ജോര്‍ജ് ബുഷിനു നേരെ ഷൂ എറിഞ്ഞ ഇറാഖ് മാധ്യമപ്രവര്‍ത്തകന്‍ പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്നു
ബഗ്ദാദ്: 2008ല്‍ ഇറാഖില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു നേരെ ഷൂ എറിഞ്ഞ ഇറാഖ് മാധ്യമപ്രവര്‍ത്തകന്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു. ശിയാ പണ്ഡിതന്‍ മുഖ്തദ അല്‍സദറിന്റെ പാര്‍ട്ടി ടിക്കറ്റിലാണ് ഇറാഖികള്‍ക്കിടയില്‍ വീരപരിവേഷമുള്ള മുന്‍തദര്‍ അല്‍ സൈദി മല്‍സരിക്കുന്നത്.
അഴിമതി തുടച്ചുനീക്കുമെന്നതാണ് സൈദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനം. നാടിനെ കട്ടുമുടിക്കുന്നവര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരേ ശക്തമായി നടപടി സ്വീകരിക്കുമെന്നും അത്തരക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നുമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. താനെന്നും അടിച്ചമര്‍ത്തവര്‍ക്കായി അധിനിവേശ ശക്തികള്‍ക്കും മര്‍ദ്ദക വിഭാഗങ്ങള്‍ക്കുമെതിരേയാണ് നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ തെറിവിളിച്ചുകൊണ്ടായിരുന്നു മുന്‍തദര്‍ അല്‍ സൈദി അദ്ദേഹത്തിനു നേരെ തന്റെ ഷൂ ഊരി എറിഞ്ഞത്. ഇറാഖീ ജനതയില്‍ നിന്നുള്ള വിടവാങ്ങല്‍ ചുംബനമാണിതെന്നു പറഞ്ഞുകൊണ്ടായിരുന്നു ഏറ്. ഇത് ഇറാഖിലെ വിധവകള്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം വിളിച്ചുപറയുന്നുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനു നേരെ ഷൂ എറിഞ്ഞത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
ഇല്ലാത്ത കാരണം പറഞ്ഞ് ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്കന്‍ പ്രസിഡന്റിനു നേരെ ഷൂ എറിഞ്ഞ അല്‍സൈദിയെ ജനങ്ങള്‍ വീര പുരുഷനായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ വിദേശരാജ്യത്തിലെ നേതാവിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ മൂന്നു വര്‍ഷം കോടതി ജയിലിടലടയ്ക്കുകയായിരുന്നു. പിന്നീട് തടവ് ഒരു വര്‍ഷമായി ചുരുക്കി. ഇദ്ദേഹത്തെ തടവിലാക്കിയതിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധം അലയടിച്ചിരുന്നു.
ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവര്‍ത്തനം മതിയാക്കി ഇറാഖ് യുദ്ധത്തിന്റെ ഇരകളെ സഹായിക്കുന്നതിനുള്ള പരിശ്രമങ്ങളിലേര്‍പ്പെട്ടു വരികയായിരുന്നു. അവര്‍ക്കായി അനാഥാലയങ്ങള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കുക, സൗജന്യ ചികില്‍സ ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണിപ്പോള്‍. താന്‍ അധികാരത്തിലെത്തുകയാണെങ്കില്‍ ഇറാഖ് യുദ്ധത്തിന് അമേരിക്കയെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിനല്‍കുകയും ജോര്‍ജ് ഡബ്ല്യു ബുഷിനെ യുദ്ധത്തിന് ഉത്തരവാദിയായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖില്‍ മെയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 24 ദശലക്ഷം വോട്ടര്‍മാരാണുള്ളത്.