യുഎൻ അന്വേഷണ സംഘത്തെ രാജ്യത്ത് പ്രവേശിപ്പിക്കില്ല! കാരണം വ്യക്തമാക്കി മ്യാൻമാർ സർക്കാർ
യുഎന്നിന്റെ മനുഷ്യാവകാശ പ്രവർത്തക യാംഗി ലീയ മ്യാൻമാർ സന്ദർശിക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് വിലക്കുമായി മ്യാൻമാർ രംഗത്തെത്തിയിരിക്കുന്നത്.
നായ്പോഡോ: യുഎൻ മനുഷ്യാവകാശ സംഘത്തിന് മ്യാൻമാറിൽ വിലക്ക്. റോഹിങ്ക്യൻ ജനങ്ങൾക്കെതിരെയുള്ള വംശീയ അതിക്രമങ്ങൾ അന്വേഷിക്കുന്ന യുഎൻ മനുഷ്യാവകാശ സംഘടനയെയാണ് രാജ്യത്തിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. യുഎന്നിന്റെ മനുഷ്യാവകാശ പ്രവർത്തക യാംഗി ലീയ മ്യാൻമാർ സന്ദർശിക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് വിലക്കുമായി മ്യാൻമാർ രംഗത്തെത്തിയിരിക്കുന്നത്.
ആർകെ നഗറിൽ വോട്ടെടുപ്പു തുടങ്ങി; മണ്ഡലത്തിൽ കനത്ത സുരക്ഷ
യാംഗി ലീയുടെ മുൻകാലം പരിശോധിച്ചാൽ പക്ഷാപാതമായി അവർ പ്രവർത്തിക്കാൻ ഇടയില്ല. ഇതിനെ തുടർന്നാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന് മ്യാൻമാർ പറഞ്ഞു. ജൂലൈയിൽ മ്യാൻമാറിലെ റരാഖിൻ സന്ദർശിച്ചിരുന്ന ലീ ഇവിടത്തെ അവസ്ഥ ഭീകരം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത് സർക്കാരിനെ ചെടിപ്പിച്ചിരുന്നു. ഇതാകും വിലക്കിനുള്ള മറ്റൊരു കാരണമെന്ന് കരുതുന്നു.
മ്യാൻമാർ സർക്കാർ കുറ്റക്കാർ
റോഹിങ്ക്യകളെ രാജ്യത്തിൽ നിന്ന് തുടച്ചു നീക്കാനുള്ള ശ്രമമാണ് മ്യാൻമാറിൽ സൈന്യം നടത്തുന്നതെന്നു യുഎൻ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നു. മ്യാൻമാറിൽ സൈന്യം നടത്തിയ കൂട്ടബലാത്സംഗങ്ങളുടേയും കൊലപാതകങ്ങളുടേയും കണക്കുകളും യുഎൻ ശേഖരിച്ചിട്ടുണ്ട്. മേഖലയിൽ സൈന്യം ചെയ്യുന്ന ക്രൂരതകൾ പുറത്തുവരാതിരിക്കാൻ വടക്കൻ രാഖിനിൽ മാധ്യമപ്രവർത്തകരെ വിലക്കിയിരുന്നു.
മടങ്ങിപോകുന്നത് ഭയത്തോടെ
ബംഗ്ലാദേശിൽ നിന്ന് ജനങ്ങൾ ഭീതിയോടെയാണ് തിരികെ പോകുന്നത്. ഇനിയും നരക സമാനമായ ഒരു അവസ്ഥ തങ്ങൾക്ക് ആവർത്തിക്കുമോ എന്ന ഭീതി ജനങ്ങൾക്കുണ്ട്.തങ്ങൾക്കു സുരക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ മ്യാൻമാറിലേയ്ക്ക് മടങ്ങി പോവുകയുള്ളൂവെന്നും അവർ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ സൗകര്യങ്ങൾ വളരെ കുറവാണ്. എങ്കിലും സമാധാനമായി ജീവിക്കാൻ കഴിയുന്നുണ്ടെന്ന് അഭയാർഥികൾ പറയുന്നുണ്ട്.
പൂർണ്ണ സുരക്ഷ ഉറപ്പാക്കണം
മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ മടക്കി അയക്കാൻ കഴിയില്ലെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന്റെ ഭാഗമായി മ്യാൻമാറിലേയ്ക്ക് തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ധാരണയായിട്ടുണ്ട്.
പൗരത്വം
വർഷങ്ങളായി മ്യാൻമാറിൽ താമസിക്കുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് മ്യാൻമാർ പൗരത്വം നൽകിയിട്ടില്ല. ഇവർക്ക് പൗരത്വം നൽകണമെന്നുള്ള ആവശ്യം ജനങ്ങൾ ഉയർത്തിയിട്ടുണ്ട്. എങ്കിൽ മാത്രമേ രാജ്യത്തിലേയ്ക്ക് തിരിച്ച് പോവുകയുള്ളൂവെന്ന് അഭയാർഥികൾ അറിയിച്ചിട്ടുണ്ട്.