'ഫ്രഞ്ചുകാരെ കൊല്ലാൻ മുസ്ലിങ്ങൾക്ക് അവകാശമുണ്ട്';മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്തു
പാരിസ്; ഫ്രാന്‍സിലെ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചതിന് മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു. ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല ചെയ്യാനുള്ള അവകാശം മുസ്ലിങ്ങൾക്കുണ്ടെന്നായിരുന്നു ഫ്രാൻസിലെ കൊലപാതകങ്ങളെ കുറിച്ചുള്ള മഹാതിറിൻറെ വിവാദ പ്രതികരണം.
'ചരിത്രം പരിശോധിച്ചാൽ ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊലപ്പെടുത്താനുള്ള അവകാശം മുസ്ലീങ്ങൾക്ക് ഉണ്ട്.എന്നാൽ കണ്ണിന് പകരം കണ്ണ് എന്ന നിലയിൽ ഇതുവരെ മുസ്ലീങ്ങൾ പ്രതികരിച്ചിട്ടില്ല.കോപാകുലനായ ഒരാൾ ചെയ്തതിന് നിങ്ങൾ എല്ലാ മുസ്‌ലിംകളെയും മുസ്‌ലിം മതത്തെയും കുറ്റപ്പെടുത്തിയതിനാൽ, ഫ്രഞ്ചുകാരെ ശിക്ഷിക്കാൻ മുസ്‌ലിംകൾക്ക് അവകാശമുണ്ട്. പക്ഷെ ഫ്രഞ്ചുകാർ ഒരിക്കലും അങ്ങനെ ചെയ്യരുത്. അതിന് പകരം മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാനാണ് ഫ്രഞ്ച് ജനതയെ പഠിപ്പിക്കേണ്ടത്.ബഹിഷ്‌കരണത്തിന് ഈ വർഷങ്ങളിലെല്ലാം ഫ്രഞ്ചുകാർ ചെയ്ത തെറ്റുകൾക്ക് പരിഹാരം കാണാൻ കഴിയില്ല, മഹാതീർ ട്വീറ്റ് ചെയ്തു.
പ്രവാചകനുമായി ബന്ധപ്പെട്ട കാർട്ടൂൺ ക്ലാസിൽ പ്രദർശിപ്പിച്ച ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊല ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധമാണ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഉയർത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിയമം ശക്തിപ്പെടുത്തുമെന്ന് മക്രോൺ പറഞ്ഞിരുന്നു.ഇമ്മാനുവല്‍ മാക്രോണിന്റെ നിലപാടിനെതിരെ തുടര്‍ച്ചയായി 13 ഓളം ട്വീറ്റുകകളിലൂടെയാണ് മഹാതിർ പ്രതികരിച്ചത്.
അതേസമയം ട്വീറ്റിനെതിരെ പ്രതിഷേധം ഉയർന്നതോടെ ട്വീറ്റ് തീവ്രവാദത്തേയും ആക്രമണത്തേയും ന്യായീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ പോസ്റ്റ് നീക്കംചെയ്തു. എന്നാൽ മഹാതിറിന്റെ ട്വിറ്റർ അക്കൗണ്ട്തന്നെ സസ്പെന്റ് ചെയ്യണമെന്ന് ഫ്രാൻസിന്റെ ഡിജിറ്റൽ മേഖല സെക്രട്ടറിയായ സെഡ്രിക്കോ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ട്വിറ്റര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ട്വിറ്റ് പോളിസികൾ ലംഘിച്ചുവെന്ന മുന്നറിയി്പ് മാത്രമായിരുന്നു ട്വിറ്റർ ആദ്യം നൽകിയിരുന്നത്. എന്നാൽ വിമർശനങ്ങൾ ശക്തമായതോടെ ട്വീറ്റ് മുഴുവൻ ട്വിറ്റർ നീക്കം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ വച്ച് കത്തികൊണ്ടുള്ള ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരു സ്ത്രീയുടെ കഴുത്ത് അക്രമി അറുത്തുമാറ്റിയിരുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Recommended Video