മെക്‌സിക്കോയിൽ ഭൂചലനം; 8.2 തീവ്രത രേഖപ്പെടുത്തി, മരണ സംഖ്യ 60 കടന്നു
തകര്‍ന്ന കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്.
മെക്‌സിക്കോ സിറ്റി: മെക്സിക്കോയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വേ പിന നിയറ്റോ അറിയിച്ചു. റിക്ടർ സെകെയിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നൂറു വർഷത്തിനിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും ശക്തമായ ചലനമാണ്. ഭൂകമ്പത്തെ തുടര്‍ന്നു മെക്സിക്കോയിലും സമീപരാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.
ഭൂകമ്പത്തില്‍ തെക്കന്‍ മെക്‌സിക്കോയിലെ നിരവധി കെട്ടിടങ്ങള്‍ക്കു തകർന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു വരുകയാണ്. അയല്‍രാജ്യമായ ഗ്വാട്ടിമാലയിലും ശക്തമായ ഭൂചലനമുണ്ടായിരുന്നു.
തെക്കന്‍ മെക്സിക്കോയില്‍ തീരനഗരമായ ടൊണാലയില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് വ്യാഴാഴ്ച രാത്രി 11.49-ന് ഭൂചലനം (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 10.19) അനുഭവപ്പെട്ടത്.4..3 മുതൽ 5.7 വരെ തൂവ്രതയുള്ള ആറു തുടർചലനങ്ങളുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു.പിജിജിയില്‍നിന്നു 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്നു മെക്‌സിക്കോയിലും ഗ്വാട്ടിമാലയിലും അധികൃതര്‍ സുനാമി മുന്നറിയിപ്പു നല്‍കിയിരുന്നു. 1985 സെപ്തംബര്‍ 19ന് മെക്‌സിക്കോ സിറ്റിയിലുണ്ടായ ഭൂചലനത്തില്‍ 40,000 പേരാണ് മരിച്ചത്.