നരേന്ദ്ര മോദിക്കും ഇമ്രാൻ ഖാനും ഇടയിൽ മഞ്ഞുരുക്കം, നേതാക്കളുടെ മുഖം തെളിഞ്ഞു, കൈ കൊടുത്തു!
ബിഷ്കെക്: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അതിന് ശേഷം ചര്‍ച്ചകളൊന്നും നടന്നില്ല. ബിഷ്കെകില് നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് പുൽവാമയ്ക്കും ബലാക്കോട്ടിനും ശേഷം നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും ആദ്യമായി ഒരുമിച്ചെത്തിയത്.
എന്നാല്‍ ഉച്ചകോടിയുടെ ആദ്യദിനം ഇരുനേതാക്കളും സംസാരിക്കുകയോ എന്തിന് മുഖത്ത് പോലും നോക്കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ ഉച്ചകോടിയുടെ രണ്ടാം ദിനം നേതാക്കള്‍ക്കിടയിലെ മഞ്ഞുരുകി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ബന്ധം വഷളായി
പുല്‍വാമയും ബലാക്കോട്ടും ഇന്ത്യ-പാക് ബന്ധങ്ങളെ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഭീകരവാദത്തിന് എതിരെ നടപടിയെടുക്കാതെ പാകിസ്താനുമായി ഇനിയൊരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്നതാണ് ഇന്ത്യയുടെ നിലപാട്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചുവെങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നു.
മുഖത്ത് പോലും നോക്കിയില്ല
ഈ സാഹചര്യത്തിലാണ് ഷാങ്ഹായി ഉച്ചകോടിയില്‍ വെച്ച് മോദിയും ഇമ്രാന് ഖാനും കണ്ടുമുട്ടുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നപരിഹാരത്തിന് രാഷ്ട്രത്തലവന്മാര് തമ്മില്‍ ചര്‍ച്ചയുണ്ടാകുമോ എന്നുളള ആകാംഷകള്‍ക്ക് ഉച്ചകോടിയുടെ ഒന്നാം ദിവസം തന്നെ വിരാമമായി. ഇരുനേതാക്കളും മുഖത്ത് പോലും നോക്കിയിരുന്നില്ല.
അത്താഴ വിരുന്നിൽ ഒരുമിച്ച്
ബിഷ്കെകിലെ ഫ്രൂന്‍സ് ഹോട്ടലില്‍ വെച്ച് കിര്‍ഗിസ്ഥാന്‍ പ്രസിഡണ്ട് നല്കിയ അത്താഴ വിരുന്നില്‍ മോദിയും ഇമ്രാന് ഖാനും പങ്കെടുത്തിരുന്നു. എന്നാല്‍ ഒരു മേശയ്ക്ക് ഇരുപുറവും ഇരുന്നിട്ടും ഇരുവരും കണ്ടതായി പോലും ഭാവിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്ന് മാത്രമല്ല ഇമ്രാനെ മുന്നിലിരുത്തി ഉച്ചകോടിയില്‍ ഭീകരവാദത്തിന് എതിരെ മോദി ശക്തമായി പ്രതികരിക്കുകയും ചെയ്തു.
ആഞ്ഞടിച്ച് പ്രധാനമന്ത്രി
രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ഇമ്രാന് ഖാന് ഉച്ചകോടിക്കിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തളളി. മാത്രമല്ല പാകിസ്താന്റെ പേരെടുത്ത് പറയാതെ പാക് പ്രോത്സാഹനത്തില്‍ ഭീകരവാദം വളര്‍ത്തുന്നതിനെതിരെ ഇന്ത്യന്‍ പ്രധാനമന്ത്രി ആഞ്ഞടിക്കുകയും ചെയ്തു. ഭീകര സംഘടനകളെ സഹായിക്കുന്നവരും ഉത്തരവാദികളാണെന്ന് തുറന്നടിച്ചു.
ഒടുവിൽ മഞ്ഞുരുകി
ഇതോടെ പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളും ഔദ്യോഗികമായി നീങ്ങുന്നത് വൈകുമെന്നുറപ്പായി. എന്നാല്‍ നേതാക്കള്‍ക്കിടയിലെ മഞ്ഞുരുകലിന് ഉച്ചകോടിയുടെ രണ്ടാം ദിനം വേദിയായി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രത്തലവന്മാര് ഇരിക്കുന്ന ലീഡേഴ്സ് ലോഞ്ചില്‍ വെച്ച് മോദിയും ഇമ്രാന് ഖാനും അഭിവാദ്യം ചെയ്യുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തു.
ഹസ്തദാനം നടത്തി
ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് മോദിയുമായി ഇമ്രാന് സംസാരിച്ചത് എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുനേതാക്കളും ഹസ്തദാനം നടത്തിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറയുന്നു. എന്നാലിത് കുശല സംഭാഷണം മാത്രമാണെന്നും ഔദ്യോഗിക കൂടിക്കാഴ്ച അല്ലെന്നുമാണ് വിവരം.
സമാധാന നീക്കങ്ങളുടെ ഭാവിയെന്ത്
ഈ സൗഹൃദ സംഭാഷണം ഇന്ത്യ-പാക് പ്രശ്നപരിഹാരത്തിനുളള ഔദ്യോഗിക നീക്കങ്ങള്‍ക്ക് തുടക്കമാകുമോ എന്നാണിനി കണ്ടറിയേണ്ടത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുളള നീക്കം ഇന്ത്യ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇമ്രാന് നിരവധി തവണ കത്ത് അയക്കുകയും മോദി തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു.
വാലിന് തീ പിടിച്ചോടി കോൺഗ്രസ് നേതാക്കൾ, മുഖം കൊടുക്കാതെ രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് 'രക്ഷപ്പെട്ടു'!