ഐഎസ്സിന്റെ പിടിയിലുള്ളത് തങ്ങളുടെ സൈനികരല്ലെന്ന് റഷ്യ; അപ്പോള്‍ തടവിലുള്ളതോ?
സിറിയയിലെ ഐ.എസ് വിരുദ്ധ ഏറ്റുമുട്ടലിനെതിരേ പിടിയിലായതായി പറയപ്പെടുന്ന രണ്ട് റഷ്യക്കാര്‍ തങ്ങളുടെ സൈനികരാണെന്നതിന് സ്ഥിരീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ്.
മോസ്കോ: സിറിയയിലെ ഐ.എസ് വിരുദ്ധ ഏറ്റുമുട്ടലിനെതിരേ പിടിയിലായതായി പറയപ്പെടുന്ന രണ്ട് റഷ്യക്കാര്‍ തങ്ങളുടെ സൈനികരാണെന്നതിന് സ്ഥിരീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ്. ബന്ദികളായ രണ്ടുപേര്‍ ആരാണെന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രസിഡന്റ് വ്ളാദ്മീര്‍ പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല മാധ്യമമായ അമാഖ് വെബ്സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയിലെ റൊസ്തൊവ്സ്കായ സ്വദേശിയായ റോമന്‍ സബൊളോന്റി, ദൊമൊഡെഡോസ്കി സ്വദേശി ഗ്രിഗറി സുര്കാനു എന്നിവര്‍ ഐ.എസ് തടവില്‍ കഴിയുന്നതിന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം വെബ്സൈറ്റ് പുറത്തുവിട്ടത്. സിറിയയിലെ പോരാട്ടം നടക്കുന്ന ദേര്‍ അസൂറിലെ അല്‍ ഷാലോ ഗ്രാമത്തില്‍ നടന്ന യുദ്ധത്തിനിടയിലാണ് റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഇവരെ പിടികൂടിയതെന്നായിരുന്നു ഐ.എസ്സിന്റെ അവകാശവാദം. സിറിയയില്‍ നിന്ന് തങ്ങളുടെ സൈനികരെ ആരും ബന്ദിയാക്കിയിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയവും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, റഷ്യന്‍ അധികൃതര്‍ സിറിയന്‍ യുദ്ധമുഖങ്ങളില്‍ നിയോഗിച്ച സ്വകാര്യ സുരക്ഷാ ഏജന്‍സികളില്‍ പെട്ടവരാണ് പിടിയിലായവരെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയിലെ തീവ്രദേശീയ വാദികളായ അക്സായസ്ക യുര്ത്ത എന്ന സംഘടനയിലെ അംഗമാണ് സബൊളോന്റി എന്നാണ് വിവരം. വാഗ്നര്‍ എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ അംഗമാണ് സുര്കാനുവെന്ന് അദ്ദേഹത്തിന്റെ സഹോദരനും വെളിപ്പെടുത്തിയിട്ടുണ്ട്. 2012-2013 കാലഘട്ടത്തിലാണ് ഇയാള്‍ സിറിയയില്‍ പോരാട്ടത്തിനെത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍ റഷ്യന്‍ സൈനിക ഓഫീസറായിരുന്ന ദിമിത്രി ഉത്കിന് എന്നയാള്‍ സ്ഥാപിച്ചതാണ് വാഗ്നര്‍ ഏജന്‍സി. 2015ല്‍ റഷ്യന്‍ സര്‍ക്കാര്‍ ഈ കമ്പനിക്കായി 170 മില്യന്‍ ഡോളര്‍ ചെലവഴിച്ചതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. സിറിയയില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ സൈനികരുടെ എണ്ണം കുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം സ്വകാര്യ ഏജന്‍സികളെ ഉപയോഗിക്കുന്നതെന്നാണ് ആരോപണം.