യുഎസിൽ മങ്കി പോക്സ്; രോഗം സ്ഥിരീകരിക്കുന്നത് 20 വർഷങ്ങൾക്ക് ശേഷം
ടെക്സാസ്; 20 വർഷത്തിനിടയിൽ ആദ്യമായി അമേരിക്കയിൽ മങ്കിപോക്സ് മനുഷ്യരിൽ സ്ഥിരീകരിച്ചു. നൈജീരയിൽ നിന്നും തിരിച്ചെത്തിയ ടെക്സാസിൽ നിന്നുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് യുഎസ് ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ വകുപ്പിനെ ഉദ്ധരിച്ച് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ ദല്ലാളിൽ ചികിത്സയിലാണ്.

അതേസമയം വിമാന യാത്രയിൽ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. നിലവിൽ രോഗം ഭീഷണിയല്ലെന്നും പൊതുജനങ്ങൾ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. 1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കി പോക്സ് 2003ല്‍ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് 47 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ശ്വസന തുള്ളികളിലൂടെ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമെങ്കിലും നിലവിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ മാസ്ക് ഉൾപ്പെടെയുള്ളവ ധരിക്കുന്നതിനാൽ ആശങ്ക വേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകൾ പ്രകാരം മധ്യ, പശ്ചിമാഫ്രിക്കൻ പ്രദേശങ്ങളിൽ ഉണ്ടാകുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ വൈറൽ രോഗമാണ് മങ്കിപോക്സ്. കുരങ്ങുകളും എലികളും ഉൾപ്പെടെയുള്ള മൃഗങ്ങളിലും കണ്ടെത്തിയ വൈറസ് ചില അവസരങ്ങളിൽ മനുഷ്യരിലേക്കും പകരാറുണ്ട്. കടുത്ത പനി ,കടുത്ത തലവേദന ,പുറം വേദന , പേശികളില്‍ വേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.












Click it and Unblock the Notifications