സൗദിയെ വിറപ്പിച്ച് ആക്രമണം; റിയാദിലേക്കും ജിസാനിലേക്കും മിസൈലുകള്‍, സ്ഫോടന ശബ്ദം, വെടിവച്ചിട്ടു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനത്ത് ആക്രമണം നടത്താന്‍ ശ്രമം. റിയാദിലേക്കും ജിസാനിലേക്കും മിസൈലുകള്‍ കുതിച്ചെത്തി. സൗദി സൈന്യത്തിന്റെ അവസരോചിത ഇടപെടല്‍ മൂലം മിസൈലുകള്‍ തകര്‍ത്തു. യമനിലെ ഹൂത്തികളാണ് ആക്രമണത്തിന് പിന്നില്‍.
സൗദി സഖ്യസേന വര്‍ഷങ്ങളായി യമനില്‍ ആക്രമണം തുടരുകയാണ്. ഇറാന്റെ പിന്തുണയുള്ള ശിയാ വിഭാഗമായ ഹൂത്തികളെ യമനില്‍ നിന്ന് തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. കൊറോണ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി സൗദി അറേബ്യ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കെയാണ് ആക്രമണമുണ്ടായത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അപൂര്‍വം ഇത്തരം ആക്രമണം
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തുന്നത് അപൂര്‍വമാണ്. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദി പ്രദേശങ്ങളില്‍ ആക്രമണം നടക്കാറുണ്ടെങ്കിലും റിയാദിലേക്ക് മിസൈലുകള്‍ സാധാരണ എത്താറില്ല. ശനിയാഴ്ച രാത്രി 11.30ഓടെയാണ് മിസൈല്‍ ആക്രമണമുണ്ടായത്.

സൈന്യം തകര്‍ത്തു
റിയാദിലേക്കും ജിസാനിലേക്കും വന്ന മിസൈലുകള്‍ സൈന്യം തകര്‍ത്തുവെന്ന് യമനിലെ സൗദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹൂത്തികളാണ് ആക്രമണം നടത്തിയതെന്ന് സൗദി ആരോപിച്ചു.

അര്‍ധരാത്രി മൂന്ന് സ്ഫോടനങ്ങള്‍
റിയാദിലേക്കും ജിസാനിലേക്കും വന്ന മിസൈലുകള്‍ ആകാശത്ത് വച്ച് തന്നെ സൗദി സൈന്യം തകര്‍ത്തു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ റസിഡന്‍ഷ്യല്‍ പ്രദേശത്താണ് വീണത്. ശനിയാഴ്ച അര്‍ധരാത്രി മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായി റിയാദിലുള്ളവര്‍ സാക്ഷ്യപ്പെടുത്തിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

1000 കിലോമീറ്റര്‍ അകലെ
സ്ഫോടന ശബ്ദങ്ങള്‍ കേട്ട ഉടനെ സൈറന്‍ മുഴക്കി ആംബുലന്‍സും പോലീസ് വാഹനങ്ങളുമെത്തി. അമേരിക്കന്‍ നിര്‍മിത പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനമാണ് മിസൈലുകള്‍ തകര്‍ത്തതെന്ന് അല്‍ അറബിയ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയുള്ള റിയാദിലേക്ക് മിസൈല്‍ എത്തിയത് സൗദി സൈന്യത്തില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍ ആഹ്വാനം
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭ അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യമനിലെ എല്ലാ സായുധ സംഘങ്ങളും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു.

അഞ്ച് വര്‍ഷം പൂര്‍ത്തിയായി
സൗദി അറേബ്യ യമനില്‍ ഇടപെടാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. ഇതിന്റെ വാര്‍ഷകത്തില്‍ ആക്രമണ സാധ്യതയുണ്ടെന്ന് സൗദി സൈന്യത്തിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ റിയാദിലേക്ക് മിസൈല്‍ എത്തിയതാണ് ആശ്ചര്യപ്പെടുത്തിയത്. ഇതിന് മുമ്പ് റിയാദിലേക്ക് ആക്രമണം നടന്നത് 2018 ജൂണിലാണ്.

സമാധാന ശ്രമം ഒരു ഭാഗത്ത്
അഞ്ച് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ ഊര്‍ജിതമാണ്. സൗദി അറേബ്യയുടെയും യമനിലെ ഹൂത്തി വിമതരുടെയും പ്രതിനിധികള്‍ മാസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ഒമാന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍. സൗദിയുമായും യമനുമായും അതിര്‍ത്തി പങ്കിടുന്ന ഗള്‍ഫ് രാജ്യമാണ് ഒമാന്‍.

രണ്ട് വിഷയങ്ങള്‍
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൂത്തി വിമതര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് ഒമാന്റെ നിലപാട്. ഇറാന് വിഷയവും സുരക്ഷയുമാണ് സൗദി അറേബ്യ പ്രധാനമായും മുന്നോട്ട് വച്ചത്. യമന്‍ തലസ്ഥാനത്തെ വിമാനത്താവളം തുറക്കുന്നതാണ് മറ്റൊരു ആവശ്യം.

ഹൂത്തികള്‍ പറഞ്ഞത്
ഹൂത്തി നേതാവ് ജമാല്‍ അമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ നവംബറിലെ ചര്‍ച്ചയില്‍ പങ്കാളിയായത്. യൂറോപ്യന്‍ പ്രതിനിധികളും മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നുണ്ടെന്നും ഹൂത്തികള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഒമാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഹൂത്തി നിയന്ത്രണത്തില്‍
2016ല്‍ സൗദി സഖ്യം അടച്ചുപൂട്ടിയ യമന്‍ തലസ്ഥാനമായ സന്‍ആയിലെ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുക. യമന്‍-സൗദി അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുക എന്നീ വിഷയങ്ങളും ഇരുവിഭാഗവും ചര്‍ച്ച ചെയ്തെങ്കിലും കാര്യമയാ പുരോഗതിയുണ്ടായില്ല. സന്‍ആ മുതല്‍ സൗദി അതിര്‍ത്തി വരെയുള്ള പ്രദേശം ഹൂത്തികളുടെ നിയന്ത്രണത്തിലാണ്.

യമന്‍ പാടേ തകര്‍ന്നു
യമന്‍ വിഭജിക്കപ്പെട്ട അവസ്ഥയിലാണിപ്പോള്‍. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യം കൂടിയാണ് യമന്‍. ഇറാന് പിന്തുണയുള്ള ഹൂത്തികളുടെ നിയന്ത്രണത്തിലാണ് തലസ്ഥാനമുള്‍പ്പെടെയുള്ള കൂടുതല്‍ പ്രദേശങ്ങള്‍. സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ചില പ്രദേശങ്ങളുണ്ട്. എല്ലാ സമാധാന നീക്കങ്ങളെയും ഇല്ലാതാക്കുന്നതാണ് ഇടയ്ക്കിടെയുണ്ടാകുന്ന ആക്രമണങ്ങള്‍.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications