ഹമാസ് ഡ്രോണ്‍ വിദഗ്ധനെ കൊലപ്പെടുത്തിയ മൊസാദ് ഏജന്റ് ക്രൊയേഷ്യയില്‍ പിടിയില്‍
തൂനിസ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ ഡ്രോണ്‍ വിദഗ്ധനായിരുന്ന മുഹമ്മദ് അല്‍ സവാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രൊയേഷ്യയില്‍ വച്ച് അറസ്റ്റിലായതായി തുനീഷ്യ അറിയിച്ചു. 2016 ഡിസംബറില്‍ തുനീഷ്യയില്‍ വച്ചായിരുന്നു 49കാരനായ ഏവിയേഷന്‍ എഞ്ചിനീയറെ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് കൊലപ്പെടുത്തിയത്. വാഹനമോടിക്കുകയായിരുന്ന അദ്ദേഹത്തിനു നേരെ അക്രമിസംഘം തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
തങ്ങളുടെ സജീവ പ്രവര്‍ത്തകനായിരുന്ന സവാരിയുടെ കൊലപാതകത്തിനു പിന്നില്‍ മൊസാദിന്റെ ഏജന്റുമാരാണെന്ന് ഹമാസ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. 12 പേരുള്‍പ്പെട്ട സംഘം എങ്ങനെയാണ് കൊലപാതകം നടപ്പിലാക്കിയതെന്നും ഹമാസ് വെളിപ്പെടുത്തിയിരുന്നു. അതേസമയം, പിടിയിലായ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊലയാളി സംഘത്തിലെ ബോസ്‌നിയന്‍ പാസ്‌പോര്‍ട്ടുള്ള രണ്ടു പേരെ ഇതിനകം തിരിച്ചറിഞ്ഞതായും ഒരാള്‍ ക്രൊയേഷ്യയില്‍ പിടിയിലാണെന്നും തുനീഷ്യന്‍ കോടതി വക്താവ് സൊഫൈന്‍ സ്ലിറ്റി അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ വിട്ടുതരാൻ തുനീഷ്യ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബോസ്‌നിയന്‍ അധികൃതരില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതാണ് വിട്ടുകൊടുക്കാതിരിക്കാന്‍ കാരണം. പ്രതിയെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

2014ലെ ഫലസ്തീന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ ഹമാസ് ഉപയോഗിച്ച അബാബീല്‍ ഡ്രോണുകളുടെ നിര്‍മാണത്തിന് പിന്നില്‍ മുഹമ്മദ് അല്‍ സവാരിയായിരുന്നുവെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. നാലു മാസത്തെ നിരന്തരമായ നിരീക്ഷണത്തിനു ശേഷമാണ് അദ്ദേഹത്തെ മൊസാദ് വധിച്ചതെന്നും ഹമാസ് ആരോപിക്കുകയുണ്ടായി. കഴിഞ്ഞ മാസം ഫലസ്തീന്‍ ശാസ്ത്രജ്ഞന്‍ ഫാദി അല്‍ ബത്ശിനെ മലേഷ്യയില്‍ വച്ച് വെടിവച്ചുകൊന്നതിനു പിന്നിലും മൊസാദാണെന്ന് ആരോപണമുണ്ട്. ഏപ്രില്‍ 21ന് പ്രഭാത പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്കു പോകുവഴിയായിരുന്നു ബൈക്കിലെത്തിയ സംഘം അദ്ദേഹത്തെ വെടിവച്ചുകൊന്നത്.












Click it and Unblock the Notifications