ഇന്ത്യക്കെതിരെ തിളച്ചുമറഞ്ഞ് പാകിസ്താന്; എണ്ണയൊഴിച്ച് മുശറഫിന്റെ വരവ്, 'കശ്മീര്‍ പാകിസ്താന്റെ രക്തം
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം ഇന്ത്യയ്ക്കെതിരായ വികാരം ആളിക്കത്തിക്കാനുള്ള ആയുധമാക്കുകയാണ് പാകിസ്താന് നേതാക്കള്‍. പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയ്ക്കെതിരെ ആഗോള വേദികളില്‍ ശക്തമായി ആഞ്ഞടിക്കുമ്പോള്‍, തീവ്രവാദി നേതാക്കളെല്ലാം ഇന്ത്യാ വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പാക് അധീന കശ്മീരില്‍ പതിനായിരങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് റാലി നടത്തുന്നത്.
അതിനിടെയാണ് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശറഫ് വീണ്ടും സജീവമാകുന്നത്. ഇമ്രാന് ഇന്ത്യക്കെതിരെ നീങ്ങാന്‍ ശക്തിയില്ലെന്ന് ചില നേതാക്കള്‍ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെയാണ് മുശറഫിന്റെ വരവ്. മാസങ്ങള്‍ക്ക് ശേഷം പൊതുജനങ്ങളെ അദ്ദേഹം വീണ്ടും സംബോധന ചെയ്തു. ആദ്യമായി അദ്ദേഹം വിഷയമാക്കിയത് കശ്മീര്‍ ആയിരുന്നു. മുശറഫിന്റെ നീക്കങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്....
പാകിസ്താന്റെ രക്തത്തില്‍...
പാകിസ്താന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് കശ്മീര്‍ എന്ന് മുശറഫ് പറയുന്നു. പാകിസ്താന്‍കാരും സൈന്യവും കശ്മീരി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാവിരുദ്ധത പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാനാണ് മുശറഫിന്റെ നീക്കം.
ഇപ്പോള്‍ ദുബായില്‍
മുശറഫ് ഇപ്പോള്‍ ദുബായിലാണ്. കാര്‍ഗില്‍ യുദ്ധകാലത്ത് പാകിസ്താന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. ആള് പാകിസ്താന് മുസ്ലിം ലീഗ് നേതാവായ മുശറഫ്, ഇസ്ലാമാബാദില് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ ടെലിഫോണ്‍ വഴി പ്രസംഗിക്കുകയായിരുന്നു. കാര്‍ഗില്‍ യുദ്ധവും അദ്ദേഹം പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
കാര്‍ഗില്‍ യുദ്ധം മറന്നോ
പാകിസ്താനെ ഇന്ത്യ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. പാകിസ്താന് സമാധാനത്തിന്റെ പാത സ്വീകരിക്കുമ്പോഴും ഇന്ത്യ ഭീഷണി മുഴക്കുന്നു. കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ സൈന്യം മറന്നെന്ന് തോന്നുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സഹായം ഇന്ത്യ തേടിയെന്നും മുശറഫ് അവകാശപ്പെട്ടു.
വീണ്ടും സജീവമാകുന്നു
പാര്‍ട്ടിയുടെ സ്ഥാപക ദിനാഘോഷത്തിലാണ് മുശറഫിന്റെ ഇന്ത്യാവിരുദ്ധ പ്രസംഗം. ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയത്തില്‍ മാസങ്ങളായി സജീവമല്ല മുശറഫ്. എന്നാല്‍ അദ്ദേഹം വീണ്ടും സജീവമാകുന്നുവെന്ന സൂചനയാണ് പുതിയ പ്രസംഗത്തിലുള്ളത്.
അവസാന രക്തത്തുള്ളി...
കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ആദ്യമായിട്ടാണ് മുശറഫ് വിഷയത്തില്‍ പ്രതികരിക്കുന്നത്. കശ്മീരിലെ സഹോദരങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. അവസാന രക്തത്തുള്ളി ഉറ്റി വീഴുന്നത് വരെ കശ്മീരിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മുശറഫ് പറഞ്ഞു.
