ചൈനയില്‍ നിന്ന് എത്തിയത് നാലരലക്ഷം യാത്രക്കാര്‍, യുഎസ് വിറയ്ക്കുന്നു, 17 നഗരങ്ങളില്‍, വുഹാന്‍ വഴിയും
ന്യൂയോര്‍ക്ക്: അമേരിക്കയ്ക്ക് വീണ്ടും ചൈന ഭീഷണിയാവുന്നു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത ശേഷം വലിയൊരു കുത്തൊഴുക്ക് തന്നെ ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് വരുന്നവരുടെ കാര്യത്തിലുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാലര ലക്ഷത്തിലധികം പേരാണ് ഇത്തരത്തില്‍ എത്തിയത്. കൊറോണ വൈറസ് എങ്ങനെയാണ് അമേരിക്കയില്‍ എത്തിയതെന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഎസ്. ഈ കാര്യങ്ങള്‍ അവരെ ആശങ്കപ്പെടുത്തുന്നതാണ്.
നേരത്തെ തന്നെ ഇവരുടെ വരവ് നിയന്ത്രിക്കുകയോ ക്വാറന്റൈന്‍ നിയമം നടപ്പാക്കുകയോ ചെയ്തിരുന്നെങ്കില്‍ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനാവുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ചൈനീസ് പൗര്‍ന്‍മാര്‍ ഇക്കൂട്ടത്തിലുണ്ടോ എന്ന് വ്യക്തമല്ല. നേരത്തെ ട്രംപ് ചൈനീസ് വൈറസെന്ന് കൊറോണയെ വിശേഷിപ്പിച്ചപ്പോള്‍ നിരവധി ചൈനീസ്-അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരെ രാജ്യത്ത് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
കൊറോണയ്ക്ക് ശേഷം
ചൈനയില്‍ കൊറോണവൈറസ് പടര്‍ന്ന് പിടിച്ച ശേഷം അവിടെ നിന്ന് 4,30000 പേരാണ് അമേരിക്കയില്‍ എത്തിയത്. ഇവര്‍ ചൈനയില്‍ നിന്ന് നേരിട്ടുള്ള വിമാനം വഴിയാണ് എത്തിയത്. അതായത് ഇവര്‍ മറ്റ് രാജ്യങ്ങളില്‍ ഇറങ്ങിയിട്ടില്ലെന്ന് ചുരുക്കം. ഇതില്‍ ആയിരങ്ങള്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് എത്തിയവരാണ്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം യുഎസ്സിനെ ഈ റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നത്. മരണസംഖ്യ വര്‍ധിക്കുന്നതിന് കാരണം ഇവരുടെ വരവായിരുന്നുവെന്നാണ് വിലയിരുത്തല്‍.
17 നഗരങ്ങളില്‍
ചൈനയില്‍ നിന്ന് നേരിട്ടുള്ള 1300 വിമാനങ്ങളാണ് യുഎസ്സിലെ നഗരങ്ങളിലെത്തിയത്. 17 നഗരങ്ങളിലാണ് ഇതില്‍ നിന്നുള്ള യാത്രികരെത്തിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്രാ വിലക്ക് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള കണക്കാണിത്. പുതുവര്‍ഷ ദിനത്തിലാണ് ചൈന കൊറോണ പടര്‍ന്ന് പിടിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് ശേഷമാണ് ഈ നാലേകാല്‍ ലക്ഷത്തോളം പേര്‍ യുഎസ്സിലെത്തിയത്. ട്രംപിന്റെ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ 40000 പേരും ചൈനയില്‍ നിന്ന് അമേരിക്കയിലെത്തിയിട്ടുണ്ട്.
ഭയന്ന് വിറച്ച് യുഎസ്
വൈറസ് സ്ഥിരീകരിച്ച ശേഷവും അമേരിക്കയിലെ വിമാനത്താവളങ്ങ ളില്‍ കൊറോണ പരിശോധനകള്‍ ശക്തമായിരുന്നില്ല. ചൈനയില്‍ നിന്നുള്ളവരെ പ്രത്യേകം പരിശോധിക്കുകയോ, ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇവര്‍ നിരവധി പേരുമായി ഇടപഴകിയിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. അമേരിക്കയിലെ ഒരുവിധം എല്ലാ നഗരങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് സമൂഹ വ്യാപനത്തിന് ഉറപ്പായും കാരണമായിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്. ഇപ്പോഴും ഇത്തരം യാത്രകള്‍ കഴിഞ്ഞ് വന്ന എല്ലാവരെയും കണ്ടെത്താന്‍ സാധിച്ചോ എന്നും വ്യക്തമല്ല.
