മ്യാന്‍മറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍; റോഹിംഗ്യന്‍ മുസ്ലിംകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി!
Recommended Video
യാംഗൂണ്‍: ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിംകളുടെ പലായനത്തില്‍ കലാശിച്ച മ്യാന്‍മറിലെ സൈനിക അതിക്രമങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ പുറത്തുവരുന്നത് കൂടുതല്‍ നടുക്കുന്ന വാര്‍ത്തകള്‍.
അഞ്ച് കൂട്ടക്കുഴിമാടങ്ങള്‍
സൈനികര്‍ നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് ഗ്രാമീണരെ കൂട്ടത്തോടെ കൊന്നൊടുക്കിയ ശേഷം ഒന്നിച്ച് കുഴിച്ചുമൂടിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവിടെ ഇത്തരം അഞ്ച് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി അസോസിയറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചുരുങ്ങിയത് 400 ലേറെ പേരെങ്കിലും ഈ രീതിയില്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട മൊബൈല്‍ ചിത്രങ്ങള്‍, വീഡിയോകള്‍, സാക്ഷിമൊഴികള്‍, ബന്ധുക്കളുടെ വിവരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് അസോസിയറ്റഡ് പ്രസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വെടിവച്ചുകൊന്നത് കളിക്കുന്നതിനിടയില്‍
കൂട്ടക്കൊല നടന്ന ഒരിടത്ത് പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഫുട്‌ബോല്‍ മല്‍സരത്തിന് സമാനമായ ചിന്‍ലോണ്‍ എന്ന പ്രാദേശിക കളിക്കായി ഗ്രൗണ്ടില്‍ ടീംവിളിച്ചുകൊണ്ടിരിക്കെ സൈന്യം അവരെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൊല്ലപ്പെടാതെ രക്ഷപ്പെട്ട നൂര്‍ ഖാദിര്‍ എന്നയാള്‍ തന്റെ ആറ് സുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ രണ്ട് കുഴികളിലായി മറവ്‌ചെയ്ത രീതിയില്‍ കണ്ടെത്തിയതായി വ്യക്തമാക്കി. അവര്‍ ധരിച്ചിരുന്ന ജഴ്‌സിയുടെ നിറം നോക്കിയാണ് താന്‍ ആളുകളെ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മഴപെയ്തപ്പോള്‍ മൃതദേഹങ്ങള്‍ പുറത്തായി
ആഗസ്ത് 27നാണ് കൂട്ടക്കൊല നടന്നതെന്നാണ് കരുതുന്നത്. കൂട്ടക്കൊലയുടെ തെളിവുകള്‍ നശിപ്പിക്കാന്‍ സൈന്യം ശ്രമങ്ങള്‍ നടത്തിയതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്ന് കുഴിച്ചുമൂടിയതിനാല്‍ വേണ്ടത്ര ആഴം കുഴികള്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ പിന്നീടുണ്ടായ മഴയില്‍ മുകളിലെ മണ്ണ് നീങ്ങി മൃതദേഹം പുറത്തുകാണുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് പ്രദേശവാസികള്‍ മൊബൈലില്‍ പകര്‍ത്തിയത്. സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം വിശദമായി അന്വേഷിക്കുകയും മ്യന്‍മറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഏഷ്യ ഡെപ്യൂട്ടി ഡയരക്ടര്‍ ഫില്‍ റോബര്‍ട്‌സണ്‍ ആവശ്യപ്പെട്ടു.
കൂട്ടക്കൊലകള്‍ ആസൂത്രിതം
ഗു ദ്യാര്‍ പിന്‍ ഗ്രാമത്തില്‍ നടന്ന കൂട്ടക്കൊല ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമാണ്. കാരണം മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാതിരിക്കാന്‍ കൊന്നതിന് ശേഷം അവ വികൃതമാക്കുന്നതിനായി സൈന്യം ആസിഡ് കണ്ടെയ്‌നറുകള്‍ കൈയില്‍ കരുതിയിരുന്നു. എത്രമാത്രം തയ്യാറെടുപ്പോടെയാണ് സൈന്യം കൂട്ടക്കൊല നടത്തിയതെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കൂട്ടക്കൊലകളുടെ സ്വഭാവം വച്ചുനോക്കുമ്പോള്‍ ലക്ഷണമൊത്ത വംശഹത്യയാണെന്ന് വ്യക്തമാണെന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള മ്യാന്‍മറിലെ യു.എന്‍ പ്രത്യേക ദൂതന്‍ യാംഗ്ഹീ ലീ കുറ്റപ്പെടുത്തി.
മഞ്ഞുമലയുടെ തല മാത്രമെന്ന് ആംനെസ്റ്റി
നേരത്തേ ഇന്‍ ഡിന്‍ ഗ്രാമത്തില്‍ കണ്ടെത്തിയ 10 മൃതദേഹങ്ങളുടെ ഉത്തരവാദിത്തം മ്യാന്‍മര്‍ സൈന്യം ഏറ്റെടുത്തിരുന്നു. സപ്തംബറില്‍ നടന്ന കൂട്ടക്കൊലയിലെ ഇരകളുടെ കുഴിമാടങ്ങള്‍ ഡിസംബറില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ കുറ്റസമ്മതം. അതേസമയം ഭീകരവാദികളാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യം ഇതിന് ന്യായമായി പറഞ്ഞത്. ഈ കണ്ടെത്തല്‍ മഞ്ഞുമലയുടെ അഗ്രപാളി മാത്രമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞിരുന്നു. കലാപം തുടങ്ങിയ 2017 ആഗസ്ത് മുതല്‍ ആറര ലക്ഷത്തിലേറെ പേര്‍ മ്യാന്‍മറില്‍ നിന്ന് അഭയാര്‍ഥികളായി അയല്‍ രാജ്യമായ ബംഗ്ലാദേശിലെത്തിയിരുന്നു.