പോരായ്മയായി കാണരുത്
സമാധാനം പുലരാന്‍ ആഗ്രഹിക്കുന്ന പാകിസ്താന്റെ നിലപാട് പോരായ്മയായി കാണരുത്. ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നല്കാന് പാകിസ്താന് സൈന്യത്തിന് സാധിക്കുമെന്നും എന്തുവില കൊടുത്തും കശ്മീരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷ കിട്ടാവുന്ന കേസിലെ പ്രതി
വധശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതിയാണ് മുശറഫ്. ഇദ്ദേഹത്തിനെതിരായ കേസിലെ വാദം ഈ മാസം 24 മുതല്‍ തുടര്‍ച്ചയായി കേള്‍ക്കാന്‍ പാകിസ്താന് കോടതി തീരുമാനിച്ചിട്ടുണ്ട്. പട്ടാള ഭരണാധികാരി ആയിരിക്കെ 2007ല്‍ ഭരണഘടന റദ്ദാക്കിയതാണ് കേസിന് ആധാരം. മദ്രസയില്‍ ആക്രമണം നടത്തി നിരവധി പേരെ സൈന്യം കൊലപ്പെടുത്തിയ കേസാണ് മറ്റൊന്ന്.
ഇന്ത്യയുമായി ചര്‍ച്ചയില്ലെന്ന് ഇമ്രാന്
കശ്മീരില്‍ ഇന്ത്യ നടപടി എടുത്ത ശേഷം പാകിസ്താന് ഇന്ത്യാ ബന്ധം തരംതാഴ്ത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീണറെ പാകിസ്താന് പുറത്താക്കി. കശ്മീരിലെ ഇടപെടലില്‍ നിന്ന് ഇന്ത്യ പിന്മാറുന്നത് വരെ ചര്‍ച്ചയില്ലെന്നാണ് ഇമ്രാന് ഖാന്റെ ഏറ്റവും ഒടുവിലെ പ്രതികരണം.
അതിര്‍ത്തി മാര്‍ച്ച്
അതിനിടെ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി മാര്‍ച്ച് നടക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് നിയന്ത്രണ രേഖയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. കശ്മീരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് സംഘാടകരായ ജെകെഎല്‍എഫ് പറയുന്നു. ഐക്യകശ്മീര്‍ വേണമെന്നാണ് ജെകെഎല്‍എഫിന്റെ ആവശ്യം.
തള്ളാതെ ഇമ്രാന്
ഇമ്രാന് ഖാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാര്‍ച്ച് മുസാഫറാബാദ്-ശ്രീനഗര്‍ ഹൈവേയില്‍ പോലീസ് തടഞ്ഞിരിക്കുകയാണ്. എന്നാല്‍ മാര്‍ച്ചിനെ ഇമ്രാന് ഖാന് തള്ളിപ്പറഞ്ഞിട്ടില്ല. നിയന്ത്രണരേഖ കടക്കരുത് എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്തുവില കൊടുത്തും മാര്‍ച്ച് ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് ജെകെഎല്‍എഫ് പറയുന്നത്.
അമേരിക്കയെ അറിയിച്ചു
മാര്‍ച്ച് നടക്കുന്ന പശ്ചാത്തലത്തില്‍ പാക് അധീന കശ്മീരിലെ സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. അതിര്‍ത്തിക്കിപ്പുറം ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം പാകിസ്താന് അമേരിക്കയെ അറിയിച്ചു.
പിന്തുണ ലഭിക്കാതെ പാകിസ്താന്
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാമതൊരു രാജ്യം ഇടപെടേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്. ഐക്യരാഷ്ട്രസഭയില്‍ പോലും പാകിസ്താന് മതിയായ പിന്തുണ ലഭിച്ചില്ല. ഇന്ത്യയുടെ നിലപാടിനാണ് അംഗീകാരം കിട്ടിയത്. അതേസമയം, തുര്‍ക്കിയും മലേഷ്യയും പാകിസ്താനൊപ്പം നിലയുറപ്പിച്ചു.
സോണിയ ടച്ച്; വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്, മധ്യപ്രദേശിലെ നീക്കം മഹാരാഷ്ട്രയിലും