ഏഴ് മിനിട്ടിന്റെ 'ഭീകരാന്തരീക്ഷം'!!! അത് കടന്നപ്പോള്‍ വിടര്‍ന്ന പ്രതീക്ഷകള്‍... ചൊവ്വാദോഷം മാറുമോ?
കേപ്പ് കനാവറല്‍: പ്രകാശത്തിന്റെ വേഗം എന്നത് സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ ആണ്. ബഹിരാകാശത്തെ കാര്യങ്ങള്‍ പലതും പ്രകാശവേഗത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പറയാറുള്ളത്. പക്ഷേ, മനുഷ്യ നിര്‍മിത വസ്തുക്കളുടെ കാര്യത്തില്‍ അത്തരം ഒരു പതിവില്ല.
ചരിത്രം കുറിച്ച് നാസ... ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങി!!
ഗ്രഹാന്തര യാത്രകള്‍ എന്നത് മനുഷ്യന്റെ എക്കാലത്തേയും ആഗ്രഹമാണ്. ചന്ദ്രനില്‍ കാല് കുത്തിയ മനുഷ്യന് അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാവില്ലെന്നുറപ്പ്. പക്ഷേ, അതിന് വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തണം. അതിന്റെ കൂടി ഭാഗമായിട്ടാണ് ഗ്രഹാന്തര പര്യവേക്ഷണങ്ങള്‍ നടക്കുന്നത്.
ഇപ്പോള്‍ നാസയുടെ ചൊവ്വ പര്യവേക്ഷണത്തിന്റെ ഭാഗമായി 'ഇന്‍സൈറ്റ്' വിജയകരമായി ചൊവ്വയില്‍ എത്തിയിരിക്കുകയാണ്. നമ്മുടെ കണക്കില്‍ ഏഴ് മിനിട്ട് എന്നത് ഒരു വലിയ സമയ ദൈര്‍ഘ്യം അല്ല, പക്ഷേ, ഇന്‍സൈറ്റിന് ആ ഏഴ് മിനിറ്റ് ഏറെ നിര്‍ണായകം ആയിരുന്നു.
ആറ് മാസം മുമ്പ്
2018 മെയ് അഞ്ചിനാണ് ഇന്‍സൈറ്റ് പറന്നുയരുന്നത്. ഇന്റീരിയല്‍ എക്‌സ്‌പ്ലൊറഷേന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ്, ജിയോഡെസി ആന്റ് ഹീറ്റ് ട്രാന്‍സ്‌പോര്‍ട്ട് എന്നതിന്റെ ചുരുക്കെഴുത്താണ് ഇന്‍സൈറ്റ്. ഇതുവരെ നടന്ന മറ്റ് ചൊവ്വ പര്യവേക്ഷണ പേടകങ്ങളെ പോലെ അല്ല ഇന്‍സൈറ്റ് എന്ന പ്രത്യേകതയും ഉണ്ട്.
ഉപരിതലത്തിന് അടിയിലേക്ക്
മുമ്പും ചൊവ്വ പര്യവേക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യയുടെ സ്വന്തം മംഗള്‍യാന്‍ ഉള്‍പ്പെടെ. അവയുടെ എല്ലാം പഠന ലക്ഷ്യം ചൊവ്വയുടെ ഉപരതില പഠനം ആയിരുന്നു. എന്നാല്‍ ഇന്‍സൈറ്റ് ലക്ഷ്യം വയ്ക്കുന്നത് ഉപരിതലത്തിന് അടിയിലുള്ള വിശദമായ പഠനങ്ങള്‍ ആണ്.
ഏഴ് മിനിട്ടിന്റെ ഭീകരാന്തരീക്ഷം!
ഇനിയാണ് നേരത്തെ പറഞ്ഞ ആ ഏഴ് മിനിട്ടുകളെ കുറിച്ച് പറയാന്‍ പോകുന്നത്. ആറ് മാസം കാത്തിരുന്നെങ്കിലും ആ ഏഴ് മിനിട്ടുകള്‍ വിജയകരമായി കടന്നുപോയില്ലെങ്കില്‍ എല്ലാം വൃഥാവിലാകുമായിരുന്നു. ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച്, ചൊവ്വയുടെ മണ്ണില്‍ ഇന്‍സൈറ്റ് സ്പര്‍ശിക്കുന്നതുവരെയുള്ളതായിരുന്നു ആ സമയം.
കൃത്യമായിരുന്നു അത്...
നവംബര്‍ 27 ന് പുലര്‍ച്ചെ 1.23 ന് ആണ് ഇന്‍സൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. നാസയിലെ ശാസ്ത്രജ്ഞര്‍ മാത്രമല്ല, ലോകമെമ്പാടും ഉള്ള ബഹിരാകാശ ശാസ്ത്ര കുതുകികള്‍ മുഴുവനും പിന്നീടുള്ള നിമിഷങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ 1.30 ന് ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയുടെ മണ്ണില്‍ 'കാല് കുത്തി'. സോളാര്‍ പാനലുകള്‍ നിവര്‍ത്തി!
ചൊവ്വാദോഷം മാറുമോ
ചൊവ്വയിലേക്കുള്ള വണ്‍വേ ട്രിപ്പ് എന്ന പദ്ധതി ഇപ്പോഴും ഉണ്ട്. എന്നാലും ശാസ്ത്ര ലോകം അതിനെ അത്ര പ്രതീക്ഷയോടെ അല്ല കാണുന്നത്. ചൊവ്വയെ കുറിച്ച് കൂടുതല്‍ അറിയാതെ അത്തരം യാത്രകള്‍ അപകടകരമാണെന്ന വിലയിരുത്തലില്‍ ആണ് ശാസ്ത്രജ്ഞര്‍. ഇന്‍സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ എന്തായാലും ചുവന്ന ഗ്രഹത്തെ നമുക്ക് മുന്നില്‍ കൂടുതല്‍ വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം.