കൊവിഡ് കുട്ടികളിലുണ്ടാക്കുന്ന പുതിയ രോഗം എംഐഎസ്- സി; ഹൃദയത്തെ ബാധിക്കും? ഗുരുതര പ്രത്യാഘാതങ്ങൾ
ടെക്‌സസ്: കൊവിഡ്19 ഏതൊക്കെ രീതിയില്‍ ആണ് ബാധിക്കുക എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ ധാരണകള്‍ ആര്‍ക്കുമില്ല. ഓരോ ദിവസവും പുതിയ വിവരങ്ങളും പഠനങ്ങളും ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വൈറസിന്റെ വ്യാപന രീതിയില്‍ പോലും ശാസ്ത്രലോകത്തിന് സംശയലേശമില്ലാത്ത ഉത്തരങ്ങളില്ല.
കൊവിഡ്-19 ഭേദമായവരിലും ആരോഗ്യ പ്രശ്‌നങ്ങള്‍; ശ്വാസകോശ ഫൈബ്രോസിസിന് സാധ്യത
കൊറോണ ഇന്ത്യയെ കീഴ്‌പ്പെടുത്തുന്നു; ബ്രസീലിനേക്കാള്‍ രോഗികള്‍ ഇന്ത്യയില്‍, രണ്ടാമത്തെ രാജ്യം
ദ ലാന്‍സെറ്റിന്റെ ജേര്‍ണല്‍ ആയ ഇക്ലിനിക്കല്‍മെഡിസിനില്‍ (EClinicalMedicine) പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. കൊവിഡ് ബാധച്ചതിന് ശേഷം രോഗം ഭേദമായ കുട്ടികളിൽ കണ്ടെത്തിയ പുതിയ രോഗം ഹൃദയാരോഗ്യത്തെ വലിയതോതില്‍ ബാധിച്ചേക്കാം എന്നാണ് ഇതില്‍ പറയുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കാം...
ഹൃദ്രോഗം
കുട്ടികളില്‍ കാണുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം(എംഐഎസ്- സി) കൊവിഡുമായി ബന്ധപ്പെട്ടതാകാം എന്നാണ് പഠനം പറയുന്നത്. ഇത് കുട്ടികളില്‍ ഹൃദ്രോഗത്തിന് കാരണമാകാം. ഒരുപക്ഷേ, ജീവിതകാലം മുഴുവന്‍ പരിചരണം വേണ്ട സാഹചര്യങ്ങളും ഉണ്ടാക്കിയേക്കാം എന്നാണ് നിരീക്ഷണം.
എന്താണ് എംഐഎസ്- സി
ശരീരാവയവങ്ങള്‍ നീരുവച്ച് വീര്‍ക്കുന്നതാണ് ഈ രോഗം. അത് ഹൃദയമോ, ശ്വാസകോശമോ, വൃക്കകളോ , തലച്ചോറോ, ത്വക്കോ, കണ്ണോ എന്തുമാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത് എന്നത് സംബന്ധിച്ച് വളരെ കൃത്യമായ ഒരു കാരണം ഇതുവരേയും കണ്ടെത്തിയിട്ടില്ല.
കൂടുതല്‍ ഗൗരവം
പലപ്പോഴും കൊവിഡ് ബാധയുണ്ടായാല്‍ പോലും രോഗലക്ഷണങ്ങള്‍ പ്രകടമായിക്കൊള്ളണം എന്നില്ല. ഇത്തരം കേസുകളാണ് കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നത്. രോഗബാധയുണ്ടായി ആഴ്ചകള്‍ക്കകം തന്നെ ചില കുട്ടികളില്‍ എംഐഎസ്- സി ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Recommended Video
വിശദമായ പഠനം
മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ബാധിച്ച 662 കേസുകള്‍ പരിശോധിച്ചതിന് ശേഷമാണ് ഇത്തരം ഒരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. ജനുവരി 1 മുതല്‍ ജൂലായ് 25 വരെയുള്ള കാലഘട്ടത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കേസുകള്‍ ആണ് ഇവര്‍ വിശദമായി പരിശോധിച്ചത്.
പുതിയ ശിശുരോഗം?
കൊവിഡ് പരത്തുന്ന സാര്‍സ് കൊവ്-2 വൈറസുമായി ബന്ധപ്പെട്ട് ഒരു പുതിയ രോഗമായി തന്നെ ഇതിനെ കാണണം എന്നാണ് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ജോ ആര്‍ ആന്റ് തെരേസ ലൊസാനോ ലോങ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശിശുരോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഡോ അല്‍വാരോ മോറിയേറെ പറയുന്നത്.
പഠനത്തില്‍ കണ്ടെത്തിയത്
മിക്കവാറും കുട്ടികളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പരിശോധനയില്‍ വ്യക്തമായി എന്നാണ് റിപ്പോര്‍ട്ട്. 90 ശതമാനം കുട്ടികള്‍ക്കും എക്കോ കാര്‍ഡിയോഗ്രാം പരിശോധന നടത്തേണ്ടിയും വന്നു. ചില കുട്ടികളില്‍ കവാസാകി രോഗത്തിന് സമാനമായ ലക്ഷണങ്ങളും പ്രകടമായിരുന്നു.
പഠനങ്ങള്‍ വേണം
ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോമിനെ ഏറെ ഗൗരവത്തോടെ തന്നെയാണ് ആരോഗ്യമേഖല നിരീക്ഷിക്കുന്നത്.