ജിസിസി രാജ്യങ്ങള്‍ക്ക് രണ്ടു ലക്ഷം കോടി ഡോളര്‍ നഷ്ടം വരും; ആശങ്കപ്പെടുത്തി ഐഎംഎഫ് റിപ്പോര്‍ട്ട്
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്കുന്ന റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പുറത്തിറക്കിയിരിക്കുന്നത്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം മേഖല പ്രതിസന്ധിയിലാകുമെന്നാണ് മുന്നറിയിപ്പ്.
15 വര്‍ഷത്തിനകം രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഇടിവ് പശ്ചിമേഷ്യന്‍ മേഖലയ്ക്കുണ്ടാകുമെന്നാണ് ഐഎംഎഫ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എണ്ണ വരുമാനമാണ് ഗള്‍ഫ് രാജ്യങ്ങളെ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ എണ്ണയുടെ ആവശ്യം അതിവേഗം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു...
എണ്ണയുടെ ആവശ്യം കുറയും
എണ്ണയുടെ ആവശ്യം ഏറ്റവും ഉയര്‍ന്ന അളവിലെത്തുന്ന സമയം വൈകാതെ അവസാനിക്കും. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ആവശ്യത്തില്‍ ഇടിവ് സംഭവിക്കുക. ഇതാണ് എണ്ണ വരുമാനത്തെ ആശ്രയിച്ചുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാന് കാരണം.
ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്ന്
എണ്ണവരുമാനം പ്രധാനമായും ആശ്രയിക്കുന്ന ജിസിസി രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് നേരിടാന്‍ പോകുന്നതെന്ന് ഐഎംഎഫ് പറയുന്നു. ലോകത്തെ എണ്ണ ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്ന് ജിസിസി രാജ്യങ്ങളിലാണ്. എണ്ണയ്ക്കുള്ള ആവശ്യം കുറയുന്നത് സ്വാഭാവികമായും ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനത്തില്‍ കുറവ് വരുത്തും.
15 വര്‍ഷം കഴിയുമ്പോള്‍
ശക്തമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആവശ്യമാണെന്ന് ഐഎംഎഫ് നിര്‍ദേശിക്കുന്നു. ഇല്ല എങ്കില്‍ ഗള്‍ഫ് മേഖല 15 വര്‍ഷം കഴിയുമ്പോള്‍ തകരുന്ന ഘട്ടത്തിലേക്ക് കടക്കും. കടം വാങ്ങി പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യം വന്നേക്കാം. 2034ന് ശേഷമുള്ള മറ്റൊരു പതിറ്റാണ്ടിനിടെ എണ്ണ ഇതര വരുമാനത്തിലും കുറവുണ്ടാകുമെന്നും ഐഎംഎഫ് പറയുന്നു.
ദീര്‍ഘകാല പദ്ധതികള്‍
ഐഎംഎഫിന്റെ പശ്ചിമേഷ്യ-സെന്‍ട്രല്‍ ഏഷ്യ വിദഗ്ധരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യമാണ്. എണ്ണയുടെ ആവശ്യവും വില്‍പ്പനയും കുറയുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതി ഡയറക്ടര്‍ ജിഹാദ് അസൗര്‍ പറഞ്ഞു.
തൊഴില്‍ അവസരങ്ങള്‍
ചില ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇത് വേഗത്തിലാക്കണം. തൊഴില്‍ അവസരങ്ങള്‍ കൂടുതലുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങണം. എണ്ണ ഇതര വരുമാനമാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജിഹാദ് അസൗര്‍ കൂട്ടിച്ചേര്‍ത്തു.
സൗദിയും യുഎഇയും
സൗദി അറേബ്യയും യുഎഇയും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. എണ്ണ ഇല്ലെങ്കിലും രാജ്യം മുന്നോട്ടു പോകാനുള്ള വഴികള്‍ അവര്‍ തേടുന്നുണ്ട്. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണവരുമാനം കുറഞ്ഞാല്‍ 2034 ആകുമ്പോഴേക്കും 2 ലക്ഷം കോടി ഡോളറിന്റെ ഇടിവാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് സംഭവിക്കുക.
വന്‍തോതിലുള്ള ഉയര്‍ച്ച
എണ്ണയുടെ ആവശ്യത്തില്‍ വന്‍തോതിലുള്ള ഉയര്‍ച്ച അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നേരിയ ഉയര്‍ച്ച മാത്രമാണുള്ളത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. അധികം വൈകാതെ ഒരുപക്ഷേ എണ്ണയുടെ ആവശ്യം ഇടിയാന്‍ തുടങ്ങിയേക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2041ല്‍ സംഭവിക്കുക
2041ല്‍ എണ്ണയുടെ ആവശ്യം ഏറ്റവും ഉയര്‍ന്ന അളവിലെത്തും. അന്ന് 115 ദശലക്ഷം ബാരല്‍ എണ്ണ ഓരോ ദിവസവും വേണ്ടിവരും. പിന്നീട് ഉയര്‍ച്ച സംഭവിക്കില്ല. വേഗത്തില്‍ ഇടിയാന്‍ തുടങ്ങുമെന്ന് നിലവിലെ എണ്ണയുടെ ആവശ്യത്തിന്റെ തോത് വിലയിരുത്തി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
അരാംകോയുടെ കണക്കുകൂട്ടല്‍
അതേസമയം, 2035ല്‍ എണ്ണയുടെ ആവശ്യം ഏറ്റവും ഉയര്‍ന്ന അളവിലെത്തിയേക്കാമെന്നാണ് സൗദി അരാംകോയുടെ കണക്കുകൂട്ടല്‍. കാര്‍ബണ്‍ നികുതി വിവിധ രാജ്യങ്ങള്‍ ചുമത്തുന്നതാണ് അവര്‍ ഇതിന് കാരണമായി പറയുന്നത്. സൗദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ജിസിസിയില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്.
ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തണം
ജിസിസിയിലെ എല്ലാ രാജ്യങ്ങലും ഒപെകില്‍ അംഗങ്ങളാണ്. എന്നാല്‍ ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ എന്നീ ജിസിസി രാജ്യങ്ങലില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണ ഉല്‍പ്പാദനം കുറവാണ്. എന്നാല്‍ എല്ലാ രാജ്യങ്ങളും ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ഐഎംഎഫ് ഓര്‍മിപ്പിക്കുന്നു.
ആരാണ് അന്പുചെഴിയന്? നടന് വിജയുമായുള്ള ബന്ധം... തമിഴ്സിനിമയെ അടക്കി ഭരിക്കുന്ന മധുരരാജ