മഗായും മിഗായും ചേർന്നാൽ സമൃദ്ധിയുടെ ഒരു മെഗാ പങ്കാളിത്തം; വിജയ സമവാക്യം പങ്കിട്ട് മോദി
ഇന്ത്യ-യുഎസ് ബന്ധം മഹത്തരമാക്കുന്നതിനുള്ള സമവാക്യം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മിഗ), മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്നും (മഗ) ചേർന്നാൽ ശക്തമായ മെഗാ പങ്കാളിത്തം സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.
' അമേരിക്കയിലെ ജനങ്ങൾക്ക് പ്രസിഡൻ്റ് ട്രംപിന്റെ മഗ മുദ്രാവ്യാക്യത്തെ കുറിച്ച് നന്നായി അറിയാം. ഇന്ത്യയെ സംബന്ധിച്ച് വിക്ഷിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയത്നത്തിലാണവർ. തങ്ങളുടെ പൈതൃകത്തിലും വികസനത്തിലും ശ്രദ്ധ ചെലുത്തി അവർ അതിവേഗം മുന്നേറുകയാണ്. അമേരിക്കക്കാരുടെ ഭാഷയിൽ പറഞ്ഞാൽ മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ. അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, ഈ മഗായും മിഗായും ചേർന്ന് സമൃദ്ധിയുടെ ഒരു മെഗാ പങ്കാളിത്തമായി മാറും', മോദി പറഞ്ഞു.

2030-ഓടെ ഉഭയകക്ഷി വ്യാപാരത്തിനായി 500 ബില്യൺ ഡോളർ പദ്ധതി ഇരുരാജ്യങ്ങളും ലക്ഷ്യം വച്ചിട്ടുണ്ടെന്നും ഇരു നേതാക്കളും സംയുക്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 'ഉഭയകക്ഷി വ്യാപാരം ഇരട്ടിയലധികമായി വർധിപ്പിക്കാനും 500 ബില്ല്യൺ ഡോളറിൽ എത്തിക്കാനും ഞങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ട്. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര ഉടമ്പടി ഉടൻ ഇരുരാജ്യങ്ങളും പൂർത്തിയാക്കും. സംയുക്ത ഉത്പാദനം, വികസനം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം എന്നീ നിലയിലേക്ക് രാജ്യങ്ങൾ മുന്നേറുകയാണ്.
ഇന്ത്യുടെ ഊർജ മേഖല സുരക്ഷിതമാക്കാൻ എണ്ണ, വാതക വ്യാപാരം ഞങ്ങൾ ശക്തിപ്പെടുത്തും. ഊർജ അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപം വർധിക്കും. ചെറിയ മോഡുലാർ റിയാക്ടറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആണവോർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നനടത്തി. ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പുകളിൽ നിർണായക പങ്കാണ് യുഎസ് വഹിക്കുന്നത്. വരും ദിവസങ്ങളിൽ, പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും നമ്മുടെ ശേഷിയും വർധിപ്പിക്കും ', മോദി പറഞ്ഞു. അതേസമയം ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് കൂടക്കാഴ്ചക്ക് ശേഷം ട്രംപ് വ്യക്തമാക്കി.
എന്നാൽ യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയെന്ന നിലയിൽ നികുതി ചുമത്തുമെന്ന പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ട് പോകാൻ ട്രംപ് തയ്യാറായില്ല. തങ്ങൾക്ക് നികുതി ചുമത്തുന്നവരോട് അതേ രീതിയിലായിരിക്കും തങ്ങളുടേയും സമീപനം എന്നാണ് ട്രംപ് ആവർത്തിച്ചത്.












Click it and Unblock the Notifications