ലോകരാജ്യങ്ങൾക്ക് ആശ്വാസം, അമേരിക്ക-ഇറാൻ യുദ്ധം അവസാനിച്ചേക്കും; ഞായറാഴ്ച നിർണായക ദിനം
അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന ഗൾഫ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക സമാധാന കരാർ വരും ദിവസങ്ങളിൽ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോർട്ട്. റോയിട്ടേഴ്‌സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഞായറാഴ്ചയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ഉടമ്പടി നിലവിൽ വന്നേക്കും. സ്വിറ്റ്സർലൻഡിലെ ജനീവയാണ് കരാർ ഒപ്പുവെക്കാനുള്ള ഏറ്റവും സാധ്യതയുള്ള വേദിയായി അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കാനുള്ള ചർച്ചകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും ചേർന്നായിരിക്കും ഈ ചരിത്ര കരാറിൽ ഒപ്പുവെക്കുക എന്നാണ് സൂചന.
ഇറാനുമേൽ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്ന പദ്ധതി താൽക്കാലികമായി മാറ്റിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധത്തിൽ തങ്ങൾ ഒരു മികച്ച ഒത്തുതീർപ്പിൽ എത്തിക്കഴിഞ്ഞു എന്നാണ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ കരാറിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങളും അവസാനിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ഇറാൻ. പ്രത്യേകിച്ച്, ലെബനനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായി നിർത്തലാക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നുണ്ട്.

ഇറാന്റെ ആവശ്യങ്ങളും അമേരിക്കയുടെ വമ്പൻ ഇളവുകളും
കരാറിന്റെ ഭാഗമായി ഇറാൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ പലതും യുഎസ് അംഗീകരിച്ചതായാണ് സൂചനകൾ. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'മെഹർ' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അമേരിക്കൻ ഭരണകൂടത്തിൽ നിന്നും വലിയ രീതിയിലുള്ള വിട്ടുവീഴ്ചകളാണ് ഇറാൻ നേടിയെടുത്തിരിക്കുന്നത്. കരാറിന്റെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്.
ഫണ്ടുകൾ അൺഫ്രീസ് ചെയ്യും: അന്താരാഷ്ട്ര തലത്തിൽ തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങൾ അമേരിക്ക മോചിപ്പിക്കും.
എണ്ണ ഉപരോധം നീക്കും: ഇറാന്റെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായ ക്രൂഡ് ഓയിൽ കയറ്റുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന കടുത്ത ഉപരോധങ്ങൾ പിൻവലിക്കും.
സൈനിക പിന്മാറ്റം: ഇറാൻ ഉൾപ്പെടുന്ന മേഖലയിൽ നിന്നും അമേരിക്കൻ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കാമെന്നും തകർന്നടിഞ്ഞ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ സാമ്പത്തിക സഹായ പദ്ധതികൾ നൽകാമെന്നും യുഎസ് ഉറപ്പുനൽകിയതായി റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്കും ആണവ തർക്കങ്ങളും
കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുനൽകാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിൽ ഈ തീരുമാനം നിർണായകമാകും.
അതേസമയം, ലോകരാജ്യങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ തൽക്കാലം ഈ കരാറിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇവ പിന്നീട് നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ പരിഗണിക്കാനായി മാറ്റിവെച്ചു. തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും, ഇറാൻ ഒരിക്കലും ആണവായുധ രാജ്യാമായി മാറില്ലെന്ന വ്യക്തമായ ഗ്യാരണ്ടി ഉറപ്പാക്കണമെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രായേലും. ഈ കരാറിന് പകരമായി ഇറാൻ എന്താണ് നൽകുക എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.












Click it and Unblock the Notifications