മുര്‍സിയുടെ മരണം കൊലപാതകം; അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ബ്രദര്‍ഹുഡ്
കെയ്റോ: മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് മുഹമ്മദ് മര്‍സിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മുസ്ലിം ബ്രദര്‍ ഹുഡ്. മുര്‍സിയുടെ മരണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും മുഴുവന്‍ ഈജിപ്തുകാരോടും മുര്‍സിയുടെ സംസ്കാരത്തില്‍ ഒത്തുചേരാനും ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്താകമാനമുള്ള ഈജിപ്ഷ്യന്‍ എംബസികുളുടെ മുന്നില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും സംഘടന ആഹ്വാനം ചെയ്തു.
മുര്‍സിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ലണ്ടനിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് സുഡാന്‍ പ്രതികരിച്ചത്. അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മുര്‍സിയുടെ മരണത്തില്‍ ആംനസ്റ്റി ഇന്‍റര്‍നാഷണലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. തടവ് സമയത്ത് മുര്‍സിയ്ക്ക് നല്‍കിയ ചികിത്സയില്‍ ഗുരുതരമായ ചോദ്യങ്ങളയുരന്നുണ്ടെന്ന് ആംനസ്റ്റി മിഡില്‍ഈസ്റ്റ് ഡയറക്ടര്‍ മഗ്ദലീന മുഗ്‌റബി പറഞ്ഞു. ഈജിപ്ത് സര്‍ക്കാരാണ് മുര്‍സിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

മുഹമ്മദ് മുര്‍സിയെ ഈജിപ്ത് സര്‍ക്കാര്‍ ജയിലില്‍ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും അദ്ദേഹം മരണം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും 2018ല്‍ ബ്രിട്ടീഷ് എംപിമാരും അഭിഭാഷകരുമടങ്ങുന്ന സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഡിറ്റന്‍ഷന്‍ റിവ്യു പാനല്‍ (ഡിആര്‍പി) റിപ്പോര്‍ട്ടിലാണ് മുര്‍സിക്ക് ചികിത്സയടക്കം നിഷേധിച്ചിരിക്കുകയാണെന്ന് പറഞ്ഞിരുന്നത്.
അതിനിടെ, മുഹമ്മദ് മുര്‍സിയുടെ മൃതദേഹം കെയ്റോയിലെ നസര്‍ നഗരത്തില്‍ ഖബറടക്കം നടത്തിയതായി മകന്‍ അഹമ്മദ് മുര്‍സി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മകനുൾപ്പടേയുള്ള ഏതാനും ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു. ജൻമദേശമായ ഷർഖിയ പ്രവിശ്യയിൽ ഖബറടക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈജിപ്ത് സർക്കാർ ഇത് അനുവദിച്ചില്ല. 2011ൽ അറബ് വസന്തത്തിനു പിന്നാലെ ഈജിപ്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായിരുന്നു മുഹമ്മദ് മുർസി.












Click it and Unblock the Notifications