ചൈന ഗൗരവമായി പറഞ്ഞില്ല
ജനുവരി ആദ്യ പകുതിയിലും ചൈന കൊറോണ അത്ര ഗൗരവമേറിയ രോഗമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എത്രത്തോളം രോഗം വ്യാപിച്ചിരുന്നു എന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രഖ്യാപിച്ചിരുന്നുമില്ല. അതുകൊണ്ട് യുഎസ് മുന്‍കരുതല്‍ എടുത്തിരുന്നില്ല. ചൈനയില്‍ നിന്ന് വന്ന ഒരു യാത്രികനെ പോലും പരിശോധനയ്ക്ക് വിധേയമാക്കാന്‍ യുഎസ് അധികൃതര്‍ ശ്രമിച്ചിരുന്നില്ല. ജനുവരി ആദ്യ വാരം ഹെല്‍ത്ത് സ്‌ക്രീനിംഗ് യുഎസ് തുടങ്ങിയിരുന്നു. എന്നാല്‍ വളരെ ചെറിയ രീതിയിലുള്ള പരിശോധനയാണ് നടന്നിരുന്നത്.
വുഹാനില്‍ നിന്ന് മാത്രം
ഹെല്‍ത്ത് സ്‌ക്രീനിംഗ് വുഹാനില്‍ നിന്നുള്ള കുറച്ച് യാത്രക്കാര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. അതും ലോസ് ആഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ മാത്രമാണ് പരിശോധന ഉണ്ടായിരുന്നത്. ഈ സമയത്ത് തന്നെ വുഹാനില്‍ നിന്ന് നാലായിരം യാത്രികര്‍ നേരിട്ട് അമേരിക്കയില്‍ എത്തിയിരുന്നു. നാല് ലക്ഷത്തിലധികം വരുന്ന യാത്രികര്‍ എല്ലാം അമേരിക്കക്കാരല്ല. ഇവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഷിക്കാഗോ, സിയാറ്റില്‍, നെവാര്‍ക്ക്, ഡിട്രോയിറ്റ് എന്നീ നഗരങ്ങളിലാണ് ഇത്തരം യാത്രക്കാര്‍ കൂടുതലായി ഇറങ്ങിയത്.
പരിശോധനകള്‍ വൈകി
വുഹാനില്‍ നിന്ന് നേരിട്ട് വന്നവരെ കുറിച്ച് യുഎസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ നേരത്തെ ഇത് വളരെ കുറഞ്ഞ തോതിലായിരുന്നു. കൊറോണ കേസുകള്‍ ഏറ്റവുമധികം ഉള്ളത് അമേരിക്കയിലാണ്. മൂന്ന് ലക്ഷത്തിലധികം പേരാണ് രോഗബാധിതര്‍, 8400 പേരോളം മരിച്ചു. നിലവില്‍ അമേരിക്കക്കാര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. പ്രത്യേകിച്ച് ചൈനയിലേക്ക്. ട്രംപ് വിലക്ക് പ്രഖ്യാപിച്ച ശേഷവും 279 വിമാനങ്ങള്‍ ചൈനയില്‍ നിന്നെത്തിയിരുന്നു. ഇവയുടെ കാര്യത്തില്‍ പരിശോധനകള്‍ കാര്യമായി നടന്നിരുന്നില്ല. യാത്രാ വിലക്ക് മികച്ചതാണെങ്കിലും ട്രംപ് പ്രതികരിച്ചത് വളരെ വൈകി പോയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് രോഗവ്യാപനം തടയാന്‍ സാധിച്ചില്ല.
പ്രശ്‌നം ഇങ്ങനെ
ഇതുവരെ രോഗം സ്ഥിരീകരിച്ച 25 ശതമാനം പേരിലും യാതൊരു രോഗ ലക്ഷണവും കാണിച്ചിട്ടില്ല. അമേരിക്കയില്‍ ഇത് ആഴ്ച്ചകളോളം ഒരാളില്‍ തുടര്‍ന്നുവെന്നാണ് സൂചന. ജനുവരി 20നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വൈറസ് എങ്ങനെയാണ് യുഎസ്സില്‍ എത്തിയതെന്ന് ഇപ്പോഴും അജ്ഞാതമാണ്. ജനുവരിയില്‍ 1300 നേരിട്ടുള്ള യാത്രക്കാര്‍ എത്തിയിരുന്നു. ആ മാസം മൊത്തം മൂന്ന് ലക്ഷത്തിലധികം യാത്രക്കാരാണ് ചൈനയില്‍ നിന്ന് നേരിട്ടെത്തിയത്. ഇതില്‍ 25 ശതമാനത്തോളം അമേരിക്കക്കാരാണ്. 60 ശതമാനത്തോളം യാത്രക്കാര്‍ അമേരിക്കന്‍ പൗരന്‍മാര്‍ അല്ല. വിമാനങ്ങളെല്ലാം ചൈനീസ് എയര്‍ലൈന്‍സിന് കീഴിലുള്ളതാണ്.