മോദി വളരെ അടുത്ത സുഹൃത്തെന്ന് ട്രംപ്: യുക്രൈനില്‍ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് മോദി
വാഷിങ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപ് നരേന്ദ്ര മോദി കൂടിക്കാഴ്ച. മോദി ഏറ്റവും അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയ ട്രംപ് കഴിഞ്ഞ നാല് വർഷവും ഞങ്ങള്‍ തമ്മില്‍ സുഹൃദ് ബന്ധം നിലനിർത്തിയിരുന്നുവെന്നും വ്യക്തമാക്കി. കൂടിക്കാഴ്ചയിലൂടെ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഇരു രാജ്യങ്ങളുടേയും പുരോഗതിക്ക് വേണ്ട ഒരുമിച്ച് മുന്നേറുമെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. നരേന്ദ്ര മോദിക്കൊപ്പം വിദേശ കാര്യവകുപ്പ് മന്ത്രി എസ് ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഡൊണാൾഡ് ട്രംപിന് പുറമെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ശതകോടീശ്വരനുമായ എലോൺ മസ്കുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി "അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്താണ്. വളരെക്കാലമായി ഞങ്ങൾക്കിടയില്‍ അത്ഭുതകരമായ ഒരു ബന്ധമുണ്ട്. കൂടിക്കാഴ്ചയിലൂടെ മികച്ച ചില വ്യാപര ബന്ധങ്ങള്‍ കൊണ്ടുവരും " ഓവൽ ഓഫീസിൽ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.

ട്രംപിന്റെ രണ്ടാം ടേമില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ വ്യാപാരം, കുടിയേറ്റം, ഉക്രെയ്നിലെ യുദ്ധം തുടങ്ങിയ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചർച്ചാ വിഷയങ്ങളായി മാറിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും ഒന്നിലേറെ തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.
കൂടിക്കാഴ്ചയില്‍ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ, രാജ്യം സമാധാനത്തിനൊപ്പം നിൽക്കുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടി. "ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് ഞാൻ ഇതിനോടകം റഷ്യന്‍ പ്രസിഡന്റ് പുടിനോട് പറഞ്ഞിട്ടുണ്ട്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു.
റഷ്യയുടെ വ്‌ളാഡിമിർ പുടിനുമായും ഉക്രെയ്‌നിന്റെ വോളോഡിമർ സെലെൻസ്‌കിയുമായും ട്രംപ് വെവ്വേറെ ഫോൺ സംഭാഷണങ്ങൾ നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഉക്രെയ്നും ചർച്ചകളിൽ "ഭാഗമാകുമെന്നും" പുടിൻ "സമാധാനം ആഗ്രഹിക്കുന്നു" എന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ട്രംപും വ്യക്തമാക്കി. ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിനുശേഷം, പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും നിരവധി തവണ സംസാരിച്ചു. കഴിഞ്ഞ വർഷം രണ്ട് നേതാക്കളുമായും അദ്ദേഹം നേരിട്ട് കണ്ട് വിഷയം സംസാരിക്കുകയും ചെയ്തു.
അതേസമയം നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് പരസ്പര നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തീരുമാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. വ്യാപാര കാര്യത്തിൽ ശത്രുക്കളേക്കാൾ പ്രശ്നക്കാരാണ് യുഎസിന്റെ മിത്രങ്ങളാണെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നികുതി ഓരോ രാജ്യങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെടും. മൂല്യവർദ്ധിത നികുതി ഉൾപ്പെടെയുള്ള ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കും നികുതി നിശ്ചയിക്കുക.












Click it and Unblock the Notifications