'സെലൻസ്‌കിയെ വധിക്കാൻ വീണ്ടും ശ്രമം' ; കീവ് പോസ്റ്റ് റിപ്പോർട്ട്
കീവ് : യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയെ കൊലപ്പെടുത്താൻ വീണ്ടും ശ്രമം നടന്നതായി യുക്രൈൻ. റഷ്യൻ സ്‌പെഷ്യൽ സർവീസസ് ആണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കീവ് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു. റഷ്യൻ സ്‌പെഷ്യൽ സർവീസസിന്റെ നേതൃത്വത്തിൽ 25 പേർ അടങ്ങുന്ന മിലിട്ടറി സംഘമാണ് ഈ ശ്രമത്തിന് എത്തിയതെന്നും യുക്രൈൻ അധികൃതർ ഇവരെ സ്ലോവാക്യ-ഹംഗറി അതിർത്തിയിൽ വെച്ച് പിടികൂടിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സെലൻസ്‌കിയെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സംഘം എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം പാശ്ചാത്യ രാജ്യങ്ങൾ കുറച്ചുകൂടി ധൈര്യം കാണിക്കണമെന്ന് സെലൻസ്‌കി അഭിപ്രായപ്പെട്ടിരുന്നു. റഷ്യക്കെതിരെ പോരാടാൻ കൂടുതൽ ടാങ്കുകളും വിമാനങ്ങളും മിസൈലുകളും നൽകണമെന്നും യുക്രൈനിനെ വിഭജിച്ച് 'ഉത്തരകൊറിയ, ദക്ഷിണകൊറിയ' രീതിയിലേക്ക് ആക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും യുക്രൈൻ ആരോപിച്ചു. ഡിഫൻസ് ഇന്റലിജൻസ് മേധാവി കിറിലോ ബുഡനോവ് സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഇത്തരത്തിൽ പ്രസ്‌താവന നടത്തിയത്.

അതേ സമയം യുദ്ധം ലോകത്ത് ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്നും ദരിദ്ര രാജ്യങ്ങളിൽ ഭക്ഷണത്തിനായി
കലാപങ്ങള്‍ വരെ ഉണ്ടായേക്കുമെന്നും ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നൽകി. ഭക്ഷ്യവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കുന്ന രാജ്യങ്ങള്‍ അവ പൂഴ്‌ത്തിവയ്‌ക്കാതിരിക്കുകയും ദരിദ്ര രാജ്യങ്ങളുമായി പങ്കിടുകയും വേണം. സമ്പന്ന രാഷ്‌ട്രങ്ങള്‍ കൊവിഡ് വാക്‌സിന്‍ ദരിദ്ര രാജ്യങ്ങളില്‍ വിതരണം ചെയ്യാതിരിക്കുകയും വൻ തോതിലുള്ള മരണങ്ങള്‍ക്കു വഴിവയ്‌ക്കുകയും ചെയ്‌ത സാഹചര്യം ആവര്‍ത്തിക്കരുതെന്ന് ഡബ്ല്യു.ടി.ഒ. ഡയറക്‌ടര്‍ ജനറല്‍ ന്‍ഗോസല ഒകൊന്‍ജോ-ഇവേല അഭ്യര്‍ഥിച്ചു.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്‍റ് പുടിനെ കശാപ്പുകാരൻ എന്ന് വിശേഷിപ്പിച്ചിരുന്നു. പോളണ്ടിൽ യുക്രൈൻ മന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയിലായിരുന്നു ബൈഡന്റെ പ്രസ്‌താവന. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലേക്‌സി റെസ്‌നിക്കോവ്, യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുക്രൈൻ അധിനിവേശം റഷ്യയുടെ നയതന്ത്ര പരാജയമാണെന്നും സാധാരണക്കാരായ റഷ്യൻ പൗരന്മാർ നമ്മുടെ ശത്രുക്കളല്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് ഒരടി പോലും നീങ്ങരുതെന്നും ജോ ബൈഡൻ റഷ്യക്ക് മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications