12 മാസത്തിനിടെ ഒമാൻ വിട്ടത് രണ്ടരലക്ഷത്തിലധികം പ്രവാസികൾ; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്
മസ്കറ്റ്; ഒമാനിലെ പ്രവാസികളുടെ എണ്ണത്തിൽ കുത്തനെ കുറവു വന്നതായി കണക്കുകൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ (എൻസിഎസ്ഐ) കണക്കുകൾ പ്രകാരം പ്രവാസികളുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് 1.4 മില്യൺ പ്രവാസി തൊഴിലാളികളാണ് ഉള്ളത്. കഴിഞ്ഞവർഷം സപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ അനുസരിച്ച് 277,728 പ്രവാസി തൊഴിലാളികളാണ് രാജ്യം വിട്ടത്.
സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രവാസികളുടെ എണ്ണം ഒരു ശതമാനമാണ് കുറഞ്ഞത്,അതായത് 14,336 പേർ രാജ്യം വിട്ടു.സ്വകാര്യമേഖലയിലെ പ്രവാസികളുടെ എണ്ണം 1.138 ദശലക്ഷമായി കുറഞ്ഞു. 17.4 ശതമാന ത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

2019 ലെ ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത 54,687 വിദേശികളിൽ നിന്ന് പൊതുമേഖലയിലെ പ്രവാസി സംഖ്യ 22.2 ശതമാനം ഇടിഞ്ഞ് 42,895 ആയി.ആഭ്യന്തര മേഖലയിലെ പ്രവാസികളുടെ എണ്ണം 13.8 ശതമാനം കുറഞ്ഞ് 253,697 ആയി.
എൻസിഎസ്‌ഐ ഡാറ്റ പ്രകാരം ഭൂരിഭാഗം പ്രവാസി തൊഴിലാളികളും മസ്‌കറ്റ് ഗവർണറേറ്റിലാണ് ജോലി ചെയ്യുന്നത്.രണ്ടാം സ്ഥാനത്ത് നോർത്ത് അൽ ബാറ്റിന, ധോഫർ, അൽ ദഖിലിയേ , സൗത്ത് അൽ ബറ്റിന, മുസന്ദം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.കാർഷിക, മത്സ്യബന്ധന മേഖലയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 മാസത്തിനിടെ ഈ മേഖലയിൽ 66 ശതമാനമാണ് വിദേശികളുടെ എണ്ണത്തിൽ കുറവ് വന്നത്.2019 ൽ 60,122 വിദേശികളായിരുന്നു ഈ മേഖലയിൽ ജോലി ചെയ്തിരുന്നത്.
നിർമാണമേഖലയിലും വലിയ ഇടിവാണ് സംഭവിച്ചത്. ഒരുവർഷത്തിനിടെ 24.8 ശതമാനം പ്രവാസി ജീവനക്കാരാണ് രാജ്യം വിട്ടത്. ഈ വർഷം തുടക്കത്തിൽ പ്രവാസികളുടെ എണ്ണം 490,206 ആയിരുന്നു. നിലവിൽ അത് 382,414 ആയി കുറഞ്ഞിട്ടുണ്ട്..രാജ്യത്തെ ഇന്ത്യൻ പൗരന്മാരുടെ സാന്നിധ്യം 21 ശതമാനം കുറഞ്ഞ് 492,276 ലെത്തി. 2019 അവസാനത്തോടെ ഇത് 617,730 ആയിരുന്നു.












Click it and Unblock the Notifications