ആകാശത്ത് തീ ഗോളം; ഉക്രൈന്‍ വിമാനം തകര്‍ത്തത് ഇറാന്‍ മിസൈല്‍? ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട്
Recommended Video
വാഷിംങ്ടണ്‍: ഉക്രെയിന്‍ യാത്രാ വിമാനം ഇറാനില്‍ തകര്‍ന്നു വീണ സംഭവത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാവുന്നു. യന്ത്രതകരാറാണ് വിമാനപകടകത്തിന് ഇടയാക്കിയതെന്ന് ഇറാന്‍ വാദിക്കുമ്പോഴും ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായ അബദ്ധത്തിലുള്ള ആക്രമണമാണ് വിമാനം തകര്‍ന്നു വീഴാനിടയാക്കിയതെന്ന തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.
ജോര്‍ദ്ദാന്‍ വാര്‍ത്താ ഏജന്‍സിയായ അല്‍ഹാദത്ത് ആയിരുന്നു ഇറാന്‍ ആക്രമണമാണ് വിമാനപകടത്തിന് ഇടയാക്കിയതെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളും ഈ വാദം മുന്നോട്ട് വെക്കുന്നു. ഒപ്പം വിമാനം തകര്‍ന്നു വീഴുന്നതിന്‍റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
അമേരിക്കന്‍ മാധ്യമങ്ങള്‍
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്‍ രണ്ട് റഷ്യന്‍ നിര്‍മ്മിത മിസൈലുകള്‍ തൊടുക്കുന്നതിന്‍റെ ശബ്ദവും വെളിച്ചവും ലഭിച്ചുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖിലെ അമേരിക്കന്‍ സേനാ താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത്.
ഇറാനിയന്‍ മിസൈൽ
ഇറാനിയന്‍ മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് വ്യക്തമാവുന്നു ഉപഗ്രഹദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ നിർമിത ടോർ-എം 1 മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് പെന്റഗണും യുഎസ് അധികൃതരും ആരോപിച്ചു.
സമയം ഒന്ന്
ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ഒരു വസ്തുവിനെ ആകാശത്ത് വെച്ച് തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുമ്പോഴും ദൃശ്യത്തിലെ സമയവും വിമാനം തകര്‍ന്ന് വീണ സമയവും ഏകദേശം ഒന്നാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
വീഡിയോ
ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട് വീഡിയോ
ട്രൂഡോയും
മിസൈല്‍ ഉപയോഗിച്ച് വിമാനം വെടിവെക്കുകയായിരുന്നെന്ന് കനേഡിയന്‍ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അവകാശപ്പെട്ടിട്ടുണ്ട്. കാനഡയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 63 കനേഡിയന്‍ സ്വദേശികളായിരുന്നു വിമാനപകടത്തില്‍ കൊല്ലപ്പെട്ടത്.
വാദം തള്ളി ഇറാന്‍
എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളുന്ന നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്. ഉക്രൈന്‍ വിമാനം തകര്‍ന്നു വീഴുമ്പോള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ അതേ ഉയരത്തില്‍ തന്നെ ധാരാളം വിമാനങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ആരോപണങ്ങളില്‍ യാതൊരു കഴമ്പില്ലെന്നും ഇറാന്‍ അവകാശപ്പെടുന്നു.
കാരണം കണ്ടെത്തണം
വിമാനപകടത്തിന്‍റെ കാരണം കണ്ടത്തണമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചാരുക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിയില്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിരോധിച്ചതായും ഹോഞ്ചാരുക് കഴിഞ്ഞ ദിവസം അറിയിച്ചു.
സംഘര്‍ഷാവസ്ഥ
ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനം തകര്‍ന്നു വീണതിന് പിന്നില്‍ റോക്കറ്റാക്രമണമോ മറ്റെന്തെങ്കിലും തരത്തിലുള്ള ആക്രമണമോ ഉണ്ടോയെന്നത് സംബന്ധിച്ച സാധ്യതകൾ തങ്ങള്‍ തള്ളിക്കളയുന്നില്ലെന്നും ഉക്രൈൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബ്ലാക്ക് ബോക്സ് നല്‍കില്ല
അതേസമയം, എന്നാല്‍ വിമാനപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമാവുന്ന ബ്ലാക്ക് ബോക്സ് അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന് നല്‍കില്ലെന്നാണ് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചത്. വിമാന നിര്‍മാതാക്കാളായ ബോയിങിന് ബ്ലാക്ക് ബോക്സ് നല്‍കില്ലെന്ന് ടെഹ്റാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ തലവനാണ് പറഞ്ഞത്. ഇതും സംശയങ്ങള്‍ ശക്തമാക്കുന്നതിന് ഇടയാക്കുന്നു.
ബോയിങ് 737-800
ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഉക്രൈന്‍ വിമാനം ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ടെഹാറാനിലെ ഇമാം ഖമേനേയി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 6.10 നാണ് ഉക്രൈന്‍ ഇന്‍റന്‍റര്‍ നാഷണല്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 737-800 വിമാനം 180 യാത്രക്കാരുമായി പറന്നുയര്‍ന്നത്. പുറപ്പെട്ട് രണ്ട് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു
45 കിലോമീറ്റര്‍ ദൂരെ
വിമാനത്താവളത്തില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരെ ഷഹരിയാര്‍ കൗണ്ടിയിലെ ഖലജ് അബാദില്‍ പാടത്താണ് വിമാനം തകര്‍ന്നു വീണത്. തകര്‍ന്നു വീണ വിമാനത്തിന് തീപിടിച്ചതായിട്ടാണ് ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിമാനം തകര്‍ന്നു വീഴുമ്പോള്‍ തന്നെ തീപിടിച്ചിരുന്നതായി ഇറാന്‍റെ ഇസ്ന വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട വീഡിയോയില്‍ വ്യക്തമായിരുന്നു.
180 യാത്രക്കാരും
അപകടത്തില്‍ വിമാനത്തിലെ 180 യാത്രക്കാരും മരിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നായിരുന്നു വിമാന കമ്പനിയുടെ പ്രാഥമിക നിഗമനം. എന്നാല്‍ വിമാന അപകടത്തിന് ഇടയാക്കിയത് ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായ മിസൈല്‍ ആക്രമണമാണ് എന്നതിലേക്കാണ് ഇപ്പോള്‍ സംശയങ്ങള്‍ നീളുന്നത്.
|
വീഡിയോ
വിമാനപകടത്തിന്‍റേതെന്ന നിലയില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോ
കൂടത്തായി; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാതാവ്, ഡിനി,ഫ്ളവേര്‍സ് ടിവി എന്നിവര്‍ക്ക് കോടതി നോട്ടീസ്
അടുത്ത തവണയെങ്കിലും ധനമന്ത്രിയെ യോഗത്തിന് വിളിക്കണം; പരിഹസിച്ച് കോണ്‍ഗ്രസ്