ഇഷ്ടമില്ലാത്ത മകനോട് അച്ഛന്‍ ചെയ്ത ക്രൂരത; പട്ടിണിക്കിട്ട് കൊന്നു, പന്നിയെ കൊണ്ട് തീറ്റിച്ചു!!
അച്ഛനും രണ്ടാമനമ്മയുമാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. 31കാരിയായ രണ്ടാനമ്മ ഹീതര്‍ ജോണ്‍സിന് കഴിഞ്ഞ നവംബറില്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
വാഷിങ്ടണ്‍: ഏഴ് വയസുകാരനായ മകനോട് അച്ഛന് താല്‍പര്യമില്ല. കടിച്ചുതിന്നാനുള്ള ദേഷ്യം. പട്ടിണിക്കിട്ട് പീഡിപ്പിച്ചു. ഒടുവില്‍ കുട്ടി മരിച്ചു. എന്നിട്ടും തീര്‍ന്നില്ല. മൃതദേഹം പന്നിക്ക് ഭക്ഷിക്കാന്‍ കൊടുത്തു. അമേരിക്കയിലെ കന്‍സാസിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.
മൈക്കല്‍ ജോണ്‍സ് എന്ന 46കാരനാണ് തന്റെ മകനോട് ഈ ക്രൂരത കാണിച്ചത്. ഇയാള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 2015ല്‍ നടന്ന സംഭവത്തില്‍ കോടതി ചൊവ്വാഴ്ച ശിക്ഷ വിധിച്ചു. പ്രതിക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്.
മകന്‍ ആന്‍ഡ്രിയാന്‍ ജോണ്‍സിനെ കൊലപ്പെടുത്തിയ പ്രതിക്ക് 25 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി തല താഴ്ത്തി നിന്നു. കുട്ടിയുടെ മുത്തശ്ശി വിധി കേള്‍ക്കാനെത്തിയിരുന്നു.
മുത്തശ്ശിയും, കുട്ടിയുടെ അമ്മയും സഹോദരിയും കോടതിയില്‍ മൊഴി നല്‍കി. രണ്ടാമതൊരു അവസരവും ഇളവും പ്രതിക്ക് നല്‍കരുതെന്ന് അഡ്രിയാന്റെ 21 കാരിയായ സഹോദരി കിയോന ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു.
ഏതെങ്കിലും അവസരത്തില്‍ ജോണ്‍സിനെ ജയില്‍മോചിതനാക്കുമ്പോള്‍ ഇയാള്‍ പരോളിലായിരിക്കണമെന്നും പൂര്‍ണമായ മോചനം നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ ജീവപര്യന്തം ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടില്ല.
അച്ഛനും രണ്ടാമനമ്മയുമാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. 31കാരിയായ രണ്ടാനമ്മ ഹീതര്‍ ജോണ്‍സിന് കഴിഞ്ഞ നവംബറില്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. തനിക്ക് കുട്ടിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഹീതര്‍ കോടതിയില്‍ പറഞ്ഞു.
കുട്ടിയെ രക്ഷിക്കാന്‍ തനിക്ക് സാധിക്കുമായിരുന്നില്ല. താനും ഭര്‍ത്താവിന്റെ കൊടിയ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് രണ്ടാനമ്മ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാനമ്മയും കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ജീവപര്യന്തം തടവിന് പുറമെ അഞ്ച് വര്‍ഷവും എട്ട് മാസവും തടവ് രണ്ടാനമ്മയ്ക്ക് വിധിച്ചിട്ടുണ്ട്.
2015 ഒക്ടോബറിലാണ് ആഡ്രിയാന്‍ മരിച്ചത്. എന്നാല്‍ വീട്ടുകാര്‍ മരണം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നില്ല. ആ വര്‍ഷം നവംബറില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത് പന്നി ഭക്ഷിച്ച അവസ്ഥയിലായരുന്നു. പ്രതികള്‍ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് ഇതുസംബന്ധിച്ച് പോലീസിനെ അറിയിച്ചത്.
കുട്ടിയെ വീട്ടുകാര്‍ സ്‌കൂളില്‍ അയച്ചിരുന്നില്ല. ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്താണ് കുട്ടിയോട് ഇത്രയും ദേഷ്യം തോന്നാന്‍ കാരണമെന്ന് വ്യക്തമല്ല. അതിന് പിന്നില്‍ രണ്ടാനമ്മയാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
മരിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ മാസം കുട്ടിയെ ആരും പുറത്തുകണ്ടിരുന്നില്ല. വീടിന്റെ വിവിധ ഭാഗങ്ങളിലായി 30 കാമറകള്‍ ഘടിപ്പിച്ചിരുന്നു. ഇതെല്ലാം പോലീസ് പരിശോധിച്ചു. കുട്ടിയെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കുട്ടിയെ പലപ്പോഴും ഉറങ്ങാന്‍ അനുവദിച്ചിരുന്നില്ല. രാത്രി ഏറെ വൈകിയും വീട്ടിലെ നീന്തല്‍കുളത്തില്‍ നിര്‍ത്തിയിരുന്നു. കഴുത്തോളം വെള്ളമുള്ള നീന്തല്‍ കുളത്തില്‍ ഉറക്കം വന്ന് പലപ്പോഴും കുട്ടി വീണുപോയിരുന്നുവെന്ന് മുത്തശ്ശി പറയുന്നു.
ഇത്രയും ക്രൂരമായി ഒരു കുട്ടിയോട് പെരുമാറുന്ന രക്ഷിതാക്കളെ തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അവര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിച്ചുവെന്ന് കന്‍സാസ് ശിശു കുടുംബ ക്ഷേമ വകുപ്പ് മേധാവി ഫിലിപ്‌സ് ഗില്‍മോര്‍ പറഞ്ഞു.