എല്ലാ വേദനകളും മാറ്റുന്ന അത്ഭുത മരുന്ന്; ക്രാറ്റം ഇലകൾക്ക് പിന്നാലെ അമേരിക്ക, അമ്പരപ്പോടെ ലോകം
ജക്കാർത്ത: എല്ലാ രോഗങ്ങളും ശമിപ്പിക്കാൻ ശേഷിയുള്ള അത്ഭുത മരുന്നുകൾ പ്രകൃതിയിൽ തന്നെയുണ്ടെന്നാണ് പറയുന്നത്. അത്തരത്തിൽ ഇന്തോനേഷ്യയിൽ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന ഒരു അത്ഭുത ഇലയിലാണ് ലോകത്തിന്റെ ശ്രദ്ധയിപ്പോൾ. എല്ലാ വേദനകളും ശമിപ്പിക്കുന്ന അത്ഭുത ഔഷധമാണോ അതോ അപകാരിയായ മരുന്നാണോ ഇതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.
ഇന്തോനേഷ്യയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ക്രാറ്റം എന്ന ഔഷധച്ചെടിയേക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ലഹരി മരുന്നകളോടുള്ള അമിത ആസക്തി മുതൽ വിഷാദ രോഗത്തിന് വരെ പരിഹാരം കാണാൻ ക്രാറ്റം എന്ന ചെടിയുടെ ഇലകൾക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. പുരാതന കാലം മുതൽ ക്രാറ്റം ഇലകൾ വേദനസംഹാരിയായി ഉപയോഗിച്ചിരുന്നു. ക്രാറ്റം ഇലകളോടുള്ള അമേരിക്കക്കാരുടെ പ്രിയം ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്
കാപ്പി കുടുംബം
കാപ്പിയുടെ കുടുംബത്തിൽ പെട്ട ചെടിയാണ് ക്രാറ്റം. തെക്ക് കിഴക്കൻ രാജ്യങ്ങളിൽ പുരാതന കാലം മുതൽ ക്രാറ്റം ചെടിയുടെ ഇലകൾ ഉപയോഗിച്ചിരുന്നു. വേദനസംഹാരിയായും മനസിനെ ശാന്തമാക്കാനുമായാണ് ക്രാറ്റം ഇലകൾ ഉപയോഗിച്ച് പോന്നിരുന്നത്. ക്രാറ്റം ഇലകൾ ഉണക്കിപ്പൊടിച്ച് ലോക വ്യാപകമായി ഇപ്പോൾ കയറ്റുമതി ചെയ്യാറുണ്ട്. ഇന്തോനേഷ്യയിലാണ് വ്യാപകമായി ക്രാറ്റം കൃഷി നടക്കുന്നത്. വിവിധ രാജ്യങ്ങളിലേക്ക് ക്രാറ്റം വ്യാപകമായി കയറ്റുമതി ചെയ്യപ്പെടാൻ തുടങ്ങിയതോടെയാണ് ഈ അത്ഭുത മരുന്ന് സുരക്ഷിതമാണോ എന്ന ചോദ്യം ഉയർന്നത്.
മനസ്സിനെ ശാന്തമാക്കും
ശക്തിയേറിയ ഒരു വേദനസംഹാറിയാണ് മോർഫിൻ. മോർഫിൻ ഉത്തേജിപ്പിക്കുന്ന തലച്ചോറിലെ കോശങ്ങളെ ക്രാറ്റം ഇലകളും ഉത്തേജിപ്പിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. മനസ്സിനെ ശാന്തമാക്കാൻ ഈ ഔഷധത്തിന് സാധിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. എങ്കിലും ഔഷധ ഗുണങ്ങളെക്കുറിച്ചോ സുരക്ഷിതത്വത്തെക്കുറിച്ചോ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ഇതുവരെ നടന്നിട്ടില്ല.
പണ്ട് മുതൽക്കെ
തങ്ങളുടെ പൂർവ്വികർ പുരാതന കാലം മുതൽക്കെ ക്രാറ്റം ഇലകൾ ഉപയോഗിച്ചിരുന്നതായും യാതൊരു പാർശ്വഫലങ്ങളും ഉണ്ടായിട്ടില്ലെന്നും ഇന്തോനേഷ്യയിലെ കർഷകർ പറയുന്നു. എന്നാൽ ക്രാറ്റം ഇലകൾക്ക് ഏറി വരുന്ന പ്രചാരമാണ് ആരോഗ്യമേഖലയിലുളളവരെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇതിന്റെ സുരക്ഷയും പാർശ്വഫലങ്ങളും അറിയാൻ വിശദമായ പരിശോധന നടന്ന് വരികയാണ്.
