യുഎസിൽ കനത്ത നാശം വിതച്ച് മിൽട്ടൺ; 14 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്, 30 ലക്ഷത്തോളം കുടുംബങ്ങൾ ഇരുട്ടിൽ
മിൽട്ടൺ ചുഴലിക്കാറ്റിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ കനത്ത നാശം. ഇതുവരെ 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറ്റിനെ തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ 30 ലക്ഷത്തോളം ഓളം കുടുംബങ്ങൾ ഇരുട്ടിലായി. കാറ്റിലും കനത്ത മഴയിലും നിരവധി മരങ്ങൾ കടപുഴകി, കെട്ടിടങ്ങൾ നിലംപൊത്തി. പലയിടത്തും വെള്ളം കയറി.
ബുധനാഴ്ച രാത്രി സരസോട്ട കൗണ്ടിക്ക് സമീപമാണ് മിൽട്ടൺ കരതൊട്ടത്. ഒന്നിലധികം ചുഴലിക്കാറ്റുകളാണ് ഈ സമയത്ത് വീശിയടിച്ചത്. കാറ്റിന്റെ ശക്തിയിൽ തിരമാലകൾ 28 അടിയോളം ഉയർന്നു. കനത്ത മഴയും പെയ്തു. ചുഴലിക്കാറ്റിൽ സെൻ്റ് ലൂസി കൗണ്ടി റിട്ടയർമെൻ്റ് ഗ്രാമത്തിലാണ് ആറ് പേർ മരിച്ചത്. മരം ഒടിഞ്ഞ് വീണാണ് ഒരാൾ മരിച്ചത്. 70 വയസുള്ള സ്ത്രീയാണ് അപകടത്തിൽപ്പെട്ടതെന്ന് ടാമ്പാ പോലീസ് അറിയിച്ചു. 340 ഓളം പേരെ വിവിധ മേഖലകളിൽ നിന്നും രക്ഷിച്ചതായും പോലീസ് പറഞ്ഞു.

20 മിനിറ്റിനുള്ളിൽ 12 ഓളം ചുഴലിക്കാറ്റുകളാണ് പലയിടങ്ങളിലും വീശിയടിച്ചത്. അതിശക്തമായ കാറ്റിൽ സെന്റ് പീറ്റേഴ്സ്ബെർഗിലെ ടമ്പാ ബേ ടൈംസ് കെട്ടിടത്തിന് മുകളിലേക്ക് ക്രെയിൻ തകർന്നുവീണു. അപകടത്തിൽ ട്രോപ്പിക്കാന ഫീൽഡിലെ ബേസ്ബോൾ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നു. അതേസമയം ആർക്കും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പടിഞ്ഞാറൻ-മധ്യ മേഖലയിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. നിരവധി വ്യവസായങ്ങളേയും ഇത് ബാധിച്ചു. പ്രദേശത്ത് നിന്ന് ഒഴിയാൻ ആളുകൾക്ക് പോലീസ് നിർദ്ദേശം നൽകിയിരുന്നു. മുന്നറിയിപ്പുകൾ അവഗണിക്കുന്നവർ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുകയാണെന്നം പോലീസ് വ്യക്തമാക്കി. അതേസമയം ഭയപ്പെട്ട രീതിയിലുള്ള നാശനഷ്ടങ്ങൾ മിൽട്ടൺ ഉണ്ടാക്കിയിട്ടില്ലെന്ന് ഗവർണർ റോൺ ഡേസാന്റിസ് പ്രതകരിച്ചു. എന്നിരുന്നാലും നാശനഷ്ടങ്ങൾ ഗുരുതരം തന്നെയാണ്. മാത്രമല്ല വെള്ളപ്പൊക്കം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്.
കാറ്റഗറി 3 ആയാണ് മിൽട്ടൺ കരതൊട്ടത്. നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു കാറ്റഗറി '1'ആയി . ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ കിഴക്കൻ മേഖലയിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. അതേസമയം രണ്ടാഴ്ചയ്ക്കിടയിൽ യുഎസിൽ ആഞ്ഞടിച്ച രണ്ടാമത്തെ ചുഴലിക്കാറ്റാണ് മിൽട്ട. നേരത്തേ ഹെലിൻ ചുഴലിക്കാറ്റും കനത്ത ദുരന്തമാണ് മേഖലയിൽ വിതച്ചത്. 225 ഓളം പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications