കൊവിഡ് സഹായ ബില്ലില്‍ ഒപ്പുവെക്കാതെ ട്രംപ്, 14 മില്യണ്‍ പേര്‍ക്ക് തൊഴിലില്ലായ്മാ വേതനം ഇനിയില്ല!!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് സഹായ പാക്കേജില്‍ ഒപ്പുവെക്കാതെ ഡൊണാള്‍ഡ് ട്രംപ്. തൊഴിലില്ലായ്മ രൂക്ഷമായിട്ടും അദ്ദേഹം പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. കൊവിഡ് കാലത്ത് അടക്കം നല്‍കിയിരുന്ന തൊഴിലില്ലായ്മ ആനുകൂല്യം ഇനി ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. 2.3 ട്രില്യണിന്റെ പാക്കേജാണ് ഒരുക്കിയിരുന്നത്. ഈ പാക്കേജ് കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു നേട്ടവും ഉണ്ടാവില്ലെന്നാണ് ട്രംപ് പറയുന്നത്. റിപബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഈ തീരുമാനത്തില്‍ ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. രാജ്യത്തെ വലിയൊരു യുവാക്കളെ നിരാശരാക്കുന്നതാണ് തീരുമാനം.
കൊവിഡിനെ തുടര്‍ന്ന് യുഎസ്സില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നിരുന്നു. ഇത് ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലെത്തിയതോടെ നേരത്തെ സാമ്പത്തിക പാക്കേജുകള്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ തൊഴിലില്ലായ്മ വേതനം അടക്കമുണ്ടായിരുന്നു. ബില്‍ പ്രകാരം ദുരിതാശ്വാസമായി 892 ബില്യണ്‍ ലഭിക്കും. ബാക്കി 1.4 ട്രില്യണ്‍ സര്‍ക്കാര്‍ ചെലവുകളിലേക്കാണ് എടുക്കുക. ഈ 892 ബില്യണില്‍ നിന്നാണ് തൊഴിലില്ലായ്മ ആനുകൂല്യം അടക്കം നല്‍കുക. ഡിസംബര്‍ 26ന് ഇതോടെ ആനുകൂല്യം അവസാനിക്കുകയാണ്. ട്രംപ് ഈ ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ 14 മില്യണ്‍ ആളുകള്‍ക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും ഒരുപോലെ ഈ പാക്കേജിനെ അംഗീകരിച്ചതാണ്. ഇതിന് വൈറ്റ് ഹൗസ് പിന്തുണയുമുണ്ടായിരുന്നു. യുഎസ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഇത് വോട്ടിനിട്ട് പാസാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം ട്രംപ് അടവ് മാറ്റുകയായിരുന്നു. ഒരുപാട് പണമാണ് ഈ പാക്കേജില്‍ നല്‍കുന്നതെന്ന് ട്രംപ് പറയുന്നു. 600 ഡോളര്‍ ഒരു വ്യക്തിക്കെന്ന രീതി തന്നെ മാറ്റുമെന്ന് ട്രംപ് പറയുന്നു. ഇത് ഒരു വ്യക്തിക്ക് രണ്ടായിരം ഡോളര്‍ എന്ന നിലയിലേക്ക് മാറ്റാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ട്രംപ് പറയുന്നു.
എന്തുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് രണ്ടായിരം ഡോളര്‍ നല്‍കാന്‍ വിസമ്മതിക്കുന്നത്. വെറും 600 ഡോളറാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം ബില്ലില്‍ പരാമര്‍ശിച്ചിരിക്കുന്നത് പ്രകാരം നല്‍കുന്ന തുക വളരെ കുറവാണെന്ന് സാമ്പത്തിക വിദഗ്ധരും സമ്മതിക്കുന്നു. എന്നാല്‍ അടിയന്തര സഹായം അത്യാവശ്യവുമാണ്. ഇതാണ് ട്രംപ് അനുവദിക്കാതിരിക്കുന്നത്. വൈറ്റ് ഹൗസ് അധികൃതര്‍ അടക്കം ട്രംപിന്റെ തീരുമാനത്തില്‍ അമ്പരപ്പിലാണ്. അതേസമയം അടുത്ത ദിവസം തന്നെ ട്രംപ് ഇതില്‍ ഒപ്പിട്ടേക്കുമെന്നും സൂചനയുണ്ട്.