ന്യൂസിലാന്റിലെ വൈറ്റ് ഐലന്റില്‍ വീണ്ടും അഗ്നി പര്‍വ്വത സ്‌ഫോടനത്തിന് സാധ്യത
ന്യൂസിലാന്റിലെ വൈറ്റ് ഐലന്റ് അഗ്‌നിപര്‍വ്വതം അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അഗ്‌നിപര്‍വ്വത വിദഗ്ധര്‍. ആദ്യ പൊട്ടിത്തെറിയില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. തിങ്കളാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ കാണാതായ 8 മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ദ്വീപിലെ നിലവിലെ സ്ഥിതി വളരെ അപകടകരമാണെന്ന് പൊലീസ് അറിയിച്ചു.
'നിങ്ങളുടെ പഴയ പദ്ധതികൾക്ക് പയറ്റാന്‍ കഴിയുന്ന പ്രാകൃത ഇന്ത്യയല്ല ഇത്'
വകാരി എന്നറിയപ്പെടുന്ന വൈറ്റ് ഐലന്റില്‍ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ വളരെയധികം വര്‍ധിച്ചതായി ജിയോളജിക്കല്‍ ഹസാര്‍ഡ് മോണിറ്ററിംഗ് ഗ്രൂപ്പായ ജിയോനെറ്റ് പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വലിയൊരു സ്‌ഫോടനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിയോനെറ്റിലെ ശാസ്ത്രജ്ഞന്‍ ബ്രാഡ് സ്‌കോട്ട് പറഞ്ഞു. ഇത് തിങ്കളാഴ്ചത്തെ സ്‌ഫോടനത്തിന് സമാനമായതോ അതിനേക്കാള്‍ വലുതോ ചെറുതോ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെയോടെ വീണ്ടെടുക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി സിവില്‍ ഡിഫന്‍സ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഡയറക്ടര്‍ സാറാ സ്റ്റുവര്‍ട്ട് ബ്ലാക്ക് പറഞ്ഞു. ദ്വീപിലെ നിലവിലെ സാഹചര്യം വളരെ പ്രതികൂലമാണെന്നും അതിനാല്‍ അത് സാധിച്ചില്ലെന്നും ബുധനാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അവര്‍ അറിയിച്ചു.
തിങ്കളാഴ്ച അഗ്നിപര്‍വ്വത സ്‌ഫോടനം നടക്കുമ്പോള്‍ 47 പേര്‍ വൈറ്റ് ഐലന്‍ഡിലുണ്ടായിരുന്നു. രാജ്യത്തിന്റെ വടക്കന്‍ ദ്വീപിന്റെ കിഴക്കന്‍ തീരത്ത് നിന്നും 48 കിലോമീറ്റര്‍ അകലെയുള്ള സജീവ അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. 6 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചപ്പോള്‍ 25 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. രക്ഷപ്പെട്ടവരുടെ ശരീരത്തിലും ശ്വാസകോശത്തിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഓസ്ട്രേലിയ, അമേരിക്ക, ജര്‍മ്മനി തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും ദ്വീപിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.