പലസ്തീന് പ്രശ്നം: അമേരിക്കന്‍ പദ്ധതിക്ക് നാല് അറബ് രാജ്യങ്ങളുടെ രഹസ്യ പിന്തുണ
തെല്‍അവീവ്: പലസ്തീന് പ്രശ്നപരിഹാരത്തിന് അമേരിക്ക മുന്നോട്ടുവയ്ക്കുന്ന പദ്ധതിക്ക് നാല് അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് ഇസ്രായേലി ദിനപ്പത്രം. പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പുകള്‍ മറികടന്നാണിത്. ഇസ്രായേല്‍ ദിനപ്പത്രമായ ഇസ്രായേല്‍ ഹായോം ആണ് ഇക്കാര്യം പുറത്തുവിട്ടത്.
അമേരിക്കയോടൊപ്പം നാലു പേര്
ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ മിഡിലീസ്റ്റ് പദ്ധതിക്ക് രഹസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പുറമെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകന് ജാരെദ് കുഷ്നെര്‍, യു.എസ് മിഡിലീസ്റ്റ് ദൂതന് ജേസണ്‍ ഗ്രീന്‍ബ്ലാറ്റ് തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഖത്തര്‍ വഴങ്ങിയില്ല
നൂറ്റാണ്ടിന്റെ പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്ന ട്രംപിന്റെ മിഡിലീസ്റ്റ് പ്രശ്നപരിഹാര പദ്ധതിക്ക് പിന്തുണ തേടി കുഷ്നര്‍ ജോര്‍ദാന്‍, സൗദി, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചിരുന്നതായും പത്രം വെളിപ്പെടുത്തി. എന്നാല്‍ മറ്റ് അറബ് രാജ്യങ്ങള്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി പദ്ധതി അംഗീകരിക്കാന്‍ തയ്യാറയപ്പോള്‍, ഖത്തര്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്ക്കാന് തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്. ഫലസ്തീന് ജനതയുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടുള്ള ഒത്തുതീര്പ്പിനൊപ്പം നില്ക്കാനാവില്ലെന്ന നിലപാടാണ് ഖത്തര്‍ അമേരിക്കന്‍ പ്രതിനിധിയെ അറിയിച്ചത്.
അബ്ബാസിനെതിരേ നിലപാട്
കുഷ്നറുമായും ഗ്രീന്ബ്ലാറ്റുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ച ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നടപടിയെ നേതാക്കള്‍ വിമര്‍ശിച്ചതായും പത്രം പറയുന്നു. ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മിഡിലീസ്റ്റ് സമാധാനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തേണ്ടെന്ന് ഫലസ്തീന് അതോറിറ്റി തീരുമാനിച്ചിരുന്നു. ഇസ്രായേലിന് അനുകൂലമായി പക്ഷപാതപരമായി തീരുമാനമെടുത്ത അമേരിക്കയ്ക്ക് നിഷ്പക്ഷ മധ്യസ്ഥനാവാനുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിലപാട് സ്വീകരിച്ചത്.
പദ്ധതിയുമായി മുന്നോട്ടുപോവും
ഫലസ്തീന് പ്രസിഡന്റിന്റെ പിന്തുണയില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോവാനാണ് അമേരിക്കയുടെ തീരുമാനമെന്നും ഇസ്രായേല്‍ ദിനപ്പത്രം വ്യക്തമാക്കി. അബ്ബാസിന്റെ തീരുമാനങ്ങള്‍ക്കെതിരായി അമേരിക്ക മുന്നോട്ടുപോവുന്നതില്‍ നാല് രാജ്യങ്ങളിലെയും അറബ് ഭരണാധികാരികള്‍ക്ക് എതിര്‍പ്പില്ല. ഫലസ്തീനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ നിലവിലെ ഫലസ്തീന് നേതൃത്വം വന്‍പരാജയമാണെന്ന് ഈജിപ്ത്, ജോര്‍ദാന്‍ ഭരണാധികാരികള്‍ വ്യക്തമാക്കിയതായും പത്രത്തിലുണ്ട്.
മുന്നറിയിപ്പുമായി ഹമാസ്
അതിനിടെ, ഫലസ്തീന് അതോറിറ്റിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അറബ് രാജ്യങ്ങളെ അമേരിക്ക ഉപയോഗിക്കുകയാണെന്ന് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച ഹമാസ് നേതാവ് ഉസാമ ഹമദാന്‍ അഭിപ്രായപ്പെട്ടു. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന സമാധാന പദ്ധതി ഇസ്രായേലി കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് എന്നതിനാല്‍ അതിന് ഫലസ്തീനികളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മറ്റ് അറബ് രാജ്യങ്ങളെ കൂട്ടുപിടിച്ച് സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ അടിയറ വെച്ച് നടപ്പാക്കുന്ന ഏത് സമാധാന ശ്രമങ്ങളും ശക്തമായ ജനകീയ പ്രതിഷേധത്തിലും കൂടുതല്‍ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.