അത്ഭുത മരുന്ന്
പേശി വേദന, ക്ഷീണം, വിശപ്പില്ലായ്ക. കുടൽ സംബന്ധിയായ പ്രശ്നങ്ങൾ, മുറിവുകൾ ഇവയ്ക്കെല്ലാം പരിഹാരം ക്രാറ്റം ഇലകളിലുണ്ടെന്നാണ് കർഷകർ അവകാശപ്പെടുന്നത്. ക്ഷീണം അകറ്റി മനസ്സിനെയും ശരീരത്തേയും ഉത്തേജിപ്പിക്കാൻ പൂർവ്വികർ ഇത് ഉപയോഗിച്ച് വന്നിരുന്നതായാണ് ഇവർ പറയുന്നത്.
വിലക്ക്
വിദേശത്തേയ്ക്ക് വ്യാപകമായി കയറ്റി അയയ്ക്കുന്നുണ്ടെങ്കിലും ഇന്തോനേഷ്യയിലും, മലേഷ്യയിലും തായ് ലൻഡിലുമെല്ലാം ക്രാറ്റം ഇലകൾ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്കരിക്കാത്ത ഇലകൾ കയറ്റി അയയ്ക്കാനാണ് കർഷകർക്ക് അനുമതിയുള്ളത്.
അപകട മരുന്ന്
ക്രാറ്റം ഇലകൾ ഏറ്റവും അധികം ഉപയോഗിക്കുന്നത് അമേരിക്കയിലാണ്. രാജ്യത്ത് വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിന് സമാനമാണ് ക്രാറ്റം ഇലകളുടെ ഉപയോഗമെന്നാണ് അധികൃതർ പറയുന്നത്. അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് വകുപ്പ് പറയുന്നത് പ്രകാരം മയക്കുമരുന്നിന് സമാനമായ രീതിയിൽ ക്രാറ്റം ഇലകൾക്ക് അടിമപ്പെടാൻ സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്
നിഷേധിച്ച് കർഷകർ
ക്രാറ്റം ഇലകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് ഉയരുന്ന ആക്ഷേപം പക്ഷെ കർഷകർ നിഷേധിക്കുകയാണ്. പാരമ്പരാഗതമായി കൃഷി ചെയ്തിരുന്ന റബർ ഉൾപ്പെടെയുള്ള വിളകൾ മാറ്റി പലരും ക്രാറ്റം ഇലകൾ കൃഷി ചെയ്ത് തുടങ്ങിയത്. ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ കലിമാന്താൻ പ്രദേശങ്ങളിൽ നിന്നും കയറ്റി അയയ്ക്കുന്ന വിളകളിൽ 90 ശതമാനവും ക്രാറ്റം ഇലകളാണ്. അമേരിക്കയിലാണ് ഇത് വിറ്റഴിക്കപ്പെടുന്നത്.
അമ്പത് ലക്ഷത്തോളം അമേരിക്കക്കാർ
50 ലക്ഷത്തോളം അമേരിക്കക്കാർ ക്രാറ്റം ഇലകൾ ഉപയോഗിക്കുന്നുണ്ടെന്നാണഅ അമേരിക്കൻ ക്രാറ്റം അസോസിയേഷൻ വ്യക്തമാക്കുന്നത്. 30 ഡോളറോളമാണ് ഒരു കിലോഗ്രാം ക്രാറ്റത്തിന്റെ വില. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് കൂടുതൽ ആവശ്യക്കാർ ബന്ധപ്പെടാറുള്ളതെന്ന് കച്ചവടക്കാർ പറയുന്നു. ചായയായും ഗുളികയയുമൊക്കെയാണ് ക്രാറ്റം ഇലകൾ ഉപയോഗിക്കുന്നത്.
നിയന്ത്രിച്ച് അമേരിക്ക
അമേരിക്കയിലെ 43 സ്റ്റേറ്റുകളിൽ ക്രാറ്റം ഉപയോഗം നിയമ വിധേയമാണ്. എന്നാൽ ക്രാറ്റം ഉപയോഗത്തിലും ഇറക്കുമതിയിലും കൂടുൽ നിയന്ത്രണം എർപ്പെടുത്തിയിരിക്കുകയാണ് ഫുഡ് ആൻഡ് ഡ്രഗ് വകുപ്പ്. ക്രാറ്റം ഉപയോഗം മയക്കുമരുന്ന് ഉപയോഗം പോലെ വിപരീത ഫലം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ബോധവൽക്കരണം നടത്തുന്നുണ്ട്. കൂടുതൽ ഗവേഷണം നടത്തിയ ക്രാറ്റം ഇലകളുടെ ഗുണങ്ങളും പാർശ്വഫലങ്ങളും മനസിലാക്കാനാണ് ആരോഗ്യ പ്രവർത്തകരുടെ തീരുമാനം. എങ്കിലും ക്രാറ്റം ഇലകൾ മികച്ച വേദന സംഹാരിയാണെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നത്.
മഞ്ജു വാര്യർ പറ്റിച്ചെന്ന് ആദിവാസികൾ; വീടിന് മുമ്പിൽ കുടിൽകെട്ടി സമരത്തിനൊരുങ്ങുന്നു