വിമാനമിറങ്ങാൻ പോലും വിട്ടില്ല... അതിന് മുമ്പേ നവാസിനേയും മറിയത്തേയും പൊക്കി, ആദിയാല ജയിലിലേക്ക്
Recommended Video
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റ് പ്രതീക്ഷിച്ച് തന്നെ ആയിരുന്നു ലാഹോറിലേക്ക് വിമാനം കയറിയത്. എന്നാല്‍ അവര്‍ ഒരു കാര്യം തീരെ പ്രതീക്ഷിച്ചിരുന്നുകാണില്ല... വിമാനത്തില്‍ നിന്ന് താഴെ ഇറങ്ങും മുമ്പേ പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യും എന്ന്.
ഒരു വര്‍ഷം മുമ്പ് വരെ രാജ്യം അടക്കി ഭരിച്ച പ്രധാനമന്ത്രിയായിരുന്നു നവാസ് ഷെരീഫ്. മുമ്പൊരിക്കല്‍ സ്വന്തം പട്ടാള മേധാവിയാല്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട് ഷെരീഫ്. പര്‍വേസ് മുഷാറഫിന്റെ പട്ടാള അട്ടിമറിക്ക് വര്‍ഷങ്ങള്‍ ശേഷം ആണ് ഷെരീഫ് പാകിസ്താനില്‍ വന്‍ തിരിച്ചുവരവ് നടത്തിയത്.
എന്നാല്‍ അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തെ തുടക്കം മുതലേ വേട്ടയാടി. പാനമ പേപ്പര്‍ വെളിപ്പെടുത്തലുകള്‍ പാകിസ്താനെ ഇറക്കിമറിച്ചു. ഒടുവില്‍ കോടതി നവാസ് ഷെരീഫിനും മകള്‍ മറിയം നവാസിനും തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
അല്പം വൈകി
വെള്ളിയാഴ്ച രാത്രി അന്താരാഷ്ട്ര സമയം 9:15 ന് ആയിരുന്നു നവാസ് ഷെരീഫും മറിയം നവാസും സഞ്ചരിച്ച എത്തിഹാദ് വിമാനം ലാഹോര്‍ വിമാനത്താവളത്തില്‍ എത്തിയത്. പ്രതീക്ഷിച്ചതിനേക്കാളും മൂന്ന് മണിക്കൂറോളം വൈകിയായിരുന്നു ഇത്. അറസ്റ്റിന് കാത്ത് നില്‍ക്കുകയായിരുന്നു പോലീസ്.
കത്ത സുരക്ഷ
തങ്ങളുടെ നേതാവിനെ വരവേല്‍ക്കാന്‍ പിഎംഎല്‍- എന്‍(പാകിസ്താന് മുസ്ലീം ലീഗ് - നവാസ്) പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പാക് റേഞ്ചേഴ്സിനെ വരെ വിമാനത്താവളത്തില്‍ വിന്യസിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനമിറങ്ങും മുമ്പേ
ലോഹോര്‍ വിമാനത്താവളത്തില്‍ എത്തിഹാദ് വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ നവസാ ഷെരീഫിനേയും മകളേയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരും വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇത് സംഭവിച്ചു. ഒരു എതിര്‍പ്പും കൂടാതെ ഇവര്‍ അറസ്റ്റിനോട് സഹകരിച്ചു.(ചിത്രത്തിന് കടപ്പാട്: എഎൻഐ/ ട്വിറ്റർ)
അറസ്റ്റ് ചെയ്തത് നാബ്
നവാസ് ഷെരീഫിനേയും മറിയം നവാസിനേയും അറസ്റ്റ് ചെയ്തത് പോലീസ് ആയിരുന്നില്ല. രാജ്യത്തെ അഴിമതി വിരുദ്ധ സേനയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ആയിരുന്നു. ലാഹോറില്‍ നിന്ന് ഉടന്‍ തന്നെ രണ്ട് പേരേയും ഇസ്ലാമാബ്ാദിലേക്ക് മാറ്റുകയും ചെയ്തു.
ആദിയാല ജയില്‍
പ്രത്യേക വിമാനത്തില്‍ ആയിരുന്നു നവാസിനേയും മറിയത്തേയും ഇസ്ലാമാബാദിലേക്ക് മാറ്റിയത്. അവിടെ നിന്ന് രണ്ട് പേരേയും റാവല്‍പിണ്ടിയിലെ ആദിയാല ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയോടെ ആയിരുന്നു ഈ യാത്ര.
മറിയത്തെ മാറ്റും
നവാസ് ഷെരീഫ് ആദിയാല ജയിലില്‍ തന്നെ തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. മറിയത്തെ പിന്നീട് സിഹാല റെസ്റ്റ് ഹൗസിലേക്ക് മാറ്റും. സിഹാല റെസ്റ്റ് ഹൗസിനെ സബ് ജയില്‍ ആആയി പ്രഖ്യാപിച്ചിട്ടുണ്ട്. എന്തയാലും രണ്ട് പേരുടേയും മെഡിക്കല്‍ പരിശോധന ആദിയാല ജയിലില്‍ തന്നെ ആണ്.
കഴുതകളെന്ന് ഇമ്രാന് ഖാന്
ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ നവാസ് ഷെരീഫിനെ സ്വീകരിക്കാന്‍ എത്തിയവരെ 'കഴുതകള്‍' എന്നായിരുന്നു പ്രതിപക്ഷ നേതാവും പാകിസ്താന് തെഹ്റീക് ഇ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് താരവും ആയ ഇമ്രാന് ഖാന് വിശേഷിപ്പിച്ചത്. ഇതിനെതിരെ പാകിസ്താനില്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.