യുകെയിൽ മലയാളി നഴ്സിനേയും മക്കളേയും കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവിന് 40 വർഷം തടവ്
ലണ്ടൻ: യുകെയില്‍ മലയാളിയായ നഴ്സിനേയും രണ്ടു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് 40 വർഷം തടവ് വിധിച്ച് കോടതി. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജു (52) വിനെയാണ് ശിക്ഷിച്ചത്. നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയുടേതാണ് വിധി.
ഭാര്യയുടെ ജീവനെടുക്കുമ്പോൾ ഇയാളുടെ രണ്ട് മക്കളും അതിന് സാക്ഷിയായിരുന്നുവെന്ന് വിധി പറയവെ കോടതി പറഞ്ഞു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തരത്തിലുള്ള യാതൊരു കാര്യങ്ങളും കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. മാത്രമല്ല ഇയാൾ ജോലിക്കിടയിൽ ഓൺലൈൻ ഡേറ്റിങ് ആപ്പിൽ സ്ത്രീകൾക്കായി തിരഞ്ഞിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നുവെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിലായിരുന്നു വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. നോര്‍ത്താംപ്ടണിലെ കെറ്ററിങ്ങിലുള്ള വീട്ടിൽ വെച്ച് തന്നെയായിരുന്നു മൂന്ന് പേരേയും സാജു കൊലപ്പെടത്തിയത്. ആദ്യം ഭാര്യയെ ആയിരുന്നു സാജു കൊലപ്പെടുത്തിയത്. 4 മണിക്കൂർ കഴിഞ്ഞായിരുന്നു മക്കളെ ആക്രമിച്ചത്. അഞ്ജു വീട്ടിൽ വെച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മക്കൾ മരിച്ചത്. മദ്യപിച്ചെത്തിയായിരുന്നു കൊല നടത്തിയത്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ സാജു കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തന്നെക്കാൾ 15 വയസിന് ഇളയതായ ഭാര്യ അഞ്ജുവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞത്. 40 വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് 92ാം വയസിലാകും സാജു ജയിൽ മോചിതനാകുക.
2012 ൽ പ്രണയിച്ചായിരുന്നു അഞ്ജുവും സാജുവും വിവാഹം കഴിച്ചത്. 2021-ലാണ് ഇരുവരും യുകെയിലേക്ക് മാറുന്നത്. കെറ്ററിങ്ങിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി. യുകെയില്‍ എത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ കോടതിയിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications