ഇസ്രായേലിനെതിരായ അന്താരാഷ്ട്ര കോടതി വിധിയെ അനുകൂലിച്ച് ഇന്ത്യന്‍ പ്രതിനിധി; ആരാണ് ദല്‍വീര്‍ ഭണ്ഡാരി?
ന്യൂഡല്‍ഹി: ഇസ്രായേലിനോട് റഫയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ അനുകൂലിച്ച ജഡ്ജിമാരില്‍ ഇന്ത്യന്‍ പ്രതിനിധിയും. 2012 മുതല്‍ ഐ സി ജെ അംഗമായ ദല്‍വീര്‍ ഭണ്ഡാരിയാണ് ഇസ്രായേലിനെതിരായ കോടതി വിധിയെ അനുകൂലിച്ചത്. 1947-ല്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ച ദല്‍വീര്‍ ഭണ്ഡാരിക്ക് 2014-ല്‍ പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സുപ്രിംകോടതിയില്‍ നിരവധി സുപ്രധാന കേസുകള്‍ വാദിച്ചിട്ടുള്ള ഭണ്ഡാരി 2005 ഒക്ടോബര്‍ 28-ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. പൊതുതാല്‍പ്പര്യ വ്യവഹാരങ്ങള്‍, ഭരണഘടനാ നിയമം, ക്രിമിനല്‍ നിയമം, സിവില്‍ നടപടിക്രമങ്ങള്‍, ഭരണനിയമങ്ങള്‍, മധ്യസ്ഥത, കുടുംബ നിയമം തൊഴില്‍, വ്യാവസായിക നിയമം, കോര്‍പ്പറേറ്റ് നിയമം തുടങ്ങി നിരവധി വിഷയങ്ങളില്‍ അദ്ദേഹം സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചു.

2012 മുതല്‍, കടല്‍ തര്‍ക്കങ്ങള്‍, അന്റാര്‍ട്ടിക്കയിലെ തിമിംഗലവേട്ട, വംശഹത്യ, ഭൂഖണ്ഡാന്തര അതിര്‍ത്തി നിര്‍ണയം, ആണവ നിരായുധീകരണം, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, പരമാധികാര അവകാശ ലംഘനം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പങ്കുവഹിച്ച ഐസിജെ തീരുമാനമെടുത്ത എല്ലാ കേസുകളുമായും ഭണ്ഡാരി ബന്ധപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളോളം ഇന്റര്‍നാഷണല്‍ ലോ അസോസിയേഷന്റെ ഡല്‍ഹി സെന്റര്‍ അധ്യക്ഷനായിരുന്നു.
സുപ്രീം കോടതിയിലേക്കുള്ള നിയമനത്തിന് മുമ്പ് അദ്ദേഹം ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ഇക്കാലയളവില്‍ പുറപ്പെടുവിച്ച വിധികളില്‍ ചിലത് ദാമ്പത്യത്തിന്റെ വീണ്ടെടുക്കാനാകാത്ത തകര്‍ച്ച വിവാഹമോചനത്തിന് കാരണമായേക്കാമെന്ന് സ്ഥാപിക്കുകയും 1955-ലെ ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യുന്നതിനെ ഗൗരവമായി പരിഗണിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുകയും ചെയ്തവയായിരുന്നു.
150 വര്‍ഷത്തെ ചരിത്രമുള്ള ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നാണ് അദ്ദേഹം 1971 ല്‍ മാസ്റ്റര്‍ ഓഫ് ലോ നേടിയത്. അതേസമയം വംശഹത്യക്ക് തുല്യമായ നടപടികളാണ് ഇസ്രായേല്‍ ചെയ്തതെന്ന് ആരോപിച്ചാണ് ഐസിജെ പ്രിസൈഡിംഗ് ജഡ്ജി നവാഫ് സലാം വെള്ളിയാഴ്ച സുപ്രധാന വിധി പുറപ്പെടുവിച്ചത്. റഫയിലെ ഫലസ്തീന്‍ ജനതയുടെ ഭൗതികമായ നാശത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു നടപടിയും ഇസ്രായേല്‍ അവസാനിപ്പിക്കണം എന്നാണ് ഉത്തരവിലുള്ളത്.
കോടതിയുടെ തീരുമാനത്തെ ജഡ്ജിംഗ് പാനലില്‍ രണ്ടിനെതിരെ 13 വോട്ടുകള്‍ക്കാണ് പാസായത്. ഉഗാണ്ടയില്‍ നിന്നുള്ള ജഡ്ജിമാരായ ജൂലിയ സെബുട്ടിന്‍ഡെയും മുന്‍ ഇസ്രായേല്‍ ഹൈക്കോടതി പ്രസിഡന്റ് ജഡ്ജി അഹരോണ്‍ ബരാക്കും മാത്രമാണ് വിധിയില്‍ വിയോജിപ്പ് അറിയിച്ചത്. അതേസമയം ഐസിജെയുടെ വിധി ഉണ്ടായിരുന്നിട്ടും ഉത്തരവ് ഇസ്രായേല്‍ ശക്തമായി നിരസിച്ചു.
റഫയിലെ ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമാണെന്നും പലസ്തീന്‍ ജനതയുടെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് ഉദ്ദേശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയത്തോടൊപ്പം ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി പറഞ്ഞു. ഇസ്രായേലിന്റെ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സും ഈ നിലപാടാണ് ഉയര്‍ത്തിക്കാട്ടിയത്.
മാത്രമല്ല ആവശ്യമെന്ന് തോന്നുന്നിടത്തെല്ലാം സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി. അതേസമയം യുഎന്നിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ വിധിയെ അഭിനന്ദിച്ചു. വിധി ഉടന്‍ നടപ്പാക്കണം എന്നും വംശഹത്യ കണ്‍വെന്‍ഷന്റെ കക്ഷിയെന്ന നിലയില്‍ ഇസ്രായേലിന്റെ ബാധ്യത ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഐസിജെ പ്രമേയങ്ങള്‍ പാലിക്കുന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.












Click it and Unblock the Notifications