്ങളും നിറയെ ആളുകളും താഴെ നിൽക്കുന്നത് കണ്ടത്. എന്തോ അപകടം സംഭവിച്ചിരിക്കുന്നുവെന്ന് ഉറപ്പിച്ച സാലി ഉടൻതന്നെ ഭാര്യയെയും മൂന്നു മക്കളെയും വിളിച്ചുണർത്തി. തുടർന്ന് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, വാതിൽ തുറന്നപ്പോഴാണ് സംഭവം എത്രത്തോളം ഭീകരമാണെന്ന് സാലി തിരിച്ചറിഞ്ഞത്. വാതിൽ തുറന്നയുടൻ കറുത്ത പുക മാത്രമാണ് ഇവർക്ക് കാണാനായത്.
സിവിൽ ഡിഫൻസ്...
വാതിൽ തുറന്നപ്പോൾ കറുത്ത പുകയും കത്തിക്കരിഞ്ഞ മണവും ഇവരുടെ ഫ്ലാറ്റിലേക്കും കയറി. ഇതോടെ സാലിയും കുടുംബവും വാതിലടച്ച് തിരികെ മുറിയിലേക്ക് നടന്നു. പുറത്തേക്ക് രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന് മനസിലാക്കിയ സാലി ബാൽക്കണിയിലെത്തി താഴെയുള്ളവരോട് സഹായം അഭ്യർത്ഥിച്ചു. ഒന്നും പേടിക്കേണ്ടെന്നും രക്ഷാപ്രവർത്തകർ വരുമെന്നും താഴെയുള്ളവർ വിളിച്ചു പറഞ്ഞെങ്കിലും സാലിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ഇതിനിടെ കറുത്ത പുകയും മറ്റും കണ്ട് കുട്ടികൾ അലറിവിളിക്കാൻ തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട് നിമിഷങ്ങളായിരുന്നു അതെന്ന് പറഞ്ഞതായാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രക്ഷിക്കാൻ...
മരണത്തെ മുഖാമുഖം കണ്ട് സെക്കൻഡുകൾ തള്ളിനീക്കുന്നതിനിടെയാണ് ദൈവദൂതനെ പോലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ഫ്ലാറ്റിലെത്തുന്നത്. വാതിൽ തള്ളി തുറന്ന് ഫ്ലാറ്റിൽ പ്രവേശിച്ച അയാൾ പേടിക്കേണ്ടെന്നും തന്നെ പിന്തുടർന്ന് പുറത്തേക്കിറങ്ങാനും നിർദേശിച്ചു. തുടർന്ന് സാലിയും ഭാര്യയും മക്കളും അയാളുടെ പിന്നാലെ പുറത്തേക്ക് നടന്നുനീങ്ങി. കറുത്ത പുകയും തീയും നിറഞ്ഞ അന്തരീക്ഷത്തിൽ മകനെ തോളോട് ചേർത്താണ് സാലി താഴേക്കിറങ്ങിയത്. കൂരിരുട്ടിൽ പുകച്ചുരുളുകൾക്കിടയിലൂടെ ഇവരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത് സിവിൽ ഡിഫൻസിലെ ആ ഉദ്യോഗസ്ഥനും. തന്റെ രക്ഷയ്ക്ക് എത്തിയ രണ്ടാമത്തെ ദൈവദൂതനായിരുന്നു ആ ഉദ്യോഗസ്ഥനെന്ന് സാലി പറഞ്ഞു.
ജീവിതം തിരിച്ചു നൽകിയതിന്...
വൻ ദുരന്തത്തിൽ നിന്ന് തന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനോട് സാലിയും കുടുംബവും പിന്നീട് നേരിട്ടുകണ്ട് നന്ദി അറിയിച്ചു. അദ്ദേഹം നൽകിയ ആത്മവിശ്വാസവും ധൈര്യവുമാണ് അഞ്ചു ജീവനുകൾക്ക് രക്ഷയായതെന്നാണ് സാലി പറയുന്നത്. ജീവൻ പണയം വച്ച് തങ്ങളെ രക്ഷിക്കാനെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനെ കാണാൻ ഒരു കേക്കുമായാണ് സാലിയുടെ കുടുംബം ഖുസൈസിൽ സിവിൽ ഓഫീസിലെത്തിയത്. കുടുംബത്തിന്റെ നന്ദിപ്രകാശനത്തിൽ സന്തോഷം അറിയിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ കുട്ടികളോടൊപ്പം അൽപസമയം ചെലവഴിക്കുകയും ചെയ്തു.
ബന്ധമില്ലാത്തത്...
ദുബായ് സഹബീൽ ഓഫീസിൽ ജോലി ചെയ്യുന്ന സാലി കുടുംബത്തോടൊപ്പം മുഹൈസിനയിലാണ് താമസിക്കുന്നത്. ഇവർ താമസിക്കുന്ന കെട്ടിടത്തിൽ ഒരു സുഡാനിയുടെ ഫ്ലാറ്റിലാണ് ആ ദിവസം തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ അഗ്നിബാധയുണ്ടായതറിഞ്ഞ് മറ്റ് താമസക്കാരെല്ലാം പുറത്തേക്കിറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന സാലിയും കുടുംബവും ഇതൊന്നുമറിഞ്ഞിരുന്നില്ല. സാലിയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ അയൽ ഫ്ലാറ്റുകാർക്ക് അറിയാതിരുന്നതും ഇവരെ വിവരമറിയിക്കുന്നതിന് തടസമായി. ഇതിനിടെ ചിലർ ഫ്ലാറ്റിനകത്തേക്ക് വെളിച്ചമടിച്ച് ഇവരെ ഉണർത്താൻ ശ്രമിച്ചിരുന്നെങ്കിലും ഫലംകണ്ടില്ല. എന്തായാലും പതിനൊന്നും വർഷത്തെ പ്രവാസ ജീവിതത്തിനിടെ മരണത്തെ മുഖാമുഖം കാണേണ്ടിവന്ന ആ നിമിഷങ്ങൾ ഇപ്പോഴും സാലിയുടെ മനസിലുണ്ട്.
പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...
കള്ളനോട്ട് കേസിൽ മകനും 50 ലക്ഷം തട്ടിയ കേസിൽ അമ്മയും പിടിയിൽ!ആഢംബര ജീവിതവും കടവും, ഒന്നുമറിയാതെ മകൾ